Pages

Saturday, 1 October 2011

ചത്ത കൊടി പറപ്പിക്കുന്നവര്‍

ചാന്ദ്രയാത്രയുടെ പഴയ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഹോക്‌സ് വീരന്‍ റാല്‍ഫ് റെനെ ഒരു പ്രത്യേക ദൃശ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയത്രെ. അമേരിക്കന്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യമായിരുന്നുവത്.
അത്ഭുതം! ചന്ദ്രനില്‍ പതാക പാറിപ്പറക്കുന്നു!! ദൃശ്യത്തോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവാതെ റെനെ ഏറെ ക്‌ളേശിച്ചു. ഉറപ്പ് വരുത്താനായി അദ്ദേഹമത് വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയ്ത് കണ്ടുനോക്കി. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടി പറക്കുകയോ? പില്‍ക്കാലത്ത് ഹോക്‌സ് സിദ്ധാന്തക്കാര്‍ വിജയഭാവത്തോടെ ലോകമെമ്പാടും നിര്‍ദ്ദയമായി അഴിച്ചുവിട്ട ചോദ്യത്തിന്റെ ജനിതകപാദര്‍ത്ഥം നല്‍കിയത് റെനെയുടെ മേല്‍ സൂചിപ്പിച്ച സംശയമാണെന്ന് അപ്പോളോ ഹോക്‌സ് സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേട്ടവരെല്ലാം അമ്പരന്നു. കാര്യം ശരിയാണല്ലോ! ഭൂമിയില്‍ കാറ്റടിക്കുമ്പാള്‍ കൊടി പറക്കാറുണ്ട്. ഇനിയഥവാ പറന്നില്ലെങ്കില്‍ പറപ്പിക്കും! 


പക്ഷെ വായുവില്ലാത്ത ചന്ദ്രനില്‍ എങ്ങനെയിത് സാധിച്ചു?! പറന്നുകൊണ്ടിരിക്കുന്ന ഒരു അമേരിക്കന്‍ പതാകയുടെ ചിത്രമാണ് ഇതിന് ഉപോല്‍ബലകമായി തട്ടിപ്പുവാദക്കാര്‍ പ്രചരിപ്പിച്ചത്. അതായത് പതാകയുടെ നിശ്ചലദൃശ്യം(still photograph). മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല'(പേജ്-11,12) എന്ന ഹോക്‌സ് പുസ്തകത്തില്‍ ഇത്തരത്തിലൊരു ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിതാണ്: ''ചന്ദ്രനില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാക'!! നിശ്ചലദൃശ്യം മുന്‍നിറുത്തി കൊടി പറക്കുകയാണോ അല്ലെയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ? ചോദ്യം ന്യായം. കടലാസുകൊണ്ടുണ്ടാക്കിയ പുസ്തകത്തില്‍ പിന്നെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താനാവുമോ?!!-'ഒരുമാതിരി'മറുപടി റെഡിയാണ്.

കൊടി പറക്കുന്നോ ഇല്ലയോ എന്നറിയണമെങ്കില്‍ തീര്‍ച്ചയായും പറക്കലിന്റെ വിഡീയോ ദൃശ്യങ്ങള്‍ തന്നെ കാണണം. അത്ഭുതകരമെന്നു പറയട്ടെ, വീഡിയോദൃശ്യങ്ങള്‍ ആദ്യം കണ്ട ചിലരുടെയെങ്കിലും 'പറക്കല്‍'സംശയം ശക്തിപ്പെടുകയാണുണ്ടായത്! കാരണം മറ്റൊന്നുമല്ല, നാമഗ്രഹിക്കുന്നതാണ് പൊതുവെ നാം കാണുന്നത്(We see what we want to see). പില്‍ക്കാലത്ത് വീഡിയോ ദൃശ്യങ്ങളിലൂടെ തന്നെ ഈ സംശയത്തിന് വ്യക്തമായ വിശദീകരണം നല്‍കപ്പെട്ടതോടെ ഏതാണ്ട് മൃതമായിത്തീര്‍ന്ന ഒരു ഹോക്‌സ് വാദം കൂടിയാണിത്. ആധുനിക ഹോക്‌സ് ഗ്രന്ഥങ്ങളിലൊക്കെ 'കൊടിപ്പറക്കലിനെ' ചുറ്റിപ്പറ്റിയുള്ള യമണ്ടന്‍ ചോദ്യങ്ങള്‍ അധികം കാണാറില്ല. നിശ്ചദൃശ്യം കാണിച്ചിട്ട് കൊടി പറക്കുന്നതായി വാദിക്കുന്നത് ചാടി ഉയര്‍ന്ന് അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ഒരാളുടെ നിശ്ചലദൃശ്യം കാണിച്ചിട്ട് അയാള്‍ ശരിക്കും വായുവില്‍ നില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നതിന് സമാനമാണ്. 



സാധാരണ ഏത് തുണിക്കടയിലും ലഭ്യമാകുന്ന വളരെ നേര്‍ത്ത നൈലോണ്‍ തുണിയിലാണ് ചന്ദ്രനിലേക്ക് കൊണ്ടുപോയ അമേരിക്കന്‍ പതാക നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതായത് വെറും സാദാ നൈലോണ്‍ തുണി. ചന്ദ്രനില്‍ നാട്ടിയ കൊടി ഇവിടെനിന്ന് ഒരു പ്രത്യേക രീതിയില്‍ പലതായി മടക്കിയാണ് കൊണ്ടുപോയത്. മടക്കുമൂലമുണ്ടായ ചുളിവുകള്‍ (wrinkles) കൊടിയില്‍ പ്രകടമായിരുന്നു. സ്വാഭാവികമായും ചിത്രമെടുക്കുമ്പോള്‍ ഈ ചുളിവുകള്‍ 'പറക്കുന്ന' (waving motion)പ്രതീതി സൃഷ്ടിക്കും. ഒപ്പം തുണി മെല്ലെ ആടിക്കൊണ്ടിരിക്കുക കൂടി ചെയ്താല്‍ നമ്മുടെ ദൃഷ്ടിയില്‍ കൊടി ശരിക്കും പറന്നതുതന്നെ. 
The way Apollo flags folded
ഭൂമിയിലാണെങ്കില്‍ വളരെ നേര്‍ത്ത നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടിയാണെങ്കിലും ഭൂഗുരുത്വം കാരണം താഴേക്ക് അഴിച്ചിടുമ്പോഴേക്കും ചുളിവുകള്‍ ഏറെക്കുറെ നിവരേണ്ടതാണ്. ചന്ദ്രനിലാകട്ടെ ഗുരുത്വസമ്മര്‍ദ്ദം താരതമ്യേന കുറവായതിനാല്‍ കൊടിയുടെ ഭാരം വീണ്ടും കുറയുന്നു. സ്വഭാവികമായും ചുളിവ് പൂര്‍ണ്ണമായും നിവര്‍ക്കാന്‍ ആവശ്യമായ ഗുരുത്വസമ്മര്‍ദ്ദവും ആനുപാതികമായി കുറയുകയാണ്. അതിനാല്‍ കുറേക്കൂടി സമയം കഴിഞ്ഞേ ചന്ദ്രനില്‍ ചുളിവുകള്‍ നിവരുകയുള്ളു. കുറെ ചുളിവുകള്‍, ഭൂമിയിലാണെങ്കില്‍പ്പോലും എത്ര സമയം കഴിഞ്ഞാലും നിവരുകയുമില്ല. അപ്പോള്‍ നാമെന്താണ് ചെയ്യുക? കൈകൊണ്ട് പതാക പിടിച്ചു നിവര്‍ത്തും. ചാന്ദ്രയാത്രികരും അത് ചെയ്തിട്ടുണ്ട്. കൊടി നാട്ടിയ ശേഷി പതാകത്തുണി കൈ കൊണ്ട് പിടിച്ച് നിവര്‍ത്തിയിട്ട് വിടുമ്പോള്‍ അത് പതാകയ്ക്ക് ചലനപ്രവേഗം സമ്മാനിക്കുമെന്നത് മറക്കരുത്.

നിശ്ചലദൃശ്യത്തിലൂടെ ചലനം കാട്ടിത്തരാന്‍ കഴിയില്ലെന്ന കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. എന്താണിവിടെ ശരിക്കും സംഭവിക്കുന്നതെന്ന് നോക്കാം. താഴെക്കാണുന്ന ചിത്രത്തില്‍ പതാകയിലെ ചുളിവുകളും വക്രതയും പറക്കുന്ന ഒരു കൊടിയുടേതായി നമ്മുടെ തലച്ചോറില്‍ ശേഖരിച്ചിരിക്കുന്ന നിശ്ചല ഇമേജിനോട് സാമ്യമുള്ളതാണ്. അതായത് പറക്കുന്ന കൊടിയുടെ ദൃശ്യ ഇമേജിന് ഈ ചിത്രവുമായി നല്ല സാമ്യമുണ്ട്. 

ലഭ്യമായതും ശേഖരിക്കപ്പെട്ടതുമായി മുന്‍ ഡേറ്റകളുടേയും അനുഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് തലച്ചോറിന്റെ സവിശേഷമായ ഫോട്ടോഷോപ്പ് (photoshop) സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഏതൊരു ദൃശ്യം കണ്ണില്‍പ്പെട്ടാലും അതിനോട് ഏറ്റവും സാദൃശ്യമുള്ള ഇമേജിലേക്ക് അല്ലെങ്കില്‍ നിഗമനത്തിലേക്ക് മസ്തിഷ്‌ക്കം പെട്ടെന്ന് വഴുതി വീഴും. കാണുന്ന വസ്തുക്കളെയെല്ലാം മുമ്പ് കണ്ട ഏതെങ്കിലും വസ്തുവുമായി താരതമ്യപ്പെടുത്തി നിര്‍ധാരണം ചെയ്യാനാണ് മസ്തിഷ്‌ക്കം ശ്രമിക്കുക. സിമുലേഷന്‍ സോഫ്റ്റ് വെയര്‍ (simulation software) എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. 
പലപ്പോഴും സ്ഥലജലഭ്രമമുണ്ടാകുന്നത് ഒരു ഇമേജില്‍ നിന്ന് മറ്റൊന്നിലേക്ക് മസ്തിഷ്‌ക്കം ദ്രുതഗതിയില്‍ തെന്നിമാറുന്നതു കൊണ്ടാണ്. കാഴ്ചയില്‍ ജലത്തിന് സമാനമായ വസ്തുക്കളെല്ലാം ജലമാണെന്ന പ്രാഥമിക നിഗമനമായിരിക്കും ആദ്യമുണ്ടാവുക. ഗ്രാനൈറ്റോ മാര്‍ബിളോ പതിച്ച തറയില്‍ പെട്ടെന്ന് നോക്കുമ്പോള്‍ പലപ്പോഴും വെള്ളം കിടക്കുന്നതായി തോന്നാറില്ലേ. ഗ്രാനൈറ്റിലും സ്ഫടികത്തിലുമൊക്കെ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദൃശ്യ അലകള്‍ ജലത്തില്‍ പ്രകാശം തട്ടിത്തെറിക്കുന്നതിന് സമാനമായ ദൃശ്യപ്രതീതി സൃഷ്ടിക്കുന്നതുകൊണ്ടാണിത്. പണ്ട് ഇന്ദ്രപ്രസ്ഥത്തില്‍വെച്ച് ദുര്യോധനന് പറ്റിയ അമളിയും മറ്റൊന്നാവാനിടയില്ല. പുള്ളിക്കാരന്‍ സ്ഫടികത്തില്‍ വീണ് ചിതറിയ പ്രകാശ അലകള്‍ ജലത്തിലെ അലകളായി തെറ്റിദ്ധരിച്ചു നനയാതിരിക്കാനായി വസ്ത്രമുയര്‍ത്തി! തലച്ചോര്‍ പറ്റിച്ച പണി! തുടര്‍ന്ന് ശരിക്കും വെള്ളമുള്ളിടത്ത് ചെന്നപ്പോള്‍ പഴയ അമളിയോര്‍ത്ത് തലച്ചോര്‍ അതിബുദ്ധി കാട്ടിയത് വീണ്ടും വിനയായി. ദുര്യോധനന്‍ നനഞ്ഞുവാരിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതൊക്കെ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിക്കാതിരിക്കാനുള്ള സാമാന്യബോധം ദ്രൗപതിക്കുണ്ടാകാഞ്ഞതാണ് കുരുക്ഷേത്രയുദ്ധത്തിന്റെ അടിത്തട്ട് പ്രചോദനമായി മാറിയതെന്ന് ചില കുട്ടികൃഷ്ണമാരാര്‍മാര്‍ നിര്‍ദാക്ഷിണ്യം തെളിയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കൊടി 'പറക്കുന്നതായിരിക്കും' എന്നാണ് നമ്മുടെ മസ്തിഷ്‌ക്കത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരം(collected data). കാരണം ഭൂമിയില്‍ കൊടി പറക്കും, പറന്നാല്‍ ഏകദേശം ഇങ്ങനെയിരിക്കുകയും ചെയ്യും. അതിന് കാരണം വായുപ്രവാഹമാണ്. ഈ നിശ്ചലദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പരിചിതമായ അനുബന്ധചിന്തകള്‍ തലച്ചോര്‍ രൂപപ്പെടുത്തുന്നു. ഒരുവശത്ത് തലച്ചോര്‍ ഈ പണി തുടങ്ങുമ്പോഴേക്കും പിന്നാലെയെത്തുന്ന ഹോക്‌സര്‍മാരുടെ വിശദീകരണം സംശയം ആളിക്കത്തിക്കും. കൊടി പറക്കുക തന്നെയാണ്! പിന്നെ മസ്തിഷ്‌ക്കം കൂടുതല്‍ ചിന്തിക്കില്ല. കൊടി പറന്നുകഴിഞ്ഞു.

നിശ്ചലദൃശ്യമനുസരിച്ച് ഒരിക്കലും 'പറക്കല്‍' തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് ചിന്തിക്കുന്നവര്‍ മാത്രമേ പിന്നീട് തുടരന്വേഷണം നടത്തൂ. അതിനായി ആദ്യം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം. അപ്പോളോ-11 ന്റെ ഈ വീഡിയോ തന്നെയാണ് ഇക്കാര്യത്തിലും വിവാദമായി തീര്‍ന്നത്. അപ്പോളോ ഹോക്‌സ് സിദ്ധാന്തക്കാര്‍ ആശ്രയിക്കുന്ന ചിത്രങ്ങളിലും വീഡിയോകളുടേയും 50 ശതമാനത്തിലധികം ആദ്യ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്.

വാസ്തവത്തില്‍ അപ്പോളോ-11 ഒറിജിനല്‍ നാസാ വീഡിയോയില്‍ കൊടി പറക്കുന്നില്ല(http://www.youtube.com/watch?v=RMINSD7MmT4&feature=related). മടക്കിവെച്ചിരുന്ന കൊടിയുടെ തുണി നിവര്‍ത്തിയിടുമ്പോള്‍ അതില്‍ ശേഖരിക്കപ്പെട്ട സ്ഥാനികോര്‍ജ്ജം(potential energy) കൊടിയെ ഇളക്കുന്നു. ജഡത്വം(inertia) മൂലം സംജാതമാകുന്ന ഊര്‍ജ്ജമാണ് മടക്ക് നിവര്‍ക്കുമ്പോള്‍ മോചിതമാകുന്നത്. ഈ ശക്തിയില്‍ കൊടി മൂന്നുനാലു തവണ അങ്ങോട്ടുമിങ്ങോട്ടും ആടുന്നുണ്ട്. തുടര്‍ന്നത് വിശ്രമാവസ്ഥയില്‍ എത്തിച്ചേരുന്നു. പിന്നെ അനക്കമില്ല. ശരിക്കും മരിച്ച പതാക തന്നെ! ആസ്‌ട്രോനോട്ടുകള്‍ എപ്പോഴൊക്കെ പതാകത്തുണിയില്‍ ബലം പ്രയോഗിക്കുകയോ അതനക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് കൊടി അനങ്ങുന്നുള്ളു. അല്ലാത്തപ്പോഴൊക്കെ അതവിടെ ശരിക്കും ചലനരഹിതമായി നില്‍ക്കുകയാണ്. ഈ വീഡിയോവില്‍ തന്നെ ആസ്‌ട്രോനോട്ടുകള്‍ കൊടിയുടെ വളരെ അകലെക്കൂടി ചലിക്കുന്ന സന്ദര്‍ഭം പ്രത്യേകം പരാമര്‍ശിക്കുന്നുന്നുണ്ട്. അപ്പോഴൊക്കെ സഞ്ചാരികള്‍ ചലിക്കുന്നു, പക്ഷെ കൊടി നിശ്ചലം. മാത്രമല്ല അപ്പോളോ ദൃശ്യങ്ങളില്‍ പിന്നീട് കാണുന്ന കൊടികളൊന്നും ചലിക്കുന്നില്ല. ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

Lunar Rover
പില്‍ക്കാല അപ്പോളോ ദൗത്യങ്ങളില്‍ ലൂണാര്‍ റോവറില്‍ അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ. അപ്പോഴൊക്കെ റോവറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചാന്ദ്രധൂളി(lunar dust) മുകളിലേക്ക് തെറിച്ചുപൊന്തുന്നുണ്ട്. ഇതിനെ താരതമ്യപ്പെടുത്തേണ്ടത് ഭൂമിയില്‍ സമാന സാഹചര്യത്തില്‍ വണ്ടിയോടിക്കുന്നതുമായിട്ടാണ്. ഇവിടെ വണ്ടിചക്രങ്ങള്‍ പൂഴിമണ്ണിലൂടെ സഞ്ചരിച്ചാല്‍ അതുമൂലം പൊടി ഉയര്‍ന്ന് അത് അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങി നില്‍ക്കും. അടുത്ത് ചെന്നാല്‍ കണ്ണിലും മൂക്കിലുമൊക്കെ കയറിയെന്നും വരാം. ഉണങ്ങിവരണ്ട കാലാവസ്ഥയാണെങ്കില്‍ പറയുകയുംവേണ്ട. അതിരൂക്ഷ വര്‍ള്‍ച്ചയുള്ള ചന്ദ്രനിലും ഇത്തരത്തില്‍ ചക്രങ്ങള്‍ മൂലം പൊടി തെറിച്ചുപൊങ്ങും. എന്നാല്‍ പെട്ടെന്നുതന്നെ വെട്ടിയിട്ട വാഴക്കൈ പോലെ താഴെ വീഴുന്നു. ശരിക്കും ഭൂമിയില്‍ കല്ലുംമണ്ണും വീഴുന്നപോലെ. പിന്നെ ചാന്ദ്രധൂളി പൊങ്ങുന്നില്ല, ചുറ്റും പ്രസരിക്കുന്നില്ല, തങ്ങിനില്‍ക്കുന്നുമില്ല. ഭൂമിയില്‍ അചിന്ത്യമായ കാര്യമാണിത്. ഭൂമിയുടെ ഗുരുത്വം ചന്ദ്രനുണ്ടായിരുന്നുവെങ്കില്‍ പൊടി താഴേക്കുവീഴുന്നത് കുറേക്കൂടി പെട്ടെന്നാകുമായിരുന്നു. ഇനി ചന്ദ്രനിലെ ഗുരുത്വാകര്‍ഷണമായിരുന്നു ഭൂമിയിലെങ്കില്‍ ഇവിടെ പറന്നുപൊന്തുന്ന ധൂളിയില്‍ ഒരുപങ്ക് ഒരിക്കലും തറയില്‍ തിരിച്ചെത്തുമായിരുന്നില്ല.

അപ്പാളോ-11 ലെ യാത്രികര്‍ പറഞ്ഞത് പാതകക്കമ്പ് (flag pole) കുഴിച്ച് വെക്കാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടെന്നാണ്. അടിച്ചു താഴ്ത്താനുള്ള കൊട്ടുവടി (hammer)ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടുള്ള ദൗത്യങ്ങളില്‍ പതാകക്കമ്പിന്റെ മുകള്‍ ഭാഗം കൊട്ടുവടി വെച്ച് അടിക്കാവുന്ന രീതിയില്‍ പരത്തിക്കൊണ്ടാണ് സഞ്ചാരികള്‍ പോയത്. പതാകകമ്പായി ഉപയോഗിച്ചത് ഒരു അലുമിനിയം ദണ്ഡാണ്, അടിയിലെ കൂര്‍ത്ത അഗ്രഭാഗം സ്റ്റീലും. ദണ്ഡിന്റെ മുകളില്‍ പതാക തൂക്കിയിടാനുള്ള നേര്‍ത്ത സമാന്തര ദണ്ഡ്(a horizontal support) ഉറപ്പിച്ചിരുന്നു. നാം അശയില്‍ തുണി വിരിച്ചിടുന്നപോലെയാണ് ഈ ബാറില്‍ പതാക വിരിഞ്ഞ് തൂങ്ങിക്കിടന്നത്. സാധാരണ ഭൂമിയില്‍ കാണുന്ന പതാകകള്‍ പൊതുവെ പതാകക്കമ്പില്‍ രണ്ടിടത്തായി വലിച്ച് കെട്ടാറാണ് (fasten)പതിവ്. ദണ്ഡില്‍ നിന്നും സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ദണ്ഡില്‍ പതാക തൂക്കിയിടാറില്ല. കാരണം ഭൂമിയിലെ പതാക കാറ്റത്ത് നല്ലപോലെ പാറിക്കളിക്കും. 
Flag flying in the Earth
അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സമാന്തരമായി ദണ്ഡില്‍ കൊരുത്ത് വിരിച്ചിട്ടില്ലെങ്കില്‍ പതാക കമ്പിനോട് ചേര്‍ന്ന് ഉണങ്ങിയ തേയിലസഞ്ചിപോലെ ഒട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടക്കും. അപ്പോളോ യാത്രികര്‍ ഉയര്‍ത്തിയ പതാകയില്‍ മൂന്ന് ബന്ധനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം, ഭൂമിയിലെ പതാകയിലെന്നപോലെ, മുഖ്യദണ്ഡില്‍ താഴെയും മുകളിലുമായി വലിച്ചുകെട്ടിയതാണ്. മൂന്നാമത്തെ ബന്ധനം സമാന്തരമായ ബാറില്‍ കൊരുത്തിട്ടതും. ഓര്‍ക്കുക, ചന്ദ്രനില്‍ നാട്ടാനുള്ള പതാകയിലേ ഈ കരുതല്‍ വേണ്ടതായിട്ടുള്ളു. തൂക്കിയിട്ട പതാകയുടെ നാലാമത്തെ മൂല മാത്രമാണ് ചലനക്ഷമമായി സ്വതന്ത്രമായി നിലകൊണ്ടത്. ചാന്ദ്രോപരിതലത്തിലെ ധൂളീഭാഗം കഴിഞ്ഞാല്‍ സാന്ദ്രത കൂടിയ പാറയുടെ അടരുകളാണുള്ളത്. അതിലേക്ക് മൂര്‍ച്ചയേറിയ കീഴ്ഭാഗം തുളച്ചുകയറ്റാനായി പതാകദണ്ഡ് വശങ്ങളിലേക്ക് വീശി പിരിച്ചുകയറ്റുകയായിരുന്നു(drill). ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പതാകദണ്ഡിലും പതാകയിലും തങ്ങിനിന്ന ഊര്‍ജ്ജം സ്വന്തന്ത്രമാകുന്നതിന്റെ ഫലമായി പാതകയുടെ സ്വതന്ത്രഭാഗത്ത് ചലനങ്ങളുണ്ടാകുന്നത് വീഡിയോയില്‍ കാണാം.

ഒരു ദണ്ഡ് മണ്ണിലേക്ക് ആഴ്ന്നിറക്കാനായി കയ്യില്‍വെച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആ ദണ്ഡിന് മൊത്തത്തില്‍ ഒരു ചാക്രിക ത്വരണം (angular momentum) ഉണ്ടാകുന്നുണ്ട്. ഇതുമൂലം സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ദണ്ഡ് മുകളറ്റത്ത് കുറഞ്ഞത് 1.5 മീറ്റര്‍ ആരത്തില്‍ ഒരു അര്‍ദ്ധവലയം(arc) 
സൃഷ്ടിക്കുന്നുണ്ട്. ദണ്ഡിന്റെ ഈ ത്വരണം ദണ്ഡുമായി ബന്ധിച്ചിരിക്കുന്ന പതാകയിലേക്കും സന്നിവേശിക്കപ്പെടും. മൂന്ന് ഭാഗങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും പതാകയുടെ ബന്ധിതമല്ലാത്ത കീഴറ്റം സ്വതന്ത്രമാണെന്ന് കണ്ടല്ലോ. കൊടി നാട്ടി കഴിഞ്ഞാല്‍ ഈ ത്വരണം മെല്ല് പുറത്തേക്ക് പ്രവഹിച്ച് വിശ്രമാസ്ഥയിലാകാന്‍ നൈലോണ്‍ തുണി ശ്രമിക്കുമ്പോഴാണ് കൊടിയുടെ കീഴറ്റം കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും ആടുന്നത്. ഇത് വായുപ്രവാഹം മൂലമല്ലെന്ന് മനസ്സിലാക്കാന്‍ ആട്ടം നിന്നും കഴിഞ്ഞതിന് ശേഷം പതാക ശ്രദ്ധിച്ചാല്‍ മതി. ഹോക്‌സ് വാദക്കാര്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് വീഡിയോകള്‍ കൂടി കണ്ടുനോക്കൂ. ഇവിടെ പതാകത്തുണി വളയുകയും ഒടിയുകയും ആടുകയുമൊക്കെ ചെയ്യുന്നത് അതില്‍ സഞ്ചാരികള്‍ ബലം പ്രയോഗിക്കുന്നതിനനുസരിച്ച് മാത്രമാണ്. അല്ലാത്തപ്പോള്‍ ഏതാണ്ടൊരു ഖരവസ്തുവിനേപ്പോലാണ് പതാകത്തുണി പെരുമാറുന്നത്(http://www.youtube.com/watch?v=-3aRRzN5FeI) 2. http://www.youtube.com/watch?feature=fvwp&NR=1&v=mlZS68ibyCc
ചന്ദ്രനില്‍ നാട്ടിയ പതാകകള്‍ ആദ്യത്തെ 'ഇളക്ക'ത്തിന് ശേഷം നിര്‍ജ്ജീവമായി നില്‍ക്കുന്നതാണ് നാം കാണുന്നത്. ആസ്‌ട്രോനോട്ടുകള്‍ അടുത്തെത്തി ബലം പ്രയോഗിക്കുകയോ തൊടുകയോ ചെയ്യാത്തിടത്തോളം പതാകയില്‍ യാതൊരു ഭാവമാറ്റവുമില്ല. 


ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത്. അന്തരീക്ഷമുണ്ടായിരുന്നെങ്കില്‍ ഈ ചലനം വായുവിന്റെ പ്രതിരോധം മൂലം തടസ്സപ്പെടുമായിരുന്നു. എഞ്ചിനീയറിംങ് ഭാഷയില്‍ 'damped' ഇതിന് എന്നാണ് പറയുക. അതായത് ഭൂമിയിലായിരുന്നെങ്കില്‍ കാറ്റത്ത് കൊടി പാറിക്കളിക്കുമായിരുന്നു,പക്ഷെ ചന്ദ്രനിലെ പതാകയില്‍ കണ്ടതുപോലുള്ള 'ആട്ടവും ഇളക്കവും' ഉണ്ടാകില്ല. മാത്രമല്ല, പറക്കുമായിരുന്നുവെങ്കില്‍ ചന്ദ്രനില്‍ കൊണ്ടുപോയ മറ്റ് പല വസ്തുക്കളും പറക്കേണ്ടതാണ്. ഉദാഹരണമായി അപ്പോളോ 15 ലെ സഞ്ചാരിയായ കമാണ്ടര്‍ ഡേവിഡ് സ്‌ക്കോട്ട് ഒരു പക്ഷിത്തൂവലും ഹാമറും ഒരേസമയം നിലത്തിട്ട് പരീക്ഷണം നടത്തുന്ന രംഗം ശ്രദ്ധിക്കുക(http://www.youtube.com/watch?v=KDp1tiUsZw8). രണ്ടും കല്ലുപോലെ ഒരേ സമയം നിലംപതിക്കുന്നു. അന്തരീക്ഷമുള്ള ഭൂമിയില്‍ ഇതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിലാകട്ടെ തൂവല്‍ പറന്നുപോവുകയോ തങ്ങിനില്‍ക്കുകയോ ചെയ്യുന്നില്ല.

ചുരുക്കത്തില്‍ ചന്ദ്രനില്‍ അമേരിക്കന്‍ കൊടി പറന്നത് 'എങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരുന്നില്ല, എന്തെന്നാല്‍ കൊടി പറന്നിട്ടില്ല. അപ്പോളോ സഞ്ചാരികള്‍ നാട്ടിയ പതാകയിലുണ്ടായ ബഹുവിധചലനങ്ങളും ചുരുട്ടിവെച്ച് കൊണ്ടുച്ചെന്ന പതാകത്തുണിയിലെ ചുളിവുകളും പറക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന നിശ്ചലചിത്രം നമുക്ക് സമ്മാനിച്ചുവെന്നേയുള്ളു. അതല്ലാതെ അവിടെ പതാക പാറിക്കളിച്ചിട്ടില്ല, സ്വാഭാവികമായി അങ്ങനെ സംഭവിക്കുകയുമില്ല-അതുകൊണ്ട് തന്നെ 'എങ്ങനെ പറന്നു?' എന്ന ചോദ്യം മരിച്ചുവീഴുന്നു.***

Sunday, 18 September 2011

ചിത്രവധവും നിഴല്‍യുദ്ധവും

തങ്ങളല്ല മറിച്ച് നാസ പുറത്തിറക്കിയ ചിത്രങ്ങള്‍ തന്നെയാണ് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്നതെന്ന് അമ്പിളിക്കുട്ടന്‍മാര്‍ പലപ്പോഴും പറയാറുണ്ട്. അവരുടെ അഭിപ്രായമനുസരിച്ച് ചിത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന സത്യം വിളിച്ചുപറയുന്നുവെന്ന കുറ്റം മാത്രമേ അവര്‍ ചെയ്യുന്നുള്ളു. നാസാചിത്രങ്ങളില്‍ ഇവര്‍ കൗശലപൂര്‍വം ആരോപിക്കുന്ന 'ക്രമക്കേടുകളും വൈചിത്ര്യ'ങ്ങളുമാണ് പലപ്പോഴും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഛായാഗ്രഹണത്തിന്റെ (Photography) സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് മഹാഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലെന്നത് ഹോക്‌സ് വീരന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. അതിശയോക്തി തട്ടിപ്പുവാദത്തിന്റെ കൂടെപ്പിറപ്പാണ്. മനപ്പായസത്തില്‍ മധുരം അല്‍പ്പം കൂടിയതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന ലൈന്‍. 


തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനായി പല അപ്പോളോചിത്രങ്ങളും തങ്ങളുടെ അജണ്ടയനുസരിച്ച് എഡിറ്റ് ചെയ്യാനും ബ്‌ളാക്ക്&വെറ്റ് ചിത്രങ്ങള്‍ക്ക് നിറംകൊടുത്ത് നിഴലുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി അവതരിപ്പിക്കാനും തട്ടിപ്പുവാദക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. 
Aldrin's visor in focus
2004 ലെ കണക്കനുസരിച്ച് 4 ബില്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഹോക്‌സ് വ്യവസായത്തിന്റെ ജീവനാഡിയായ ചിത്രവിചാരണ ഇന്റര്‍നെറ്റിലും വന്‍തോതില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനെല്ലാം കിറുകൃത്യമായ വിശദീകരണങ്ങള്‍ എതിര്‍ സൈറ്റുകളിലും ലഭ്യമാണെന്നത് വേറെ കാര്യം.
ഛായാഗ്രഹണം സംബന്ധിച്ച വിശദീകരണം പലപ്പോഴും സാങ്കേതികതയുടെ അതിപ്രസരമുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് അല്‍പ്പം ദുര്‍ഗ്രാഹ്യമായി തോന്നാം. എന്നാല്‍ ഒന്ന് മനസ്സിരുത്തിയാല്‍ 
ഗ്രഹിക്കാനാവാത്ത സങ്കീര്‍ണ്ണതയൊന്നും അവയിലില്ലതാനും. അപ്പോളോചിത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ കൂടുതലും ഉയര്‍ത്തിയിട്ടുള്ള ഡേവിഡ് പെര്‍സിയും മാര്‍ക്ക് ബെന്നറ്റും ചേര്‍ന്ന് രചിച്ച'ഡാര്‍ക്ക് മൂണിലാണ്'('Dark Moon'). ചിത്രവിസ്താരത്തിലൂടെ അപ്പോളോദൗത്യങ്ങളെ അപഹസിക്കുന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. പെര്‍സിയും കൂട്ടരും ഉന്നയിക്കുന്നതും പ്രമുഖ ഹോക്‌സ് സൈറ്റുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ 'വിവാദ'ചിത്രങ്ങളില്‍ പ്രാതിനിധ്യസ്വഭാവമുള്ള ചിലവ നമുക്കിവിടെ പരിശോധിക്കാം.

ബുസ് ഓള്‍ഡ്രിന്റെ വിഖ്യാതമായ ഈ ചിത്രം ലോകപ്രശസ്തമാണ്. അപ്പോളോ-11 ദൗത്യം സമ്മാനിച്ച് ഏറ്റവും മിഴിവുള്ള ചിത്രവുമാണിത്. മിക്കപ്പോഴും പുസ്തകങ്ങളിലും നോട്ടുബുക്കിന്റെ പുറംചട്ടയിലുമൊക്കെ ആദ്യത്തെ ചാന്ദ്രമനുഷ്യനായി('The First Moon man') തിളങ്ങുന്നത് ആംസ്‌ട്രോങല്ല മറിച്ച് ഓള്‍ഡ്രിനാണ്. അപ്പോളോ ചിത്രങ്ങളില്‍ ഏറ്റവുമധികം വിചാരണ ചെയ്യപ്പെട്ട ഒരു ചിത്രമാണിത്; ഒരുപക്ഷെ ഹോക്‌സ് വീരന്‍മാരുടെ ഏറ്റവും പ്രിയപ്പെട്ടതും. 'ബഹുവിധക്രമക്കേടു'കളാണ്(Multiple anomalies) ഈ ചിത്രത്തില്‍ ആരോപിക്കപ്പെടുന്നത്. 



ആംസട്രോങിന്റെ നെഞ്ചിലുറപ്പിച്ചിരിക്കുന്ന ഹാസല്‍ ബാള്‍ഡ് ക്യാമറ വഴിയാണ് ഫോട്ടോ എടുത്തതെങ്കില്‍ ഓള്‍ഡ്രിന്റെ ഹെല്‍മെററിന്റെ പിറകുവശം എങ്ങനെയാണ് ചിത്രത്തില്‍ പതിയുന്നത്? ചിത്രത്തിലെ ഹെല്‍മറ്റിന്റ മുഖാവരണത്തിലുള്ള നിഴലുകള്‍ ഏങ്ങോട്ടൊക്കെയാണ് പായുന്നത്? ഓള്‍ഡ്രിന്റെ നിഴലിന് ആംസ്‌ട്രോങിന്റെ നിഴലിനേക്കാള്‍ ഇത്രയധികം നീളമുണ്ടാകാന്‍ കാരണമെന്ത്? ഒരേ പ്രകാശ സ്രോതസ്സാണെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലതന്നെ. ഓള്‍ഡ്രിന്റെ ചിത്രത്തില്‍ കൈയുടെ നിഴല്‍ കാണാനില്ല, എന്നാല്‍ ഷൂ കറുത്തിരുണ്ടിരിക്കുന്നു. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ പശ്ചാത്തലത്തിലുള്ള ചക്രവാളം വരെ പ്രകാശപൂര്‍ണ്ണമായി കാണേണ്ടതല്ലേ? ഇവിടെ ശരിക്കും ഭൂമിയിലെന്നപോലെയാണ് പശ്ചാത്തലം ഇരുണ്ട് കാണുന്നത്. ചക്രവാളമൊട്ടു കാണാനുമില്ല. ഇനി, ഓള്‍ഡ്രിന്റെ ഹൈല്‍മറ്റിന്റെ ദര്‍പ്പണസമാനമായ മുഖകവചം (face plate)നോക്കുക. അതില്‍ ഫോട്ടോയെടുക്കുന്ന ആംസ്‌ട്രോങുണ്ട്. ഒപ്പം മറ്റു രണ്ടുപേര്‍ കൂടി! ചന്ദ്രനില്‍ ഇറങ്ങിയത് ആംസ്‌ട്രോങും ഓള്‍ഡ്രിനും മാത്രം. അപ്പോള്‍ ബാക്കി രണ്ടുപേര്‍ ആരാണ്?(ചോദ്യം തമാശയായി തള്ളരുത്).

ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇരുനൂറിലധികം ഹോക്‌സ് വീഡിയോ ക്‌ളിപ്പുകള്‍ കാണാനിടവന്നിട്ടുണ്ട്. ഇത്തരം വിഡീയോ ക്‌ളിപ്പുകളിലെ വാദങ്ങളും വിശദീകരണങ്ങളും പലപ്പോഴും തീരെ താഴ്ന്ന നിലവാരത്തിലുള്ളതാണ്. മലയാളത്തില്‍ ശരിക്കും 'ചവര്‍' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹമായവ. എങ്കിലും കൊതുകത്തിന്റെ പേരില്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അവ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം വളരെ വലുതാണെന്നറിയണം. ഇതെഴുമ്പോള്‍ ഏതാണ്ട് 3.10 ലക്ഷം പേര്‍ ഇതിനകം കണ്ട യൂ-ട്യൂബിലെ ഒരു വീഡിയോ ക്‌ളിപ്പിന്റെ ലിങ്കാണ് താഴ:

http://www.youtube.com/watch?v=YWgXM6I_bvE&feature=related


 തീര്‍ച്ചയായും ആയിരങ്ങള്‍ ഇതില്‍ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ടുണ്ടാവണം.കുറേപ്പര്‍ക്ക് നല്ല സംശയവുമുണ്ടായിട്ടുണ്ടാവാം. ഈ വിഖ്യാതചിത്രം ഓള്‍ഡ്രിന്റയല്ല മറിച്ച് നീല്‍ ആംസ്‌ട്രോങിന്റെയാണെന്നാണ് ഈ ക്‌ളിപ്പ് സധൈര്യം വിളിച്ചു പറയുന്നത്! മാത്രമല്ല ആംസ്‌ട്രോങ് ഒരു സ്ത്രീയാണെന്ന് തെളിഞ്ഞതായും ഈ വളരെ അനായാസം തെളിയിക്കുന്നു! ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് ഭംഗി. നാല്‍പ്പത് വര്‍ഷത്തിന് മുമ്പ് ചന്ദ്രനില്‍ പോയെങ്കില്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ പോകുന്നില്ല?, അന്ന് ചന്ദ്രനിലേക്ക് ബഹിരാകാശയാനങ്ങള്‍ അയച്ചിരുന്നെങ്കില്‍ ഇന്നെന്താ കേവലം സ്‌പേസ്ഷട്ടിലിലേക്ക് പരിമിതപ്പെടുന്നു?...തുടങ്ങിയ കുട്ടിച്ചോദ്യങ്ങളില്‍ അഭിരമിക്കുന്ന ക്ഷമ തീരെയില്ലാത്ത അതിബുദ്ധികളാണെങ്കില്‍ 'രണ്ടിലൊന്നുറപ്പിക്കാന്‍' ഈ ക്‌ളിപ്പ് തന്നെ ധാരാളം! അന്വേഷണബുദ്ധിയുള്ളവര്‍ക്കാകട്ടെ നിലവാരമില്ലാത്ത ഫലിതബിന്ദുക്കള്‍ ആസ്വദിക്കുന്ന സംത്യപ്തിയാണിത് പ്രദാനം ചെയ്യുന്നത്.

തല്‍ക്കാലം ഈ ക്‌ളിപ്പ് വിട്ടുകളയാം. മേല്‍ക്കാണിച്ചിരിക്കുന്ന ചിത്രത്തിലേക്ക് തിരിച്ചുവരാം. 'ചിത്രവിചാരണ'യ്ക്ക് ഏറ്റവും അനുയോജ്യമായ ചിത്രം തന്നെയാണിത്. കാരണം ഇതിലൂടെ അപ്പോളോചിത്രങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന സമാനസ്വഭാവമുള്ള ഒരു പിടി ആരോപണങ്ങള്‍ക്ക് വിശദീകരണം കണ്ടെത്താനാവും. ആദ്യമായി പറയട്ടെ, ചിത്രം ഓള്‍ഡ്രിന്റെ തന്നെയാണ്, ചിത്രീകരിച്ചത് നീല്‍ ആംസ്‌ട്രോങും. http://fineartamerica.com/featured/apollo-11-buzz-aldrin-granger എന്ന സൈറ്റില്‍ ചിത്രത്തിന്റെ ഒരേ ഭാഗവും വലുതാക്കി കാണാനാവും). ഓള്‍ഡ്രിന്‍ നിന്നത് ഒരു ചെറിയ കുഴി (crater)യിലായിരുന്നുവെന്ന് പിന്നീട് ആംസ്‌ട്രോങ് പറഞ്ഞിട്ടുണ്ട്. ആംസട്രോങ് പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കേണ്ടതില്ല. ഓള്‍ഡ്രിന്റെ ഹെല്‍മെറ്റിന്റെ മുഖാവരണത്തിലെ പ്രതിഫലനചിത്രത്തില്‍ ആംസ്‌ട്രോങ് അല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്നുവെന്ന് വ്യക്തമാണ്. ഓള്‍ഡ്രിന്‍ സൂര്യന് പ്രതിമുഖമായാണ് നില്‍ക്കുന്ന
ത്. അദ്ദേഹത്തിന്റെ ഇടതുവശത്ത് ചക്രവാളത്തിലാണ് സൂര്യന്‍. 


കനകഛായ(golden tint) ചിത്രത്തില്‍ വീണിരിക്കുന്നത് ല്യൂണാര്‍ മോഡ്യൂളായ 'ഈഗിളി'ലെ (The Eagle)സ്വര്‍ണ്ണനിറമുള്ള അലൂമിനിയം കവചപാളികളില്‍ നിന്നുള്ള പ്രതിഫലപ്രകാശം മൂലമാണ്. ബ്‌ളാക്ക്&വൈറ്റ് ചിത്രത്തില്‍ ഇത് പ്രകടമാകില്ല. കളര്‍ ചിത്രത്തില്‍ ആള്‍ഡ്രിന്റെ സ്‌പേസ് സ്യൂട്ട് സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചതായി തോന്നും. 'ഈഗിള്‍' സമീപത്തുണ്ടായിരുന്നില്ലെങ്കില്‍ ഓള്‍ഡ്രിന്റെ ചിത്രം കുറേക്കൂടി ഇരുളുമായിരുന്നുവെന്നതിലും സംശയമില്ല. സ്വീകരിക്കുന്ന പ്രകാശത്തില്‍ പകുതിയിലധികവും പുറത്തേക്ക് പ്രതിഫലിപ്പിച്ച് കളയാന്‍ ശേഷിയുള്ള സ്വര്‍ണ്ണവര്‍ണ്ണമുള്ള ഈ അലൂമിനിയം പാളി 'ഈഗിളി'നെ കടുത്ത ചൂടില്‍നിന്നും രക്ഷിക്കാനായി പൊതിഞ്ഞിട്ടുള്ളതാണ്. 
Aldrin with handicam
in training session
നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഹാസല്‍ബാള്‍ഡ് ക്യാമറ (chest camera)ഉപയോഗിച്ച് മാത്രമാണ് ചിത്രങ്ങളൊക്കെ എടുത്തിരിക്കുന്നതെന്ന വാദം ശരിയല്ലെന്ന് നാം കണ്ടതാണ്. ഈ ചിത്രത്തില്‍ ഹെല്‍മറ്റിലെ പ്രതിരൂപങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ ആംസ്‌ട്രോങ് കയ്യില്‍ പിടിച്ചിരിക്കുന്ന ക്യാമറ (handicam) ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അപ്പോളോ പരിശീലനത്തിനിടെ ഹാന്‍ഡിക്യാം ഉപയോഗിച്ച് ചിത്രമെടുക്കാനുള്ള പരിശീലനവും സഞ്ചാരികള്‍ക്ക് നല്‍കിയിരുന്നുവല്ലോ. ഇനി നെഞ്ചിലുറപ്പിച്ചിരിക്കുന്ന ക്യാമറ വെച്ച് എടുത്താലും ഓള്‍ഡ്രിന്‍ നില്‍ക്കുന്ന പ്രതലത്തിന്റെ താഴ്ച പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹെല്‍മെറ്റിന്റെ പിറകുവശവും ബാക്ക്‌ബോക്‌സും ചിത്രത്തില്‍ പതിയുമായിരുന്നു. അതേസമയം ഓള്‍ഡ്രിനും ആംസ്‌ട്രോങും സമനിരപ്പുള്ള പ്രതലത്തിലാണ് നിന്നിരുന്നതെങ്കില്‍ ഇത്തരമൊരു ചിത്രം ലഭിക്കില്ലെന്ന ഹോക്‌സ് വാദം സാധുവാണ്. അങ്ങനെയെങ്കില്‍ ഹെല്‍മെറ്റിന്റെ പിറകുഭാഗം പതിയുകയുമില്ലെന്നും സമ്മതിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചന്ദ്രനില്‍ ഒരൊറ്റ പ്രകാശസ്രോതസ്സേ ഉള്ളുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ അട്ടിമറിക്കപ്പെടുന്നില്ല. 


Lunar Module covered with
heat protection foils at the bottom
ശരിയാണ്, സൂര്യനാണ് ഏക പ്രകാശസ്രോതസ്സ്. കൃത്രിമ പ്രകാശം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രനില്‍ വിവിധങ്ങളായ പ്രതിഫലനപ്രകാശം(reflected light)നിലനില്‍ക്കുന്നുണ്ട്. ചന്ദ്രോപരിതലത്തില്‍ വെച്ച് ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വിശകലനം ചെയ്യുമ്പോള്‍ അതുംകൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഭൂമിയില്‍നിന്ന് ചന്ദ്രനെക്കാണുന്നതിലും 69 ഇരട്ടി പ്രകാശതീവ്രതയോടെ ചാന്ദ്രാകാശത്ത് നില്‍ക്കുന്ന ഭൂമി സൂര്യപ്രകാശം ചന്ദ്രനിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്. ചന്ദ്രോപരിതലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ 10 ശതമാനം അത് സ്വയം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോളോ സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ടാണ് പൊതിഞ്ഞിട്ടുള്ളത്. ഇനി ലൂണാര്‍ മോഡ്യൂളിനെ പൊതിഞ്ഞിരിക്കുന്ന അലുമിനിയം കലര്‍ന്ന ആവരണപാളി പകുതിയിലധികം പ്രകാശമാണ് പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുള്ള കാഴ്ചയില്‍ തോന്നുന്നതിലധികം സ്വാധീനം ഫോട്ടോഗ്രാഫിലുണ്ടാക്കാന്‍ ഈ പ്രതിഫലനങ്ങള്‍ക്ക് സാധിക്കും. ഫോട്ടോഗ്രാഫി എന്നാല്‍ പ്രകാശം കൊണ്ടുള്ള എഴുത്ത് എന്നാണല്ലോ അര്‍ത്ഥം ('writing by light'/ photo-light, graphein-to write). സഞ്ചാരിയുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെയുള്ള വസ്തുക്കള്‍ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ട് പൊതിഞ്ഞില്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ ഓള്‍ഡ്രിന്‍ അപ്പാടെ ഇരുണ്ടുപോകുമായിരുന്നു.


Picture of Aldrin's visor enlarged
ഈ ചിത്രത്തില്‍ കാണുന്ന മറ്റ് 'രണ്ടുപേര്‍' യഥാര്‍ത്ഥത്തില്‍ മനുഷ്യരല്ല മറിച്ച് അമേരിക്കന്‍ പതാകയും സൗരവാതം (solar wind) ആഗിരണം ചെയ്ത് പഠനവിധേയമാക്കാനായി സ്ഥാപിച്ചിരിക്കുന്ന ഉപകരണവുമാണ്(Solar Wind Composition Experiment). 
Solar wind composition
Experiment
അപ്പോളോ പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ചാന്ദ്രോപരിതലത്തില്‍ വിന്യസിച്ചിട്ടുണ്ട്. ALSEP(The Apollo Lunar Surface Experiments Package )എന്നാണ് ഈ പരീക്ഷണപദ്ധതിയുടെ ചുരുക്കപ്പേര്. സൗരവാതം പ്രധാനമായും ചാര്‍ജുള്ള കണങ്ങളുടെ(charged particles) പ്രവാഹമാണെന്ന് കരുതപ്പെടുന്നു. ചുറ്റുമുള്ള കാന്തികമണ്ഡലം കാരണം ഇത് ഭൂമിയെ ബാധിക്കില്ല. എന്നാല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ നിന്നും വളരെ അകന്നു നില്‍ക്കുന്ന ചന്ദ്രനില്‍ സൗരവികരണങ്ങള്‍ ആഗിരണം ചെയ്ത് പഠിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഉപകരണം അവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ചന്ദ്രനില്‍ സൗരവികിരണങ്ങള്‍ പതിക്കുമ്പോള്‍ അത് ഭൂമിയിലിരുന്ന് വിശകലനം ചെയ്യാനാവും. ചിലരെങ്കിലും ഈ ചിത്രത്തിലെ അമേരിക്കന്‍ പതാകയും സൗരവാത ഉപകരണവും തമ്മില്‍ പരസ്പരം മാറ്റി പറയാറുണ്ട്. പക്ഷെ ഈ രൂപത്തിന്റെ കീഴ്ഭാഗം ശ്രദ്ധിച്ചാല്‍ അത് സൗരവാത ഉപകരണം തന്നെയാണെന്ന് വ്യക്തമാകും. മാത്രമല്ല, മറ്റ് അപ്പോളോ ചിത്രങ്ങളില്‍ ലൂണാര്‍മോഡ്യൂളുമായുള്ള അതിന്റെ സാമീപ്യം ഒത്തുനോക്കുമ്പോഴും അത് പതാകയല്ല സൗരവാത ഉപകരണമാണെന്ന് സ്ഥിരീകരിക്കാം. 


Austronauts at different planes
shadows dissimilar

ഇവിടെ നിഴലുകളുടെ കാര്യത്തിലുള്ള സംശയവും കഴമ്പില്ലാത്തതാണ്. ഒരേ ഉപരിതലത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പ്രതലത്തിന്റെ നിമ്‌ന്നോന്നതിയനുസരിച്ച് ഒരേ പൊക്കമുള്ള രണ്ടുപേരില്‍ ഒരാളുടെ നിഴലിന് നീളം കൂടുക സാധാരണമാണ്. ഇവിടെ താഴ്ചയില്‍ നില്‍ക്കുന്ന ഓള്‍ഡ്രിന്റെ നിഴലിന് നീളം കൂടിയത് തികച്ചും സ്വഭാവികം മാത്രം. 


Astronauts at the same place
shadows having similar
length
ല്യൂണാര്‍ മോഡ്യൂളിന്റെയും ആംസ്‌ട്രോങിന്റേയും നിഴല്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന ഹോക്‌സ് വാദവും നിലനില്‍ക്കില്ല. പ്രതലത്തിന്റെ നിമ്‌നോന്നതിയും സൂര്യന്റെ സ്ഥാനവും ചിത്രമെടുക്കുന്ന കോണളവും സൃഷ്ടിക്കുന്ന വ്യതിയാനം തന്നെയാണ് ഈ നിഴലുകളുടെ വിന്യാസത്തിലും പ്രതിഫലിക്കുന്നത് ഫോട്ടോഗ്രാഫിയുടെ പ്രാഥമികതത്വമാണിവിടെയും മനസ്സിലാക്കാനുളള്ളത്. അപ്പോളോ സഞ്ചാരികള്‍ വ്യത്യസ്ഥസ്ഥാനങ്ങളില്‍ വരുമ്പോള്‍ നിഴലുകളുടെ നീളം കൂടുകയും കുറയുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. 
അതേ സമയം ഏതാണ്ട് ഒരേസ്ഥലത്ത് ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഈ വ്യത്യാസം കാണാനുമില്ല. 
Things of same height
at different planes causing
different shadows
ഇവിടെ സൂര്യന്‍ ചന്ദ്രനില്‍ ഒരു പ്രകാശസ്രോതസ്സാണുള്ളത്. അതേസമയം ഛായാഗ്രഹണത്തെ സ്വാധീനിക്കാനാവുന്ന തരത്തില്‍ പ്രതിഫലിക്കപ്പെടുന്ന(reflected light) പ്രകാശവുമുണ്ട്. ചിത്രം ശ്രദ്ധിച്ചാലറിയാം ആംസ്‌ട്രോംങും മോഡ്യൂളും സമാന്തരമായല്ല നിലകൊള്ളുന്നത്. പ്രതലത്തിന്റെ നിരപ്പിലും വ്യത്യാസമുണ്ട്. ആംസ്‌ട്രോങും മോഡ്യൂളും തമ്മിലുള്ള അകലവും നിലകൊള്ളുന്ന പ്രതലത്തിന്റെ നിമ്‌ന്നോന്നതിയും സൂര്യന്റെ കോണളവും കൂടി പരിഗണിക്കുമ്പോള്‍ നിഴലിലുണ്ടാകുന്ന ഈ വ്യതിയാനം പ്രതീക്ഷിതം തന്നെ. 
These poles are of same height
yet the shadows keep deviating
ഒന്നിലധികം പ്രകാശസ്രോതസ്സുണ്ടെങ്കില്‍ ഒരു വസ്തുവിന് തീര്‍ച്ചയായും ഒന്നിലധികം നിഴലുകളുണ്ടാകണം. ഭൂമിയിലായാലും ചന്ദ്രനിലായാലും അക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല. അതേസമയം ഒരു പ്രകാശസ്രോതസ്സുള്ളപ്പോഴും പ്രകാശത്തിന്റെ പ്രഭവ കോണളവും ചിത്രീകരിക്കുന്ന വസ്തുവിന് പ്രതലവുമായ ഉയരവും നിഴലുകളുടെ നീളവും ദിശയും വ്യതിയാനപ്പെടുത്തും. അന്തരീക്ഷമുള്ള ഭൂമിയിലായാലും ഇതുതന്നെ സംഭവിക്കും. ഈ ചിത്രം ശ്രദ്ധിക്കുക. തുല്യ ഉയരമുള്ള ഈ കുറ്റികള്‍ നാട്ടിയിരിക്കുന്നത് ഏറെക്കുറെ സമാന്തരമായാണ്. എന്നിട്ടും അവയുടെ നിഴലുകള്‍ വ്യതിയാനപ്പെട്ട് പോവുകയാണ്.

ഓള്‍ഡ്രിന്റെ 'വിവാദ'ചിത്രത്തിലേക്ക് തിരിച്ചുവരാം. ചന്ദ്രനില്‍ നില്‍ക്കുന്ന ഒരു വസ്തുവിനും ഒന്നിലധികം നിഴലുകളിലെന്ന് നാം കണ്ടതാണല്ലോ. മാത്രമല്ല ഈ ചിത്രത്തില്‍ സൂര്യന് പ്രതിമുഖമായി നില്‍ക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴല്‍ കൃത്യമായും പിറകില്‍ തന്നെയാണ് പതിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുപ്രകാശസ്രോതസ്സ് (Multiple sources of light) എന്ന ഡേവിഡ് പെര്‍സിയുടെ ആരോപണം പൂര്‍ണ്ണമായും റദ്ദാക്കപ്പെടുകയാണ്. നിഴലിന്റെ നീളം കൂടുന്നതും വശങ്ങളിലേക്ക് മാറുന്നതുമൊക്കെ ഭൂമിയില്‍പ്പോലും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടുകഴിഞ്ഞു. 'Dark Moon' ല്‍ ബെന്നറ്റും പെര്‍സിയും 'നിഴല്‍യുദ്ധം'നടത്തുന്നത് ചാന്ദ്രോപരിതലം സമനിരപ്പാണെന്ന ധാരണയിലാണ്. ഒന്നുകില്‍ അവരതിനെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ല, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മന:പൂര്‍വം വിട്ടുകളയുന്നു.

ഓള്‍ഡ്രിന്റെ കൈയുടെ നിഴലില്ലാതിരിക്കുമ്പോള്‍ ഷൂ കറുത്തിരിക്കുന്നതെന്തെന്ന സംശയത്തിനും കൃത്യവും ലളിതവുമായ വിശദീകരണമുണ്ട്. സൂര്യന്‍ ഓള്‍ഡ്രിന്റെ പിറകില്‍ ഇടതുവശത്താണ്. സ്വഭാവികമായും നിഴല്‍ മുന്നില്‍ വലതുവശത്ത് വീഴുന്നു. കൈയുടെ നിഴല്‍ ശരീരത്തില്‍ വീഴാതിരിക്കാന്‍ കാരണമതാണ്. എന്നാല്‍ കാല്‍പ്പാദത്തോട് (feet)ചേര്‍ന്ന കണങ്കാലിന്റെ (shin)നിഴല്‍ നേരിട്ട് പാദത്തില്‍ തന്നെ വീഴുന്നു. അതിനാലാണ് പാദം ഇരുണ്ട് കാണപ്പെടുന്നത്. ഇതൊഴിവാക്കണമെങ്കില്‍ പ്രകാശസ്രോതസ്സ്(സൂര്യന്‍) പിറകില്‍നിന്നും മാറി കുറഞ്ഞപക്ഷം സമാന്തരമായെങ്കിലുമായി നിലകൊള്ളേണ്ടതുണ്ട്.

P
Picture taken in Earth. The distant
mountain ranges look brighter
though not clear
ചക്രവാളം വ്യക്തമായി കാണാനാവാത്തത് ചന്ദ്രനില്‍ അസ്വഭാവികമാണെന്ന വാദവും ശരിയല്ല. ചന്ദ്രനിലായാലും ദൃശ്യപരിധി വര്‍ദ്ധിക്കുന്നതിനുസരിച്ച് ദൃശ്യം ക്രമേണ മറഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. അന്തരീക്ഷമുള്ള ഭൂമിയില്‍ പശ്ചാത്തലത്തിലെ ദൂരെയുള്ള വസ്തുക്കള്‍ അവ്യക്തമായി മാഞ്ഞുപോകുന്നതായി (fade) കാണാം. അന്തരീക്ഷവായു പ്രകാശം ചിതറിപ്പിക്കുന്നതുകൊണ്ടാണ് ദൂരദൃശ്യങ്ങള്‍ ഇത്തരത്തില്‍ മാഞ്ഞുപോകുന്നതായി കാണപ്പെടുന്നത്. പക്ഷെ അതോടൊപ്പം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ മാഞ്ഞുപോകുമ്പോഴും പിന്‍ദൃശ്യങ്ങള്‍ അവ്യക്തമാണെങ്കിലും കൂടുതല്‍ പ്രകാശമാന(bright)മായിരിക്കുമെന്നതാണ്. നമുക്കത് ധവളിമയായി തോന്നും. 


ഭൂമിയിലെ കാര്യമെടുക്കാം. ദൂരെനിന്നും നീണ്ടു നിവര്‍ന്നുകിടക്കുന്ന പര്‍വതനിരകളുടെ ചിത്രമെടുത്താല്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന പര്‍വതങ്ങളായിരിക്കും തൊട്ടുമുന്നിലുള്ളവയേക്കാള്‍ പ്രകാശമാനമായി കാണുക. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അത് സംഭവിക്കില്ല. അതിനാല്‍ ഇവിടെ പശ്ചാത്തലം കറുത്തിരുണ്ട് കാണപ്പെടും ഭൂമിയിലെപ്പോലെ വിദൂര പശ്ചാത്തലം പ്രകാശമാനമാകുന്നിമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെ ചിത്രം അന്തരീക്ഷരഹിതമായ സാഹചര്യത്തിലാണ് ഈ ചിത്രം എടുത്തതാണെന്ന് വ്യക്തമാകുന്നു. ഇനി സ്റ്റുഡിയോയില്‍ കറുത്ത തുണി പിറകില്‍ വിരിച്ച് ഷൂട്ട് ചെയ്തതാണെന്ന് വാദിച്ചാലും പശ്ചാത്തലവും സ്‌ക്രീനുമായി ചേരുന്ന ഭാഗത്തിന് അതിന് തൊട്ടുമുമ്പുള്ള ഭാഗത്തേക്കാള്‍ തെളിച്ചമുണ്ടാകേണ്ടതാണ്. ഈ ചിത്രത്തില്‍ ദൃശ്യപരിധി വര്‍ദ്ധിക്കുന്തോറും പ്രകാശമാനം കുറയുകയാണ്. ഫലത്തില്‍ ഈ ഹോക്‌സ് വാദവും അപ്പോളോ ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നു. ചിത്രവധവും നിഴല്‍ യുദ്ധവും വഴി ഒരിക്കലും യാഥാര്‍ത്ഥ്യത്തെ ഞെക്കികൊല്ലാനാവില്ല. ഭാവന പിന്‍വലിച്ചാലും നിലനില്‍ക്കുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. 
(തടുരും)http://www.youtube.com/watch?v=YWgXM6I_bvE&feature=related