Pages

Sunday 24 July 2011

ശിലകള്‍ പ്രതിഷേധിക്കുന്നു

Lunar rocks
മനുഷ്യന്‍ ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ ഏറ്റവും അനിഷേധ്യമായ തെളിവെന്താണ്? തര്‍ക്കമില്ല, അപ്പോളോ സഞ്ചാരികള്‍ പലതവണയായി അവിടെനിന്നും കൊണ്ടുവന്ന ചാന്ദ്രശിലകള്‍(lunar rocks) തന്നെയാണ്. ചാന്ദ്രശിലകള്‍ ഭൗമശിലകളില്‍നിന്ന് ഗുണപരമായും ഘടനാപരമായും ഉള്ളടക്കപരമായും വ്യത്യസ്തമാണ്. അങ്ങനെയെങ്കില്‍ അത് മറ്റൊരു ലോകത്തുനിന്ന് തന്നെ വരേണ്ടതുണ്ട്. ഏതാണ് ആ ലോകം? നാസ പറയുന്നു:ചന്ദ്രനാണെന്ന്. ഹോക്‌സ് മുതലാളിമാര്‍ പറയുന്നു.... അവരെന്തു പറയുന്നു?! അവര്‍ വിശേഷിച്ചൊന്നും പറയുന്നില്ല! ആകെമൊത്തം തട്ടിപ്പായതിനാല്‍ ചാന്ദ്രശിലയും തട്ടിപ്പായേ മതിയാകൂ എന്നവര്‍ അതികഠിനമായി വിശ്വസിക്കുന്നു.

ചാന്ദ്രശിലയെന്ന് പറഞ്ഞ് മരക്കഷണം കൊടുത്ത് ആംസ്റ്റര്‍ഡാമിലെ റിക്‌സ് മ്യൂസിയത്തെ കബളിപ്പിച്ച കഥ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വരണ്ടുണങ്ങിയ ഒരു മരക്കഷണമായിരുന്നുവത്രെ 'ചാന്ദ്രശില'യായി ഇത്രയും കാലം മ്യൂസിയം അധികൃതര്‍ സൂക്ഷിച്ചിരുന്നത്.*(1 മനുഷ്യരുടെ ക്രയവിക്രയത്തില്‍ സാമാന്യേന സംഭവിക്കുന്ന ഒരു തട്ടിപ്പാണിത്. കൊടുത്തവന്‍ പറ്റിച്ചു; വാങ്ങിച്ചവന്‍ ശ്രദ്ധിച്ചതുമില്ല. അതല്ലാതെ ഇത്തരം സംഭവങ്ങളില്‍ നിന്നും ചാന്ദ്രശിലയുടെ ആധികാരികത സംബന്ധിച്ച നിഗമനങ്ങള്‍ രൂപപ്പെടുത്തന്നത് യുക്തിഹീനമായിരിക്കും. പക്ഷെ ഹോക്‌സര്‍മാര്‍ ഈ വാര്‍ത്ത വല്ലാതെ ആഘോഷിക്കുകയുണ്ടായി. ആത്മവിശ്വാസം നിലനിറുത്താന്‍ അവരിത് പരസ്പരം കൈമാറി ഉന്മാദംകൊണ്ടു. വാസ്തവത്തില്‍ ഈ പരിപാടി ഇന്നുമിന്നലെയും തുടങ്ങിയതല്ല. ചാന്ദ്രശിലയാണെന്ന് പറഞ്ഞ് വ്യജവസ്തുക്കള്‍ വിറ്റവരും സൂക്ഷ്മതയില്ലാതെ അത് വാങ്ങിവെച്ച് വര്‍ഷങ്ങളോളം സൂക്ഷിച്ചവരും നിരവധിയുണ്ട്.*(2)

ചാന്ദ്രശില അമേരിക്കയുടെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത് അനധികൃതമായി വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. എന്നാല്‍ ഇപ്പോഴും ശാസ്ത്രകുതുകികള്‍ക്ക് നാസ നേരിട്ട് ഏതാനും ഗ്രാം ചാന്ദ്രശില അയച്ചുകൊടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മലപ്പുറത്തുകാരന് ഇങ്ങനെ അഞ്ചു ഗ്രാമില്‍ താഴെ ചാന്ദ്രശില ആറുമാസം സൂക്ഷിക്കാന്‍ ലഭിച്ചതായി പത്രത്തില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നില്ല.

382 കിലോ ശിലകളാണ് അപ്പോളോ സഞ്ചാരികള്‍ പലതവണയായി കൊണ്ടുവന്നത്. അവയെ 2196 വ്യത്യസ്ത കഷണങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. 97000 വ്യക്തിഗത സാമ്പിളുകളായി (indivdual specimens)ഈ ശിലാശേഖരം വിഭജിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുള്ള അറുപതിലധികം ലാബോറട്ടറികളില്‍ ഈ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പഠനം ഇപ്പോഴും തുടരുകയാണ്. ശരാശരി 1100 സാമ്പിളുകള്‍ പുതുതായി വര്‍ഷംതോറും ഗവേഷകര്‍ക്ക് അയച്ചുകൊടുക്കാറുമുണ്ട്. ചാന്ദ്രശിലകള്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ശേഖരിച്ചതാണെന്നാണ് ഒരാരോപണം തട്ടിപ്പുവാദക്കാര്‍ ഉന്നയിക്കാറുണ്ട്. തികച്ചും യുക്തിരഹിതമായ ഒരു വാദമാണിത്. എന്തെന്നാല്‍ മനുഷ്യബുദ്ധിയുടെ സഹായത്തോടെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ലഭിക്കുന്ന വൈവിധ്യവും പ്രാതിനിധ്യസ്വഭാവവും(variety and representative character) അമേരിക്കയുടെ പക്കലുള്ള ചാന്ദ്രശിലാശേഖരത്തില്‍ പ്രകടമാണ്. ചന്ദ്രന്റെ ഭിന്നമേഖലകളില്‍ നിന്നുള്ള ശിലകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ചാന്ദ്രയാത്രികര്‍ ചാന്ദ്രോപരിതലത്ത് പരതിനടന്നാണ് അവയെല്ലാം ശേഖരിച്ചത്. ഉദാഹരണമായി അപ്പോളോ-15 ലെ യാത്രികര്‍ കണ്ടത്തിയ സവിശേഷമായ 'ഉത്പ്പത്തി ശിലകള്‍' ('genisis rocks') ഒരു റോബോട്ടിന് കണ്ടെത്താനാവുമെന്ന് കരുതാനാവില്ലതന്നെ.

1970 കള്‍ക്കുശേഷം സോവിയറ്റ് യൂണിയന്‍ തങ്ങളുടെ 3 ലൂണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രനില്‍നിന്നും പാറ ശേഖരിച്ചുകൊണ്ടുവരികയുണ്ടായി. ലൂണ-16(1970), ലൂണ-20(1972), ലൂണ- 24(1976) എന്നിവയാണ് പ്രസ്തുത വാഹനങ്ങള്‍.*(3) 
ഇവയിലെ യന്ത്രകരങ്ങള്‍ നിയതമായി ശേഖരിച്ച (random collection)ശിലകള്‍ ഏറെക്കുറെ ഏകതാനതയുളളതും (unidimensional) ആവര്‍ത്തന(repetitious)സ്വഭാവമുള്ളവയുമായിരുന്നു. മൂന്നു യാത്രയിലും കൂടി ലഭിച്ച മൊത്തം ശേഖരമാകട്ടെ വെറും 301 ഗ്രാം മാത്രവും! തങ്ങളുടെ പക്കലുള്ള ചാന്ദ്രശിലകളുടെ സാമ്പിള്‍ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം കൈമാറിയിട്ടുണ്ട്. രണ്ടുപേരും പരിശോധിച്ച് രണ്ടും ഘടനാപരമായും ഉള്ളടക്കപരമായും സമാനമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്.വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചത് മൂലം പ്രതീക്ഷിക്കാവുന്ന കേവലമായ ഉപരിതലസ്പര്‍ശിയായ (peripheral) ചില വ്യതിയാനങ്ങള്‍ മാത്രമാണ് അവയ്ക്കിടയില്‍ ഉണ്ടായിരുന്നത്. അതായത് ചാന്ദ്രശില ചന്ദ്രനില്‍ നിന്നുള്ളവയാണെന്നും അത് മനുഷ്യര്‍ അവിടെയിറങ്ങി ശേഖരിച്ചതാണെന്നും സോവിയറ്റ് യൂണിയന്‍ പ്രത്യക്ഷമായും പരോക്ഷമായും ആംഗികമായും വാചികമായും മൂര്‍ത്തമായും അമൂര്‍ത്തമായും അംഗീകരിച്ചിട്ടുണ്ട്.

393-434 കോടി വര്‍ഷം വരെ പഴക്കമുള്ള ചാന്ദ്രശിലകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ സാധാരണയായി കാണപ്പെടുന്ന മറ്റേതു ശിലയേക്കാളും പ്രായം ചെന്നവയാണ്. അന്തരീക്ഷവും കാലാവസ്ഥാവ്യതിയാനങ്ങളും മൂലം ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന ശിലകള്‍ മിക്കവാറും ഭൗമാന്തര്‍ഭാഗത്തേക്ക് പോയിട്ടുണ്ടാവും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ആ പ്രശ്‌നമില്ല. അവിടെ ആകെയുള്ളത് അഗ്നിപര്‍വതങ്ങളും 'ചന്ദ്രകമ്പ'ങ്ങളും മാത്രമാണ്. അതുകൊണ്ടുതന്നെ ചന്ദ്രന്‍ രൂപംകൊണ്ട കാലത്തെ പാറകളില്‍ പലതും അതേപടി ഇപ്പോഴും ചന്ദ്രോപരിതലത്തില്‍ ലഭ്യമാണ്. 1981 ല്‍ അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സിന് (Allen hills) സമീപം കണ്ടെത്തിയ ചന്ദ്രഭാഗങ്ങള്‍ 1969 ല്‍ അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളുമായി പൂര്‍ണ്ണ സാദൃശ്യമുള്ളവയായിരുന്നു. ചന്ദ്രനില്‍ നിന്നും ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുന്നത് അപൂര്‍വമാണ്. ഇന്നുവരെയായി ഏതാണ്ട് 25 സ്ഥിരീകരിക്കപ്പെട്ട കേസുകളെ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.*(4)

ദശകങ്ങളായി അന്റാര്‍ട്ടിക്കയില്‍ വീണ ഉല്‍ക്കാ പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചപ്പോഴാണ് അവയില്‍ ചിലവ ചന്ദ്രനില്‍ നിന്നുള്ളവയാണെന്ന് തെളിഞ്ഞത്. ആ ശേഖരത്തിന്റെ അളവാകട്ടെ 4 വര്‍ഷം കൊണ്ട് ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന 382 കിലോയേക്കാള്‍ വളരെ കുറവായിരുന്നു. ഭൗമാന്തരീക്ഷത്തില്‍ വെച്ച് കത്തിയെരിഞ്ഞ പാടും ഭൗമാന്തരീക്ഷവുമായി സമ്പര്‍ക്കത്തിലായിരുന്നതിന്റെ തെളിവുകളും അവ ഉല്‍ക്കകളാണെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിക്കുന്നുണ്ട്.*(5) ദീര്‍ഘകാലം ഭൂമിയില്‍ കിടന്നതിന്റെ ഫലമായി അവയിലെ സൂക്ഷ്മസുഷിരങ്ങളിലും മറ്റും ഭൗമപദാര്‍ത്ഥങ്ങള്‍ ദ്വിതീയനിക്ഷേപമായി (Secondary deposit) അടിഞ്ഞുകയറിയിട്ടുണ്ടായിരുന്നു. അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളാകട്ടെ അത്തരത്തില്‍ മലിനപ്പെടാത്ത 'ശുദ്ധശില'കളായിരുന്നു. വായു കടക്കാത്ത പെട്ടികളിലാണ് അപ്പോളോ യാത്രികര്‍ അവ ശേഖരിച്ച് ഭൂമിയിലെത്തിച്ചത്. അതേസമയം ഘടനാപരമായി ഈ ഉല്‍ക്കകള്‍ നൂറ് ശതമാനം ചാന്ദ്രശിലകളാണ്. സത്യത്തില്‍ ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ഏറെ ഗുസ്തി പിടിക്കേണ്ട കാര്യമൊന്നുമില്ല. അതിനായി യാത്രാചിത്രങ്ങളും വീഡിയോകളും സൂക്ഷ്മാവലോകനം ചെയ്ത് തലപുണ്ണാക്കേണ്ടതുമില്ല. മറിച്ച് നാസയുടെ പക്കലുള്ള ചാന്ദ്രശിലകളുടെ ആധികാരികത തകര്‍ത്താല്‍ മാത്രം മതിയാകും. ഈ ഒരൊറ്റ കാര്യം ചെയ്താല്‍ ഹോസ്‌കര്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ ബോക്‌സര്‍മാരുടെ താരപരിവേഷം ലഭിക്കും.

നിരന്തരമായ ഉല്‍ക്കാപതനം ഏറ്റുവാങ്ങിയ കയ്യൊപ്പുകളും (micrometeriod bombardment) രൂപീകരണവേളയില്‍ പ്രാപഞ്ചികരശ്മികളുടെ ആഘാതത്തിന് വിധേയമായതിന്റെ (Exposure to cosmic radiation) ബാക്കിപത്രവും ചാന്ദ്രശിലകള്‍ ഇന്നും പേറുന്നുണ്ട്. അങ്ങനെയൊരു ശില ഭൂമിയിലെങ്ങും കണ്ടെത്താനാവില്ല; കൃത്രിമമായി നിര്‍മ്മിക്കാനുമാവില്ല. ചാന്ദ്രശിലകള്‍ അന്തരീക്ഷശൂന്യവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ഉരുവംകൊണ്ടവയാണ്.മാത്രമല്ല ഭൗമഗുരുത്വത്തെ അപേക്ഷിച്ച് കുറഞ്ഞ തോതിലുള്ള ഗുരുത്വാകര്‍ഷണത്തില്‍ വളര്‍ന്ന അവ ശതകോടിക്കണക്കിന് വര്‍ഷങ്ങളായി അതിശൈത്യവും അതിതാപവും അനുഭവിച്ചവയാണ്. ചാന്ദ്രശിലകളെപ്പോലെ തുടര്‍ച്ചയായി പതിനാലര ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും ഭൗമശിലകള്‍ക്ക് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടുമില്ല.

ജലവുമായി ബന്ധപ്പെടുകയും കാലാവസ്ഥവ്യതിയാനത്തിനും വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനാല്‍ മറ്റൊരു ഗ്രഹപദാര്‍ത്ഥങ്ങള്‍ക്കുമില്ലാത്തവിധം എളുപ്പം തിരിച്ചറിയാവുന്ന ചില സവിശേഷതകള്‍(uniquesness) ഭൗമശിലകള്‍ക്കുണ്ട്. ഇതൊന്നും ചാന്ദ്രശിലയില്‍ ഒരിക്കലും കണ്ടെത്താനാവില്ല. അപ്പോളോ യാത്രയ്ക്ക് ശേഷം ചാന്ദ്രശിലകള്‍ ഏതാണ്ട് നൂറിലധികം രാജ്യങ്ങള്‍ക്ക് അമേരിക്ക അയച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ ശിലാഭാഗങ്ങള്‍ അറുപതോളം ഗവേഷകര്‍ ഈ ശിലകള്‍ സൂക്ഷ്മമായി പഠിച്ചുവരികയാണ്. ഇന്നുവരെ ഒരാളും ചാന്ദ്രശില ഭൂമിയിലുണ്ടായതാണെന്നോ അതല്ലെങ്കില്‍ കൃത്രിമമായി സൃഷിക്കപ്പെട്ടതാണെന്നോ പറഞ്ഞിട്ടില്ല. ലോകത്തെ ഏതൊരു യൂണിവേഴ്‌സിറ്റിക്ക് വേണമെങ്കിലും ഈ പരീക്ഷണം നടത്താം. ചാന്ദ്രയാത്ര സംബന്ധിച്ച ഒരു സാധുവായ പ്രോജക്റ്റിന്റെ വെളിച്ചത്തില്‍ ഒദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നാസ അവരുടെ പക്കലുള്ള ചാന്ദ്രശിലയില്‍ നിന്ന് കുറച്ചുഭാഗം എത്തിച്ചുകൊടുക്കും. അത് കൊണ്ടുപോയി ഏതുതരം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കാം. എത്ര വിദഗ്ധരെ വേണമെങ്കിലും കാണിച്ച് ഉപദേശം തേടാം. പക്ഷെ, വീണ്ടും പറയട്ടെ, ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും ചാന്ദ്രശിലകള്‍ ഭൂമിയില്‍നിന്ന് ലഭിക്കുമെന്നോ കൃത്രിമമായി നിര്‍മ്മിക്കാനാവുമെന്നോ വസ്തുനിഷ്ഠമായി തെളിയിക്കാനായിട്ടില്ല.

ഭൂമിയിലേക്ക് കത്തിക്കരിഞ്ഞുവീണ അവശിഷ്ടങ്ങളായ ഉല്‍ക്കാപദാര്‍ത്ഥങ്ങള്‍ പണ്ടേ ലഭ്യമാണെന്ന് വാദിക്കുന്നവരുണ്ടോ? ഒന്നോര്‍ക്കുക, ശിലാവിദഗ്ധരെ സംബന്ധിച്ചിടത്തോളം ചാന്ദ്രശിലയുടെ ഘടന എളുപ്പം തിരിച്ചറിയാനാവും. അത്ര ലളിതമാണതിന്റെ രാസഘടന. ഉല്‍ക്കാ വിദ്ഗധര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ചാന്ദ്രശിലയും ഉല്‍ക്കാഭാഗങ്ങളും വേര്‍തിരിച്ചറിയാം. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഫലം കൂടുതല്‍ സ്ഥിരീകരിക്കപ്പെടും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന ശിലകള്‍ ഭൂമിയില്‍ ലഭ്യമല്ലെന്ന് തട്ടിപ്പുകാരും സമ്മതിക്കുന്നുണ്ട്. എന്തായാലും ഈ 382 കിലോ ശിലകള്‍ ഭൂമിയിലേതല്ല, അത് എവിടെനിന്നോ കൊണ്ടുവന്നതാണ്. മനുഷ്യന്‍ ചന്ദ്രനല്ലാതെ മറ്റൊരു ഗ്രഹത്തിലും പോയതായി അവകാശപ്പെടുന്നുമില്ല.

പക്ഷെ ചില തട്ടിപ്പുവിദഗ്ധര്‍ പുതിയൊരു സാധ്യതയുമായി ഇതിനെ നേരിടുന്നുണ്ട്. ഭൂമിയുടെ അന്തര്‍ഭാഗത്ത് ഹൈഡ്രജന്‍ബോംബ് പൊട്ടിച്ച സമയത്ത് അവിടെ അണുശക്തിയില്‍ ഉരുകിതിളച്ച ലാവ ഉറഞ്ഞുണ്ടായ സവിശേഷശിലകളാണ് ചാന്ദ്രശിലകളായി അവതരിപ്പിച്ചതെന്നാണ് അവര്‍ വാദിക്കുക. പരമ അബദ്ധമാണിതെന്ന് മനസ്സിലാക്കാന്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം തന്നെ ധാരാളം. ഇതൊരു ഭാവനാലോലമായ ഊഹാപോഹമാണ്; വസ്തുനിഷ്ഠമായ തെളിവ് പൂജ്യവും. അങ്ങനെയൊന്ന് നിര്‍മ്മിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല. ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനത്തിന് സമീപത്തുനിന്നും ചാന്ദ്രശിലപോലെ സവിശേഷശിലകള്‍ കണ്ടെത്തിയതായി ആരും ഇന്നുവരെ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ ഏതുഭാഗത്തുവെച്ച് രൂപംകൊള്ളുന്ന ശിലയിലും അത് തെര്‍മോന്യൂക്‌ളിയര്‍ പ്രവര്‍ത്തനം വഴിയായാലും അവസാദശില നിക്ഷേപം വഴിയായാലും ഭൗമാന്തരീക്ഷത്തിന്റെയും ജലത്തിന്റെയും ഓക്‌സിജന്റേയും പ്രത്യക്ഷവും പരോക്ഷവുമായ കയ്യൊപ്പുകളുണ്ടായിരിക്കും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 382 കിലോയ്ക്ക് സമാനമായി നൂറു ഗ്രാം ശില ഏതുവിധേനയും ഉണ്ടാക്കിക്കൊണ്ടു വന്നാല്‍ സര്‍വ തര്‍ക്കവും അവിടെ തീരും. ടെലിവിഷന്‍ സ്റ്റുഡിയോകളിലും പുസ്തകങ്ങളിലും പരന്നൊഴുകുന്ന ഹോക്‌സമാരില്‍ ഒരാള്‍പോലും എന്തേ ആ വഴി നോക്കുന്നില്ല? ഉത്തരം ലളിതം: നാക്ക് വളച്ചൊടിക്കുന്നതു പോലെയല്ലല്ലോ, അതൊക്കെ വലിയ പ്രയാസമുള്ള കാര്യമല്ലേ!

ചാന്ദ്രശില മാത്രമല്ല ചാന്ദ്രധൂളിയും(lunar dust) സവിശേഷമാണ്. ചാന്ദ്രോപരിതലത്തിലെ ജലരഹിതമായ ഈ പൊടി ശരിക്കും നമ്മുടെ ടാല്‍ക്കം പൗഡറിന്റെ സ്വഭാവസവിശേഷതയോട് സമാനതയുള്ളതാണ്. ജലമില്ലാത്ത ചന്ദ്രനില്‍
(നിയതമായ അര്‍ത്ഥത്തില്‍. ഹൈഡ്രോക്‌സില്‍ രൂപത്തിലുണ്ട്) അപ്പോളോ സഞ്ചാരികളുടെ കാല്‍പ്പാദങ്ങള്‍ സുവ്യക്തമായി പതിഞ്ഞത് ചാന്ദ്രധൂളിയുടെ സവിശേഷത കൊണ്ടാണ്. ആ കാല്‍പ്പാടുകള്‍ ലക്ഷക്കണക്കിന് വര്‍ഷം യാതൊരു മാറ്റവുമില്ലാതെ അവിടെയുണ്ടാകും; ബാഹ്യവസ്തുക്കളോ ഉല്‍ക്കകളോ ആ സ്ഥലങ്ങളില്‍ വന്ന് വീണില്ലെങ്കില്‍. അതായത് ഇനി ചന്ദ്രനില്‍ ചെല്ലുന്നവര്‍ക്ക് മുന്‍ഗാമികളുടെ 'കാല്‍പ്പാടുകള്‍ പിന്തുടരാന്‍' വളരെ എളുപ്പമായിരിക്കും. ചാന്ദ്രധൂളി അഭൗമമാണെന്നതില്‍ ഇന്നും ശാസ്ത്രലോകത്ത് രണ്ടുപക്ഷമില്ലെന്നറിയുക.

വാന്‍ അലന്റെ മമ്മി

ഭൂമിയുടെ കാന്തികവലയം അതിനുചുറ്റും പിടിച്ചുനിറുത്ത അയണുകളുടെ(ചാര്‍ജിത കണങ്ങള്‍) വലയമാണ് വാന്‍ അലന്‍ റേഡിയോ ബെല്‍റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്. ഈ വലയത്തിലെ ഉന്നത-ഊര്‍ജ്ജനിലയിലുള്ള ചാര്‍ജിത കണങ്ങള്‍ സൗരവാതത്തില്‍നിന്നും പ്രാപഞ്ചികരശ്മികളില്‍ നിന്നുമാണ് എത്തിപ്പെടുന്നതെന്ന് കരുതപ്പെടുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് (magnetosphere) ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഈ റേഡിയേഷന്‍ വലയത്തിന്റെ സാധ്യത 1954 ല്‍ തന്നെ ചൂണ്ടിക്കാട്ടിയ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ജയിംസ് വാന്‍ അലന്റെ (James Van Allen/(September 7, 1914–August 9, 2006 ) പേരിലാണ് ഈ റേഡിയേഷന് വലയം ഇന്നറിയപ്പെടുന്നത്. 


James Van Allen
വാന്‍ അലന്‍ റേഡിയേഷന്‍ വലയം അതിജീവിക്കാന്‍ ജീവനുള്ള ഒന്നിനും കഴിയില്ലെന്നാണ് ഹോക്‌സര്‍മാരുടെ വാദം. ``Any human being traveling through the van Allen belt would have been rendered either extremely ill or actually killed by the radiation within a short time thereof.''*(6) എന്നാണ് ഹോക്‌സ് രാജാവായ ബില്‍ കെയ്‌സിംഗ് പറയുന്നത്. അതായത് വാന്‍ അലന്‍ ബെല്‍റ്റ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മനുഷ്യസഞ്ചാരികള്‍ ഒന്നുകില്‍ ഉടനടി ഗുരുതരമായ രോഗം ബാധിച്ച് കുഴഞ്ഞുവീഴും അല്ലെങ്കില്‍ കുറച്ച് സമയത്തിനകം കൊല്ലപ്പെടും. ബഹിരാകാശദൗത്യം നിര്‍വഹിക്കാറുള്ള ചില റഷ്യന്‍ കോസ്‌മോനോട്ടുകളുമായുള്ള അഭിമുഖവും ഈ വാദം സാധൂകരിക്കാനായി അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനിയഥവാ മനുഷ്യസഞ്ചാരികള്‍ക്ക് കുഴപ്പമൊന്നും പറ്റിയില്ലെങ്കിലും വാഹനത്തിന്റെ മുന്‍ഭാഗം തുളച്ച് റേഡിയേഷന്‍ പ്രസരണം അകത്ത് കടക്കാനിടയുണ്ടെന്നും കെയ്‌സിംഗ് കണ്ടെത്തുന്നുണ്ട്.

അപ്പോളോദൗത്യം വരെ ഭൗമഭ്രമണപഥം വരെയേ മനുഷ്യന്‍ പോയിട്ടുള്ളു. വാന്‍ അലന്‍ ബെല്‍റ്റിന് വളരെ ഉള്ളിലാണ് അത്തരം ഭ്രമണപഥങ്ങളെന്നതിനാല്‍ പ്രശ്‌നമില്ല. അപ്പോളോദൗത്യത്തിലാണ് ഈ ബെല്‍റ്റ് മുറിച്ചുകടന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യന്‍ പോകുന്നത്. റഷ്യന്‍ ചാന്ദ്രദൗത്യത്തിലെ കോസ്‌മോനോട്ടിന് റേഡിയേഷന്‍ ബെല്‍റ്റ് മുറിച്ചുകടക്കുന്നതില്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അപ്പോളോ ദൗത്യം ആ ആശങ്ക അസ്ഥാനത്താണെന്ന് സംശയാതീതമായി തെളിയിച്ചു. അപ്പോളോ സഞ്ചാരികള്‍ക്കൊന്നും കാര്യമായ റേഡിയേഷന്‍ ബാധയുണ്ടയതായോ അര്‍ബുദം പിടിപെട്ടതായോ റിപ്പോര്‍ട്ടുകളില്ല. യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ ഒരാള്‍ കൂടുതല്‍ നേരം വാന്‍ അലന്‍ റേഡിയേന്‍ ബെല്‍റ്റില്‍ ചെലവിട്ടാല്‍ കെയ്‌സിംഗ് പറയുന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സുരക്ഷാകവചങ്ങളുമായി അതിവേഗം ഈ മേഖലയിലൂടെ കടന്നുപോകുന്ന വാഹനസഞ്ചാരികള്‍ക്ക് വാന്‍അലന്‍ ബെല്‍റ്റ് ഒരു ഭീഷണിയല്ലെന്നാണ് അപ്പോളോ ദൗത്യം ആവര്‍ത്തിച്ച് തെളിയിച്ചത്.
ബഹിരാകാശത്ത് സൗരജ്വാലകള്‍(Sun flares), സൗരവാതങ്ങള്‍ (Solar wind), പ്രാപഞ്ചികരശ്മികള്‍ (Cosmic rays) തുടങ്ങിയവയുടെയൊക്കെ സജീവ സാന്നിധ്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിലൊക്കെ നല്ലതോതില്‍ റേഡിയേഷന്‍ സാധ്യത അടങ്ങിയിട്ടുണ്ടെന്നതും അനിഷേധ്യമാണ്. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരുവസ്തുവിനും റേഡിയേഷന്‍ ആഘാതമേല്‍ക്കാനുള്ള സാധ്യതയുണ്ട്. രണ്ടു രീതിയിലുള്ള സൗരജ്വലനം ഉണ്ടാകാറുണ്ട്. ഒന്ന് അതിതീവ്രതയുള്ളതും(High intensity sunfares)മറ്റൊന്ന് കുറഞ്ഞ തീവ്രതയുള്ളതും(Low intensity sunflares). അതിതീവ്ര സൗരജ്വാലകള്‍ താരതമ്യേന വളരെ കുറവാണ്. മാത്രമല്ല സ്ഥിതിവിരക്കണക്കിലാധാരമായി അവയുടെ സാധ്യത സംബന്ധിച്ച് നമുക്ക് ഏകദേശം കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാനുമാവും. ഇത് കൈകാര്യം ചെയ്യാനായി നാസയ്ക്ക് പ്രത്യേക വിദ്ഗ്ധസംഘം തന്നെയുണ്ട്. അപ്പോളോ മനുഷ്യദൗത്യങ്ങള്‍ നിശ്ചയിച്ച് സമയത്തൊന്നും അതിതീവ്ര സൗരജ്വലാപ്രവാഹം ഉണ്ടായിരുന്നില്ല. ആയതിനാല്‍ സ്വാഭാവികമായ റേഡിയേഷന്‍ മാത്രമേ അപ്പോളോ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളു. വിക്ഷേപണസമയത്ത് ഉയര്‍ന്ന തീവ്രതയുള്ള സൗരജ്വാലയ്ക്ക് സാധ്യതയുണ്ടായിരുന്നുവെങ്കില്‍ വിക്ഷേപണം മാറ്റിവെക്കുമായിരുന്നു. ഇന്നും ഇതൊക്കെ സസൂക്ഷ്മം വിലയിരുത്തിയാണ് സ്‌പേസ് ഷട്ടില്‍ മുതല്‍ ചെറിയ റോക്കറ്റുകള്‍ വരെ വിക്ഷേപിക്കുന്നത്.
ചെറിയ ഉന്നതിയുള്ള ഭ്രമണപഥങ്ങള്‍ (low altitude orbits) ക്രമീകരിക്കുകയും വളരെപെട്ടെന്ന് റേഡിയേഷന്‍ ബേല്‍റ്റിലൂടെ കടന്നുപോകുകയും(rapid movement) ചെയ്താല്‍ മാരകമായ തോതില്‍ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത തീരെക്കുറവാണ്. തീയിലൂടെ നടക്കുന്നതിന് തുല്യമാണിത്. വേണ്ടത്ര സമയം കാലും തീക്കനലുമായി സമ്പര്‍ക്കമുണ്ടെങ്കിലേ പൊള്ളലേല്‍ക്കുകയുള്ളുവല്ലോ. വാന്‍ അലന്‍ റേഡിയോ ബെല്‍റ്റില്‍ തങ്ങുകയോ അതിലൂടെ സാവധാനം കടന്നുപോകുകയോ ചെയ്താല്‍ തീര്‍ച്ചയായും പ്രശ്‌നമാണ്. നാസയ്ക്ക് 1950 കളിലേ ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. വാന്‍ അലന്‍ റേഡിയോ ബെല്‍റ്റിലൂടെ കടന്നുപോയത് മൂലം അപ്പോളോയാത്രികര്‍ ഏറ്റുവാങ്ങിയ മൊത്തം റേഡിയഷന്റെ ശരാശരി അളവ് കേവലം 2 r.e.m (radiation emission per minute)മാത്രമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

200 r.e.m നും 300 r.e.m നും ഇടയ്ക്കുള്ള അളവിലെത്തുമ്പോള്‍ മാത്രമാണ് റേഡിയേഷന്‍ അസുഖകരമായിത്തീരുന്നത്(radiation sickness). മരണപരിധി 300 r.e.mആണ്.  2 r.e.m 
എന്ന റേഡിയേഷന്‍ തോത്‌ ഭൂമിയില്‍ കൂടിയ റേഡിയേഷന്‍ സാധ്യതയുള്ള പല സ്ഥലങ്ങളിലും( ന്യൂക്‌ളിയര്‍ പ്‌ളാന്റുകള്‍ക്ക് സമീപം) നിലനില്‍ക്കുന്നതിലും വളരെ കുറഞ്ഞയളവിലുള്ള റേഡിയേഷന്‍ സാധ്യതയാകുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി (to and fro) കേവലം രണ്ടു മണിക്കൂര്‍ മാത്രമേ അപ്പോളോ യാത്രികര്‍ വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റിലൂടെ കടന്നുപോയിട്ടുള്ളു. റേഡിയേഷന്‍ ആഘാതം 1 r .e.m ല്‍ കുറച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. അപ്പോളോ വാഹനത്തില്‍ ഓണ്‍ബോര്‍ റേഡിയേഷന്‍ മോണിറ്ററും (on board radiation monitor) ഓരോ സഞ്ചാരിക്കും സ്വന്തം നിലയില്‍ ഡോസിമീറ്ററു(dosimeter)മുണ്ടായിരുന്നു.അതായത് റേഡിയേഷന്‍ ബെല്‍റ്റ് തന്ത്രപരമായി മറികടക്കാനാവും; നാസ നിരവധി തവണ അത് തെളിയിച്ചിട്ടുമുണ്ട്.*(7)

വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റിനെക്കുറിച്ച് കണ്ടുപിടിക്കുന്നത് 1958 ലാണ്. അതായത് അപ്പോളോയാത്രയ്ക്ക് ഏതാണ്ട് 11 വര്‍ഷം മുമ്പ്. മനുഷ്യന്‍ കയറാത്ത വാഹനങ്ങള്‍ ഉപയോഗിച്ച് ഈ റേഡിയേഷന്‍ വലയം മറികടക്കുകയും അപ്പോഴൊക്കെ ഉണ്ടായ റേഡിയേഷന്‍തോത് സസൂക്ഷ്മം പഠിക്കുകയും ചെയ്തശേഷമാണ് മനുഷ്യരെ ഇതിലൂടെ കടത്തിവിട്ടത്. ബാഹ്യ ബഹിരാകാശത്തില്‍ (outer space)നിരവധി അയണോസ്പിയറുകളുടേയും സൗരവാത-വിക്ഷോഭങ്ങളുടേയും സാന്നിധ്യവുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായി തിരിച്ചറിയാനായതും ഈ കാലയളവില്‍ തന്നെയാണ്. മാത്രമല്ല സൂര്യന്റെ കൊറോണ(corona)യെക്കുറിച്ചും ശാസ്ത്രലോകം കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. അതായത് ഇത്തരം സാധ്യതകളെല്ലാം മുന്നില്‍കണ്ടുകൊണ്ടു തന്നെയാണ് അപ്പോളോദൗത്യങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്.

ചന്ദ്രോപരിതലത്തിലെ അതിസൂക്ഷ്മമായ ഉല്‍ക്കാധാരയില്‍ നിന്ന് (micrimeteoroid bombardment) അപ്പോളോ യാത്രികര്‍ക്ക് രക്ഷപെടാനാവുമായിരുന്നില്ലെന്നതാണ് മറ്റൊരു ആരോപണം. അന്തരീക്ഷമില്ലാത്ത ചന്ദ്രോപരിതലത്തില്‍ ഈ ഭീഷണി വളരെ കൂടുതലാണെന്നും അവര്‍ വിലയിരുത്തുന്നു. ഉല്‍ക്കാധൂളികള്‍ക്കെതിരെയുള്ള മതിയായ പ്രതിരോധം അപ്പോളോ യാത്രികര്‍ക്ക് നല്‍കിയിരുന്നു. വളരെ ചെറിയ ധൂളി(powder) പ്രസരണമായാതിനാല്‍ വളരെ കട്ടികുറഞ്ഞ പ്രതിരോധം മാത്രമേ ഇതിനെ നേരിടാനായി ആവശ്യമുണ്ടായിരുന്നുള്ളു. ചന്ദ്രനിലിറങ്ങിയ 'ഈഗിള്‍' എന്നറിയപ്പെട്ട ലൂണാര്‍ മോഡുള്‍ (Lunar Module) പുറത്താകമാനം വളരെ കട്ടികുറഞ്ഞ അലൂമിനിയം ഷീല്‍ഡ്(ഒരിഞ്ചിന്റെ ചെറിയൊരംശം)കൊണ്ട് പൊതിഞ്ഞിരുന്നു. ചാന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച അപ്പോളോ യാത്രകരുടെ സ്‌പേസ്സ്യൂട്ടിലും (micrimeteoroid garment) സമാനമായ അലൂമിനിയം പൊതിയലുണ്ടായിരുന്നു. യാത്രികരുടെ ചിത്രങ്ങളില്‍ സ്‌പേസ് സ്യൂട്ട് വെള്ളിപോലെ മിന്നിത്തിളങ്ങാന്‍ ഒരു കാരണമതാണ്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് വാദിക്കുന്നവര്‍ വാന്‍ അലന്‍ റേഡിയോ ബെല്‍റ്റിനെക്കുറിച്ചും ധൂളിപ്രസരണത്തെക്കുറിച്ചും എന്തെങ്കിലും ആധികാരികപഠനം നടത്തിയവരാണെന്ന് ധരിക്കരുത്. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രമാണ്. പഠിക്കാനൊന്നും അവര്‍ക്ക് നേരമില്ലെന്നതാണ് വാസ്തവം. പഠിച്ചുനടന്നാല്‍ ഒരുകാലത്തും ഹോക്‌സ് സിദ്ധാന്തവുമായി ജനമധ്യത്തില്‍ വിലസാനാവില്ലല്ലോ. നാസയാകട്ടെ ഇതൊക്കെ സൂക്ഷ്മമായി പഠിക്കുകയും കാര്യങ്ങള്‍ വിജയകരമായി നേരിടുകയും ചെയ്തിരിക്കുന്നു. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!?***


Reference
1) http://www.telegraph.co.uk/science/space/6105902/Moon-rock-given-to-Holland-by-Neil-Armstrong-and-Buzz-Aldrin-is-fake.html
(2) www.suntimes.com/.../woman-nabbed-in-moon-rock-scam.ht... - United States
(3) http://news.bbc.co.uk/onthisday/hi/dates/stories/september/20/newsid_4092000/4092669.stm
(4) meteorites.wustl.edu/lunar/howdoweknow.htm
(5) www.scientificamerican.com/article.cfm?id=moon-anhydrous-water
(6)http://www.badastronomy.com/bad/tv/foxapollo.html#radiation
(7) //www.braeunig.us/space/69-19.htm)




13 comments:

  1. ജലമില്ലാത്ത ചന്ദ്രനില്‍(നിയതമായ അര്‍ത്ഥത്തില്‍. ഹൈഡ്രോക്‌സില്‍ രൂപത്തിലുണ്ട്) അപ്പോളോ സഞ്ചാരികളുടെ കാല്‍പ്പാദങ്ങള്‍ സുവ്യക്തമായി പതിഞ്ഞത് ചാന്ദ്രധൂളിയുടെ സവിശേഷത കൊണ്ടാണ്. ആ കാല്‍പ്പാടുകള്‍ ലക്ഷക്കണക്കിന് വര്‍ഷം യാതൊരു മാറ്റവുമില്ലാതെ അവിടെയുണ്ടാകും; ബാഹ്യവസ്തുക്കളോ ഉല്‍ക്കകളോ ആ സ്ഥലങ്ങളില്‍ വന്ന് വീണില്ലെങ്കില്‍. അതായത് ഇനി ചന്ദ്രനില്‍ ചെല്ലുന്നവര്‍ക്ക് മുന്‍ഗാമികളുടെ 'കാല്‍പ്പാടുകള്‍ പിന്തുടരാന്‍' വളരെ എളുപ്പമായിരിക്കും.ചാന്ദ്രധൂളി അഭൗമമാണെന്നതില്‍ ഇന്നും ശാസ്ത്രലോകത്ത് രണ്ടുപക്ഷമില്ലെന്നറിയുക.

    ReplyDelete
  2. നന്ദി, ഇത്ര ലളിതമായി കാര്യങ്ങള്‍ വിശദീകരിച്ചതിന്...

    ReplyDelete
  3. പ്രിയപ്പെട്ട വി.ബി.എന്‍,

    നന്ദി

    ReplyDelete
  4. സമയം ഇല്ലാത്തതു കൊണ്ട് ബ്ലോഗ് പോസ്റ്റുകാൾ എല്ലാം വായിക്കാൻ കഴിഞ്ഞില്ല..

    വളരെ നല്ല ലേഖനം..
    ചാന്ദ്രശിലകളെ പറ്റി സാർ പറഞ്ഞതെല്ലാം പുതിയ അറിവുകൾ...


    ആശംസകൾ..
    രാകേഷ്..

    ReplyDelete
  5. പ്രിയപ്പെട്ട അപരിചിതന്‍,

    നല്ല വാക്കിന് നന്ദി

    ReplyDelete
  6. ravi sir
    lekhanam vayichu. valare nannayi manassilakunnuntu. pakshe kazhinja divssam "ckb's world' enna blogil 'vellamatikkatha chandran" enna blogil addeham parayunnathu manushyan chandranil poyi ennullathu oru pachakkallamanennanu. this vivadam enikku puthiyathanu. athinekkurichu enthanu angayute abhiprayam. Jayan Tripunithura

    ReplyDelete
  7. പ്രിയപ്പെട്ട ജയന്‍,

    ഹൃദ്യമായ സ്വാഗതം.
    ശ്രി. സി.കെ ബാബു അങ്ങനെയാണോ പറഞ്ഞത്? മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ലെന്ന വാദത്തെ ആക്ഷേപഹാസ്യപരമായി പരിഹസിക്കുകയല്ലേ അദ്ദേഹം ചെയ്തത്. എനിക്കങ്ങനെയാണ് തോന്നിയത്.

    ReplyDelete
  8. എന്‍റെ ലേഖനത്തിന്റെ ലേബല്‍ തന്നെ 'നര്‍മ്മം' എന്നായിരുന്നു. പോരെങ്കില്‍ തെറ്റിദ്ധാരണ വരാതിരിക്കാനും വസ്തുത എന്തെന്ന് അറിയാനും ഞാന്‍ ലേഖനത്തിലെ എല്ലാ പ്രധാന പോയിന്റുകള്‍ക്കും വിക്കിയിലേക്ക് ലിങ്കും കൊടുത്തിരുന്നു.

    ശാസ്ത്രം പോലെ ഗഹനമായ കാര്യങ്ങളുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുപോലും സര്‍ക്കാസം മനസ്സിലാവുന്നില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.

    വസ്തുതാപരമായി ശ്രീ രവിചന്ദ്രന്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കൊരു വിയോജിപ്പുമില്ല.

    ReplyDelete
  9. I am really sorry CKB sir,
    this is my mistake. when i read this i didn,t check this under which catogory. I had a debate with one of my friend about this last year. then he pointed out that "man haven't reached in moon. It is a fake". for this I could not oppose him. I felt sad at that time. so that experience is having in mind when i started reading CKB sir's blog. Actually I have misled by myself. I thought you are also thinking like that what my friend argued. so till the end i read this blog seriously.
    ... and
    thank you Ravi sir for the correction. thank you so much.
    i will be careful when I read blogs in future.
    Jayan. KR.
    tripunithura

    ReplyDelete
  10. പ്രസാധകരായ ഡി.സി ബുക്‌സിന്റെ ഔദ്യോഗിക ബ്‌ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുക

    'നാസ്തികനായ ദൈവദൂതന്‍ സംസാരിക്കുന്നു'

    ReplyDelete
  11. സി.കെ.ബാബു said...
    എന്‍റെ ലേഖനത്തിന്റെ ലേബല്‍ തന്നെ 'നര്‍മ്മം' എന്നായിരുന്നു. പോരെങ്കില്‍ തെറ്റിദ്ധാരണ വരാതിരിക്കാനും വസ്തുത എന്തെന്ന് അറിയാനും ഞാന്‍ ലേഖനത്തിലെ എല്ലാ പ്രധാന പോയിന്റുകള്‍ക്കും വിക്കിയിലേക്ക് ലിങ്കും കൊടുത്തിരുന്നു.

    ശാസ്ത്രം പോലെ ഗഹനമായ കാര്യങ്ങളുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുപോലും സര്‍ക്കാസം മനസ്സിലാവുന്നില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.

    വസ്തുതാപരമായി ശ്രീ രവിചന്ദ്രന്‍ ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിനോട് എനിക്കൊരു വിയോജിപ്പുമില്ല.


    DEAR FRIEND,

    THANTE THALA VEYILU KOLLKKARUTHU...KANNADA EDUTHU MATTI LOKAM KANEDE...

    ReplyDelete
  12. വളരെ നന്ദി സർ ഞാൻ മുഴുവനും വായിച്ചു. എല്ലാം വളരെ വ്യക്തമായി എഴുതിയതിന് നന്ദി

    ReplyDelete