Pages

Tuesday 13 September 2011

നക്ഷത്രങ്ങള്‍ സാക്ഷി

Lunar sky devoid of stars
അപ്പോളോ-11 ലെ യാത്രികര്‍ ചന്ദ്രനില്‍വെച്ച് എടുത്ത ചിത്രങ്ങളിലെല്ലാം പശ്ചാത്തലമായി കറുത്തിരുണ്ട് താരരഹിതമായ ശൂന്യാകാശമാണുള്ളത്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയപ്പോഴും തങ്ങള്‍ക്ക് ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളെ കാണാനായില്ലെന്നാണ് യാത്രയ്ക്ക് ശേഷം ഹൂസ്റ്റണില്‍ വെച്ച് നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ വെച്ച് നീല്‍ ആംസ്‌ട്രോങും ലോകത്തോട് പറഞ്ഞത്(See http://www.youtube.com/watch?v=BI_ZehPOMwI). ഇതെങ്ങനെ സാധ്യമാകും? അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നക്ഷത്രങ്ങളെ കൂടുതല്‍ തെളിമയോടെ കാണേണ്ടതല്ലേ? എവിടെപ്പോയി നക്ഷത്രങ്ങളൊക്കെ?! തങ്ങള്‍ മാത്രമാണ് അവിടെയുള്ള 'താര'ങ്ങളെന്ന് ആംസ്‌ട്രോങിനും കൂട്ടുകാരനും തോന്നയതാവുമോ? താരാരഹിതമായ ചാന്ദ്രകാശത്തെ കുറിച്ചുള്ള അവകാശവാദം അപ്പോളോ സഞ്ചാരികള്‍ ശരിക്കും ചന്ദ്രനില്‍ പോയിട്ടില്ലെന്നതിന്റെ ശക്തമായ തെളിവായി ഹോക്‌സ് പുസ്തകങ്ങളില്‍ ആദ്യം മുതലേ സ്ഥാനം പിടിച്ചിട്ടുണ്ട്. ബില്‍ കെയിസിംഗ് ഇത് തന്റെ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മുന്‍ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലോ. അതനുസരിച്ച് മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവണം, കണ്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്നുതന്നെ! ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആംസ്‌ടോങും ഓള്‍ഡ്രിനും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അവരിരുവരും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി നടന്നപ്പോള്‍ മുകളില്‍നിന്ന് സാക്ഷ്യംവഹിച്ച താരാഗണങ്ങള്‍ ഒരുപക്ഷെ അത്ഭുതംകൊണ്ട് കണ്ണു ചിമ്മിയിട്ടുണ്ടാവാം!

നാമിവിടെ നിന്ന് ചന്ദ്രനെ കാണുന്നതിലും എത്രയോ ഇരട്ടി പ്രശോഭയോടെ 
കറുത്തിരുണ്ട ചാന്ദ്രാകാശത്ത് താരനിബിഡമായ പശ്ചാത്തലത്തില്‍  ഭൂമിയെ കാണേണ്ടതാണ്! ചാന്ദ്രോപരിതലം സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന പ്രകാശത്തിന്റെ പത്ത് ശതമാനം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനെ കാണുന്നതിന്റെ 69 ഇരട്ടി പ്രകാശമാനവുമായിട്ടാണ് ഭൂമിയെ ചന്ദ്രനില്‍ നിന്ന് നോക്കികാണാനാവുക. ചന്ദ്രനിലെ 'ഭൂനിലാവ്' എത്ര സമുജ്ജ്വലമായിരിക്കുമെന്ന് ഊഹിച്ചു നോക്കൂ. അതും അന്തരീക്ഷത്തിന്റെ തടസ്സവുമില്ലാതെ പരന്നൊഴുകുന്ന ആ പൂനിലാവ്! ഭൂമിക്ക് അഭിമുഖമായി വരുന്ന ചന്ദ്രന്റെ അര്‍ദ്ധപകുതിയില്‍ സത്യത്തില്‍ രാത്രിയുണ്ടോ എന്നുതന്നെ സംശയിക്കണം. എഴുതാനും വായിക്കാനും വേണ്ട പ്രകാശം തീര്‍ച്ചയായും ഭൂനിലാവില്‍ ചന്ദ്രനിലുണ്ടാവും. ചന്ദ്രനില്‍നിന്ന് നോക്കുമ്പോള്‍ ഭൂമി വളരെ തിളക്കമുള്ള ഗ്രഹമാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളെ കാണാനാവില്ല. അപ്പോളോ യാത്രികരെടുത്ത ഭൂമിചിത്രങ്ങളില്‍ നക്ഷത്രങ്ങളില്ല. കറുത്തിരുണ്ട ചാന്ദ്രാകാശത്ത് കൃത്യമായും ഭൂമി മാത്രം!
ഭൂമിയില്‍നിന്ന് പകല്‍സമയത്ത് ആകാശത്തേക്ക് നോക്കിയാലും ചിത്രങ്ങളെടുത്താലും നക്ഷത്രങ്ങളുണ്ടാവില്ല. പകല്‍ സമയത്ത് പലപ്പോഴും ചന്ദ്രനും ദൃശ്യമായിരിക്കില്ല. സൂര്യന്റെ തീഷ്ണപ്രകാശം, ഭൗമാന്തരീക്ഷത്തില്‍ സൗരപ്രകാശത്തിന് സംഭവിക്കുന്ന അപഭ്രംശങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍മേഘപാളികള്‍ എന്നിവയൊക്കെ തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്ന് നമുക്കറിയാം. പക്ഷെ ചന്ദ്രനില്‍ സൗരവികരണങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ അവിരാമവും നിര്‍ദ്ദയവുമായ സൗരപ്രഹരമാണ് ചാന്ദ്രോപരിതലം ഏറ്റുവാങ്ങുന്നത്. അതും പതിനാലര ദിവസം വീതം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും! അപ്പോളോ യാത്രികര്‍ ചെന്നിറങ്ങിയ സ്ഥലത്തൊക്കെ പകല്‍ സമയമായിരുന്നു-ഒന്നുകില്‍ പ്രഭാതവേള അല്ലെങ്കില്‍ വൈകുന്നേരം. ഇനി രാത്രിയിലായിരുന്നെങ്കിലും ചിത്രത്തില്‍ നക്ഷത്രങ്ങള്‍ കടന്നുവരാന്‍ സാധ്യത കുറവാണെന്നതാണ് വാസ്തവം. 
Earth from Moon.
 No stars in the backdrop
താരതമ്യേന വലിയ പ്രകാശമുള്ള വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമെടുക്കുമ്പോള്‍ ചുറ്റുമുള്ള ചെറിയ പ്രകാശമുള്ള വസ്തുക്കള്‍ പശ്ചാത്തലത്തില്‍ പതിയാന്‍ സാധ്യത തീരെക്കുറവാണ്. അതല്ലെങ്കില്‍ ക്യാമറയുടെ എക്‌സ്‌പോഷര്‍(Exposure)സമയം വര്‍ദ്ധിപ്പിച്ച് പശ്ചാത്തലം കൂടി പതിയുന്നതിന് അവസരമൊരുക്കണം. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ചാന്ദ്രാകാശത്തുള്ള താരകങ്ങളുടെ ചിത്രമെടുക്കാം. ഭൗമാകാശത്തും ഇത് സാധ്യമാണ്. മറിച്ചായാല്‍ പൊട്ടുപോലുള്ള നക്ഷത്രങ്ങള്‍ പതിയില്ല. ഇന്റര്‍ നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ ക്യാമറകള്‍ മുഖേനയും ഹബിള്‍സ് ടെലസ്‌ക്കോപ്പ് വഴിയും ബഹിരാകാശത്തില്‍ നിന്ന് ഭൂമിയുടെ ചിത്രമെടുത്തതില്‍ നക്ഷത്രങ്ങളുണ്ടാകാറില്ലെന്നത് ശ്രദ്ധിക്കണം. എന്നാല്‍ എക്‌സ്‌പോഷര്‍ സമയം വര്‍ദ്ധിപ്പിച്ചാല്‍ താരകങ്ങള്‍ പതിയുകയും ചെയ്യും. അങ്ങനെയുള്ള ചിത്രങ്ങളും നമുക്ക് ലഭ്യമാണ്. ഹബിള്‍സ് ക്യാമറ വഴി എടുത്ത ഭൂമിയുടെ ചിത്രങ്ങളാണ് താഴെയുള്ളത്. ആദ്യത്തേത് എക്‌സ്‌പോഷര്‍ സമയം കുറഞ്ഞതും രണ്ടാമത്തേത് വര്‍ദ്ധിപ്പിച്ച എക്‌പോഷര്‍ സമയമുള്ളതും. അള്‍ട്രാവയലറ്റ് രശ്മികളുപയോഗിക്കുന്ന ക്യാമറയിലും പശ്ചാത്തലത്തിലുള്ള താരങ്ങള്‍ പതിയും.സാധാരണ കാമറ ഉപയോഗിച്ചവര്‍ക്കുപോലും എളുപ്പം മനസ്സിലാകുന്ന ഒരു സാങ്കേതിക വിവരമായതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു കരുതാം. 
Apollo-16 astronauts filmed Earth
with starry background
using ultra violet photography
ചാന്ദ്രയാത്രികര്‍ പെട്ടെന്ന് ഫോക്കസ് ചെയ്ത് ഒറ്റയടിക്കെടുത്ത ചിത്രങ്ങളാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. അവര്‍ക്ക് ചാന്ദ്രോപരിതലത്തില്‍ മറ്റു നിരവധി പരീക്ഷണദൗത്യങ്ങളും നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ചാന്ദ്രയാത്രികര്‍ക്ക് ചിത്രങ്ങളെടുക്കുന്നതിന് മുന്‍പരിശീലനം നല്‍കിയിരുന്നുവെങ്കിലും അവരവിടെ ഫോട്ടോഗ്രാഫി മത്സരത്തിന് പോയതൊന്നുമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. തുടരെ ക്‌ളിക്ക് ചെയ്ത് പരമാവധി ചിത്രങ്ങളെടുക്കുകയെന്ന ഉദ്ദേശ്യമായിരിക്കും അവരെ ഭരിച്ചത്. സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയ്‌ക്കൊപ്പം കയ്യില്‍പ്പിടിക്കാവുന്ന ക്യാമറയും (handicam) അവരുപയോഗിച്ചു. ഓട്ടോഫോക്കസ് (automatic focus), ഓട്ടോ എക്‌സ്‌പോഷര്‍ (automatic exposure) തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളൊന്നും അവയിലില്ലായിരുന്നു. ഇന്ന് സാധാരണ മൊബൈല്‍ ഫോണുകളില്‍ പോലും ലഭ്യമായ വ്യൂഫൈന്‍ഡറും (view finder) ലഭ്യമായിരുന്നില്ല. എന്നുകരുതി ഇവയൊന്നുമില്ലാതെ ചിത്രങ്ങളെടുക്കാനാവില്ലെന്ന് വാദിക്കരുത്. ഇവയൊന്നുമില്ലാതെ തന്നെയാണ് അറുപതുകളില്‍ മനുഷ്യന്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നത്. Manual focussing വളരെ പ്രയാസകരമാണൊന്നും പറഞ്ഞേക്കരുത്. പരിശീലനമുള്ളവര്‍ക്ക് അനായാസമത് സാധിക്കും. പിന്നെ വേണ്ടത് ദൃശ്യപശ്ചാത്തലം, ദൃശ്യകോണ്‍, പ്രകാശസംവിധാനം എന്നിവയെക്കുറിച്ചുള്ള അവബോധവമാണ്. അതൊക്കെ നേടിയ ശേഷമാണ് അപ്പോളോ സഞ്ചാരികളെല്ലാം ചന്ദ്രനില്‍ കാലുകുത്തിയത്. 
ISS from Mir(2008). See the
background without stars
അപ്പോളോ യാത്രികര്‍ മൊത്തം 4834 മിനിറ്റുകള്‍ ചന്ദ്രനില്‍ ചെലവിട്ടതിന്റെ സ്മാരകമായി 5771 ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതായത് ഓരോ അമ്പതു സെക്കന്‍ഡ് കൂടുമ്പോഴും ഒരു എക്‌സ്‌പോഷര്‍ എന്ന നിരക്കില്‍! ഇതില്‍ 'അമ്പിളിക്കുട്ടന്‍മാര്‍'ക്ക് സംശയമുണ്ട്. പെട്ടെന്നു ചിത്രങ്ങള്‍ എടുക്കുകയാണെങ്കില്‍ ഒരു മിനിട്ടില്‍ 20-30 ചിത്രങ്ങളെടുക്കാനാവും. അപ്പോള്‍ 50 സെക്കന്‍ഡില്‍ ഒരു എക്‌സ്‌പോഷര്‍ എന്ന കണക്കില്‍ അസ്വഭാവികതയൊന്നുമില്ല. മാത്രമല്ല ഇവിടെ മഹാഭൂരിപക്ഷവും ശരീരത്തില്‍ ഉറപ്പിച്ചിരുന്ന ക്യാമറ വഴി എടുത്തവയാണ്. അപ്പോളോ യാത്രികരെടുത്ത ചിത്രങ്ങളൊക്കെ അവിശ്വസനീയമായവിധം പൂര്‍ണ്ണതയോട് അടുത്തവയാണെന്നാണ് (nearing perfection)ഹോക്‌സര്‍മാരുടെ വാദം. കൃത്രിമ സെറ്റിട്ട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെച്ച് ഷൂട്ട് ചെയ്തതിനാലാണ് ഇത്ര മിഴിവുറ്റ ചിത്രങ്ങള്‍ കിട്ടിയതെന്ന് അവര്‍ ആരോപിക്കുന്നു. പക്ഷെ ഈ ആരോപണത്തിലുമ യാതൊരു കഴമ്പുമില്ല. ആരോപിക്കുന്ന തോതിലുള്ള പൂര്‍ണ്ണത (perfection) അപ്പോളോയാത്രികരുടെ ചിത്രങ്ങള്‍ക്കില്ലെന്ന് നാസയുടെ ഫിലിം ശേഖരം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.
A 'sun struck' frame
നാസയുടെ അപ്പോളോ ഫോട്ടോശേഖരത്തില്‍ നിലവാരം കുറഞ്ഞ ആയിരക്കണക്കിന് ചിത്രങ്ങളുണ്ട്. കൊച്ചുകുട്ടികള്‍ പോലും വരുത്താത്ത അപാകതകളാണ് അവയില്‍ ചിലവയ്ക്കുള്ളത്. വിലക്ഷണ കോണുകളില്‍ നിന്ന് എടുത്തവ, അരികും മൂലയുമില്ലാത്തവ, നിഴല്‍ പരന്നവ ...തുടങ്ങി ഭൂമിയില്‍ നാം ഫോട്ടോ എടുക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള എല്ലാ ന്യൂനതകളും അപ്പോളോ ചിത്രങ്ങള്‍ക്കുമുണ്ട്. അതായത് ഫിലിം ദുര്‍വ്യയം ചെയ്യുന്നതില്‍ വിഖ്യാതരായ ചാന്ദ്രസഞ്ചാരികളും അത്ര പിന്നാക്കമായിരുന്നില്ല. അപ്പോളോ ഫിലിം റോള്‍ (the Apollo film rolls)പരിശോധിച്ചാല്‍ അതില്‍ പല ഫിലിമുകളും ഇരുണ്ടതോ ശൂന്യമോ ആണെന്ന് കാണാം. ഒരു റോള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ ശരിയായ ഫ്രെയിം ലഭിക്കാനായി ആദ്യത്തെ കുറെ ഫിലിമുകള്‍ റോള്‍ ചെയ്ത് മുന്നോട്ടു വിടുന്നതിനാലാണിത് സംഭവിക്കുന്നത്. ക്യാമറയുടെ മാഗസിനിലൂടെ (magazine)പ്രകാശം അരിച്ചുകയറിയതിന്റെ ബാക്കി പത്രമാണ് മറ്റു ചില ഫിലിമുകള്‍ കാഴ്ചവെക്കുന്നത്(താഴത്തെ ചിത്രം കാണുക). ഒരു റോള്‍ തീരുമ്പോള്‍ ഊരിയെടുത്ത് അടുത്തത് ഇടാന്‍ ശ്രമിക്കുമ്പോഴാണ് തീര്‍ന്ന റോളിന്റെ അവസാന ഫ്രെയിമില്‍ ഇത്തരത്തില്‍ ബാഹ്യപ്രകാശം കടക്കാന്‍ സാദ്ധ്യതയുണ്ട്. ചുരുക്കത്തില്‍ അപ്പോളോ ഫിലിം റോളുകളുടെ ആദ്യത്തേതും അവസാനത്തേതുമായ പല ഫ്രെയിമുകളും ഉപയോഗശൂന്യമായിപ്പോയി. വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ ഭൂമിയില്‍വെച്ചായാലും സംഭവിക്കാനിടയുള്ള ഒരു കാര്യമാണിത്. എന്നാല്‍ പ്രൊഫഷണല്‍ വിദഗ്ധര്‍ ഇത്തരം അപാകതകള്‍ ഒഴിവാക്കും. 
an over exposed frame
 released by NASA
അപ്പോളോ ഫിലിം റോളിന്റെ ചില ഫ്രെയിമുകളില്‍ ലെന്‍സ് ഫ്‌ളെയറുകളുടെ(lens flares)സാന്നിദ്ധ്യം ദൃശ്യമാണ്. സാധാരണ നാം ഉപയോഗിക്കുന്ന ക്യാമറ ലെന്‍സ് നിരവധി ചെറിയ ലെന്‍സുകള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു സംയുക്ത(compound lens)ദര്‍പ്പണമാണ്. ക്യാമറയില്‍ പതിയുന്ന പ്രകാശം ഈ ലെന്‍സുകള്‍ക്കിടയില്‍ തെന്നി തെറിക്കുമ്പോള്‍ (bounce between the lens)ചിത്രത്തില്‍ ചില പുള്ളികളും കുത്തുകളും ധവളിമയുമൊക്കെ പ്രത്യക്ഷപ്പെടാം. ഇതിനെയാണ് പൊതുവില്‍ ലെന്‍സ് ഫ്‌ളെയേഴ്‌സ് എന്നുവിളിക്കുന്നത്. ക്രമരഹിതമായ പ്രകാശമുള്ളപ്പോഴും വശങ്ങളില്‍ നിന്ന് ചിത്രമെടുക്കുമ്പോഴും ലെന്‍സ് ഫ്‌ളെയേഴ്‌സിന്റെ സാധ്യത വര്‍ദ്ധിക്കും. ലോകപ്രശസ്ത ജര്‍മ്മന്‍ കമ്പനിയായ സീസ് (Zeiss) നിര്‍മ്മിച്ച ക്യാമറയില്‍ ഇത്രയധികം ലെന്‍സ് ഫ്‌ളെയ്‌ഴ്‌സ് വന്നതിനെ തട്ടിപ്പുവാദികള്‍ ചോദ്യം ചെയ്യാറുണ്ട്. അതങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും സൂര്യനല്ലാതെ മറ്റേതോ കൃത്രിമപ്രകാശത്തിന്റെ(artificial light)പശ്ചാത്തലത്തില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തതു കൊണ്ടു സംഭവിച്ചവയാണെന്നുമാണ് ഹോക്‌സ് സിദ്ധാന്തം. 
Optical illusions created by
Lens flares
സീസ് കമ്പനി ലെന്‍സ് നിര്‍മ്മാണത്തില്‍ അദ്വതീയരാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം തന്നെയാണവര്‍ നാസയ്ക്ക് കൈമാറിയത്. അതേസമയം ശരിയായ രീതിയില്‍ ചിത്രമെടുത്താന്‍ ലെന്‍സ് ഫ്‌ളെയര്‍ ഒഴിവാക്കാനാവുമെന്നതില്‍ സംശയമില്ല. സീസിന്റേതല്ല അതിലും നിലവാരം കുറഞ്ഞ ലെന്‍സായാലും പ്രശ്‌നമില്ല. ലെന്‍സ് ഫ്‌ളെയര്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ലെന്‍സിനല്ല മറിച്ച് ഛായാഗ്രാഹകനാണ്. പ്രകാശസത്രോതസ്സുകളെക്കുറിച്ചും ദൃശ്യകോണുകളെ കുറിച്ചും സാങ്കേതികജ്ഞാനവും സൗന്ദര്യപരമായ അവബോധവുമുള്ള ഏതൊരാള്‍ക്കും ലെന്‍സ് ഫ്‌ളെയേഴ്‌സ് ഒഴിവാക്കാന്‍ പ്രയാസമില്ല. എന്നാല്‍ അപ്പോളോ യാത്രികര്‍ സൗന്ദര്യശാസ്ത്രപരമായ നിലപാട് സ്വീകരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ലഭ്യമായ സമയത്തിനുള്ളില്‍ പരമാവധി ചിത്രങ്ങളെടുക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. മറ്റു സാങ്കേതികതകള്‍ ശ്രദ്ധിക്കുക അവര്‍ക്കത്ര എളുപ്പമായിരുന്നില്ല. view finder ഉണ്ടായിട്ടുകൂടി ഇന്ന് നാമെടുക്കുന്ന ചിത്രങ്ങള്‍ പാളിപ്പോകുന്നുവെന്നോര്‍ക്കുക.
പില്‍ക്കാലത്ത് നാസ പ്രസിദ്ധീകരിച്ച അപ്പോളോ ചിത്രങ്ങളില്‍ മിക്കതും നല്ലരീതില്‍ എഡിറ്റിംഗിനും ക്രോപ്പിംഗിനും(Editing and Cropping)the Apollo film rolls വിധേയമായവ തന്നെയാണ്. ഇതൊക്കെ ചെയ്തത് ചിത്രങ്ങളില്‍ കൃത്രിമം കാട്ടാനായിരുന്നുവെന്ന് എടുത്തുചാടി വ്യഖ്യാനിക്കരുത്. ഒരു വിവാഹത്തിന്റെ ആല്‍ബം തയ്യാറാക്കുമ്പോള്‍ അപ്രസക്തവും ന്യൂനതകളുള്ളവയുമായ പല ചിത്രങ്ങളും ഒഴിവാക്കപ്പെടാറില്ലേ. അല്ലാത്തവയുടെ മികവ് വര്‍ദ്ധിപ്പിക്കാനായി ക്രോപ്പിംഗും എഡിറ്റിംഗും നടത്തുന്നതും സാധാരണയാണ്. ഇത്തരം കടലാസുപണികള്‍ നടത്തുന്നതുകൊണ്ട് വിവാഹം കൃത്രിമമായിരുന്നുവെന്ന് ആരും ആരോപിക്കാറില്ലല്ലോ. നാസയുടെ പ്രസിദ്ധീകരണവിഭാഗവും അത്രയേ ചെയ്തുള്ളു. കൊള്ളാവുന്ന ചിത്രങ്ങള്‍ തെരഞ്ഞുപിടിച്ച് എഡിറ്റിംഗിലൂടെ അവയുടെ മികവ് വര്‍ദ്ധിപ്പിച്ച് പ്രസിദ്ധീകരിച്ചു. അപ്പോളോ ചിത്രങ്ങളില്‍ സങ്കലനചിഹ്നങ്ങള്‍ അഥവാ ക്രോസ് വയേഴ്‌സ് (cross wires)വ്യത്യസ്ത സ്ഥാനങ്ങളില്‍ വരാന്‍ കാരണമതാണ്. 
One of the defective pictures
in the NASA archives
കൃത്യതയും വ്യക്തതയുമില്ലാത്ത ചിത്രങ്ങളുടെ ഒരു വന്‍ശേഖരം തന്നെ നാസയുടെ പക്കലുണ്ടായിരുന്നുവെന്ന് സൂചിപ്പച്ചല്ലോ. അടുത്തിടെവരെ അവരത് പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് പ്രസാധകര്‍ക്കോ അന്വേഷകര്‍ക്കോ വലിയ പ്രയോജനമില്ലല്ലോ. എന്നാല്‍ ഈയിടെ ആ ചിത്രങ്ങളില്‍ പലതും നാസ പുറത്തുവിട്ടു. അവയൊക്കെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. അത്തരം അവ്യക്തചിത്രങ്ങള്‍ പരിഷ്‌ക്കരിക്കാനും പുന:സംഘടിപ്പിക്കാനും സഹായകരമായ ഡിജിറ്റല്‍ സാങ്കേതികത ഇന്ന് നമുക്ക് സ്വന്തമാണ്. ഒരുപക്ഷെ അതുവഴി പ്രസ്തുത ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ലോകമെമ്പാടുമുള്ള സാങ്കേതികവിദഗ്ധര്‍ക്ക് കഴിഞ്ഞേക്കും. പൂര്‍ണ്ണതയില്ലെങ്കിലും അമൂല്യങ്ങളാണവ. അപ്പോളോ ചിത്രങ്ങളെല്ലാം അവിശ്വസനീയമായ രീതിയില്‍ പൂര്‍ണ്ണതുയുള്ളവയാണെന്ന തട്ടിപ്പുവാദത്തില്‍ കഥയില്ലെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഇതേ വാദം പിന്നീട് അമ്പിളിക്കുട്ടന്‍മാര്‍ തന്നെ തിരുത്തിയതായി കാണാം. എല്ലാ അപ്പോളോ ചിത്രത്തിലും എന്തെങ്കിലും ന്യൂനതയോ ക്രമക്കേടോ ഉണ്ടെന്ന വിപരീത നിലപാടാണ് പില്‍ക്കാലത്ത് ബെന്നറ്റും ഡേവിഡ് പെര്‍സിയും 'Dark Moon' എന്ന കൃതിയില്‍ സ്വീകരിച്ചത്. കുഴപ്പമുണ്ടെങ്കില്‍ കുറ്റം, ഇല്ലെങ്കില്‍ കുറ്റം!!

വിളറിയ ദൃശ്യങ്ങള്‍ 

Poor video of  the first Moon landing
മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും അത്ര വ്യക്തമല്ലല്ലോ. അപ്പോളോ-11 യാത്ര സംബന്ധിച്ച നിശ്ചലചിത്രങ്ങളൊക്കെ പൊതുവെ മിഴിവുറ്റതും വീഡിയോ നിലവാരം കുറഞ്ഞതുമായതാണ് മറ്റു ചിലരുടെ പുരികമുയര്‍ത്തുന്നത്. എന്തുകൊണ്ട് ഈ അന്തരം? അമേരിക്കയിലെ നെവാദ മരുഭൂമിയിലെ അപ്പോളോ യാത്രികരുടെ പരിശീലനക്യാമ്പില്‍ തയ്യാറാക്കിയ കൃത്രിമ സെറ്റിലാണ് ചാന്ദ്രദൃശ്യങ്ങള്‍ മുഴുവന്‍ ഷൂട്ട് ചെയ്ത ആരോപണമാണല്ലോ അമ്പിളിക്കുട്ടന്‍മാര്‍ പ്രധാനമായും ഉന്നയിക്കാറുള്ളത്. മുമ്പ് മനുഷ്യന്‍ ഉള്‍പ്പെടാത്ത ചാന്ദ്രദൗത്യങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ ഈ സെറ്റിട്ടത്. ആരോപണം സാധൂകരിക്കാനായി അപ്പോളോ യാത്രികര്‍ നെവാദ മരുഭൂമിയില്‍ ലൂണാര്‍റോവര്‍ ഓടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അവര്‍ ഉദ്ധരിക്കാറുമുണ്ട്(താഴത്തെ ചിത്രം ശ്രദ്ധിക്കുക). സത്യത്തില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് തെളിയാന്‍ ഈ ചിത്രങ്ങളും അസ്സല്‍ അപ്പോളോ ചിത്രങ്ങളും താരതമ്യം ചെയ്താല്‍ മാത്രം മതിയാകും. അത്രമാത്രമുണ്ട് അവയ്ക്കിടയിലെ വ്യത്യാസങ്ങള്‍. ദൃശ്യഘടന, പശ്ചാത്തലം, പ്രകാശവിതരണം തുടങ്ങിയവയൊക്കെ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മാത്രമല്ല നിശ്ചലചിത്രങ്ങള്‍ കമനീയമായി ചിത്രീകരിക്കാമെങ്കില്‍ വിഡിയോചിത്രങ്ങളുടെ മാത്രം നിലവാരം മാത്രം ഇടിയാന്‍ കാരണമെന്ത്? 'തട്ടിപ്പ് രഹസ്യങ്ങള്‍'മറയ്ക്കാനാണത്രെ നാസ വിഡിയോ മന:പൂര്‍വം അവ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ നിശ്ചലചിത്രങ്ങള്‍ കൂടി അവ്യക്തമാക്കി കൂടായിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരവും അവ്യക്തം!
Aldrin -Photo taken by Armstrong
The Apollo-11 stills were
relatively clear
വാസ്തവത്തില്‍ ഈ ഹോക്‌സ് വാദം വളരെ രസകരമാണ്. ഇത്ര കാര്യമായി ഹോംവര്‍ക്ക് ചെയ്ത് ചാന്ദ്രസമാനമായ സാഹചര്യം നെവാദ മരുഭൂമിയില്‍ ഒരുക്കേണ്ടതുണ്ടോ? ന്യായമായ ചോദ്യം! ചന്ദ്രനിലെ സാഹചര്യം എങ്ങനെയെന്ന് ഭൂമിയിലുള്ള ആര്‍ക്കുമറിയില്ല. ചന്ദ്രനിലെ സാഹചര്യം ഇവിടെയിരുന്ന് ഊഹിക്കുന്നതിനുമില്ലേ ഒരതിര്?! അന്നുവരെ ആരുമവിടെ പോയിട്ടില്ല-ഹോക്‌സ് സിദ്ധാന്തമനുസരിച്ച് ഭാവിയിലും ആര്‍ക്കുമവിടെ പോകാനുമാവില്ല-പിന്നെയെന്തിന് ശീതയുദ്ധകാലത്ത് 'സമാനമായ' സാഹചര്യം സൃഷ്ടിക്കാന്‍ നാസ ഇത്രയധികം കഷ്ടപ്പെടണം? ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ഇറങ്ങിയാല്‍ കള്ളി വെളിച്ചത്താവുമെന്ന് ഭയന്നാണോ? അങ്ങനെയെങ്കില്‍ മനുഷ്യന് ചന്ദ്രനില്‍ ചെന്നിറങ്ങാമെന്ന് നാസ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നുവെന്നുറപ്പ്. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ 'തട്ടിപ്പ്' നടത്താന്‍ നാസ ഒരിക്കലും തുനിയുകയില്ലായിരുന്നു.

ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ അമേരിക്ക ഉപേക്ഷിച്ചുപോയ നിരവധി വാഹനങ്ങളുടേയും യന്ത്രഭാഗങ്ങളുടേയും അവശിഷ്ടം കാണിച്ചു കൊടുക്കാന്‍ ലോകം നാസയോട് ആവശ്യപ്പെടില്ലേ? അതൊക്കെ പോകട്ടെ, അമ്പത് അമേരിക്കന്‍ സംസ്ഥാനങ്ങളെ (പ്യൂര്‍ട്ടോറിക്കയും ഡിസ്ട്രിക്റ്റ് കൊളംബിയയും ചേരുമ്പോള്‍ ഭാവിയില്‍ അത് 52 ആയിക്കൂടെന്നില്ല)പ്രതിനിധീകരിക്കുന്ന 50 നക്ഷത്രങ്ങളുള്ള അമേരിക്കന്‍ പതാകകള്‍ ആറെണ്ണം നാട്ടിയ രൂപത്തില്‍ അവിടെയുണ്ടാവേണ്ടതല്ലേ? ഒരു പക്ഷെ അമേരിക്കന്‍ യാത്രികര്‍ ചന്ദ്രനില്‍ കണ്ട നക്ഷത്രങ്ങള്‍ ഇവ മാത്രമായിരിക്കുമോ?! അപ്പോളോ യാത്രികര്‍ നാട്ടിയ പതാകകളില്‍ ചിലത് മടക്കയാത്രയ്ക്കായി റോക്കറ്റ് കത്തിച്ചപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ ആടിയുലഞ്ഞ് ചിതറുന്നതായി വീഡിയോ ദൃശ്യത്തില്‍ കാണുന്നുണ്ട്. ഒരുപക്ഷെ അവയില്‍ ചിലതെങ്കിലും നശിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച ആറു പതാകകളും അവിടെയുണ്ടാവും;കുറഞ്ഞപക്ഷം അവയുടെ അവശിഷ്ടങ്ങളെങ്കിലും. മനുഷ്യന്‍ കയറാത്ത പ്രോബുകളില്‍ ചന്ദ്രനിലെത്തിക്കപ്പെട്ട നിരവധി അമേരിക്കന്‍-സോവിയറ്റ് പതാകകള്‍ ചാന്ദ്രോപരിതലത്തില്‍ വേറെയുമുണ്ടാവും. എങ്ങനെ നോക്കിയാലും കണ്ടുപിടിക്കുമെന്ന് ഉറപ്പുള്ള ഒരു 'തട്ടിപ്പാ'ണിത്. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തവരായിരുന്നോ നാസയിലും അമേരിക്കന്‍ ഭരണനേതൃത്വത്തിലുമുണ്ടായിരുന്നത്?!

Apollo-12 LM with the
transmitting antenna
അപ്പോളോ-11 ലെ ല്യൂണാര്‍ മോഡ്യൂളില്‍ (LM) ഉറപ്പിച്ചിരുന്ന ആന്റിനയും (antenna)അതിലെ ബാറ്ററിശേഖരം പ്രദാനം ചെയ്തിരുന്ന വൈദ്യുതിയുടേയും സഹായത്തോടെയാണ് ഭൂമിയിലേക്ക് ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്തിരുന്നത്. ദൃശ്യ സിഗ്നലുകളുടെ ബാന്‍ഡ് വിഡ്ത്ത്(band width) പരിമിതമായിരുന്നു. അപ്പോളോ-11 ല്‍ ഉപയോഗിച്ച ടി.വി ക്യാമറ ബ്‌ളാക്ക്-വെറ്റ് ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളു. 10 frames-per-second ആയിരുന്നു അതിന്റെ സ്‌കാന്‍ നിരക്ക്. 320 lines-per-frame ആയിരുന്നു ഒരു ഫ്രെയിമിലെ വരികളുടെ നിരക്ക്. പുറം ലോകത്തേക്ക് സംപ്രേഷണം ചെയ്യണമെങ്കില്‍ കേമേഴസ്യല്‍ ടി.വി മാനദണ്ഡങ്ങളിലേക്ക്(EIA standard) ഇത് മാറ്റേണ്ടതുണ്ടായിരുന്നു. 10 frames/second എന്നു പറയുമ്പോള്‍ നമ്മുടെ സ്‌ളോമോഷനിലും കുറഞ്ഞ വേഗതയേ ദൃശ്യത്തിനുണ്ടാകൂ; ഏതാണ്ട് മുറിഞ്ഞു മുറിഞ്ഞു മുന്നോട്ടുപോകും.

അമേരിക്കയിലെ കമേഴ്‌സ്യല്‍ ടി.വി സംപ്രേഷണ നിരക്ക് ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിമുകളാണ്(29.97 frames-per-second at 525 lines-per-frame). ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് (data-carrying capacity)ഉണ്ടെങ്കിലേ ഉന്നത നിലവാരത്തിലുള്ള ടി.വി ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനാവുകയുള്ളു. അപ്പോളോ-11 ല്‍ ഇതിനായി ഉപയോഗിച്ചത് ലൂണാര്‍ മോഡ്യൂളില്‍ തന്നെയുള്ള കേവലം ഒരു മീറ്റര്‍ വ്യാസമുള്ള ആന്റനയാണ്(The LM built-in antenna). പരമാവധി ബ്‌ളാക്ക്&വൈറ്റ് ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള 
ശേഷിയേ ഇതിന്റെ ട്രാന്‍സ്മിറ്ററിനുള്ളു. എന്നാല്‍ കുറേക്കൂടി ശേഷിയുള്ള ഉപരിതലത്തില്‍ സ്ഥാപിക്കാവുന്ന പ്രത്യേക ആന്റനയാണ് (free-standing S-band antenna) അപ്പോളോ-12, 14 എന്നീ ദൗത്യങ്ങളില്‍ ഉപയോഗിച്ചത്. ഇതുവഴിയാണ് നമുക്ക് കളര്‍ ദൃശ്യചിത്രങ്ങള്‍ ലഭിച്ചത്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഈ ആന്റിന ചാന്ദ്രോപരിതലത്തില്‍ സ്ഥാപിക്കാനായി ആവശ്യമുണ്ട്. അപ്പോളോ-11 യാത്രികര്‍ ആകെ 2.32 മണിക്കൂറാണ് ചെലവഴിച്ചത്. ഇതില്‍ 30 മിനിറ്റ് ആന്റിന ഉറപ്പിക്കാനായി മാറ്റിവെക്കാനാവുമായിരുന്നില്ല. മാത്രമല്ല ആദ്യത്തെ മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്നത് സമാനതകളില്ലാത്ത ചരിത്ര മുഹൂര്‍ത്തമാണ്. അതിന്റെ പവിത്രത നഷ്ടപ്പെടുത്തുക അചിന്ത്യമായിരുന്നു. ആന്റന സ്ഥാപിക്കാനായി ആദ്യമിറങ്ങി വന്നിട്ട് പിന്നീട് കയറി തിരികെപോയി വീണ്ടുമിറങ്ങി വരുന്നത് ചരിത്രത്തെ അപഹസിക്കലാവും.

ശേഷി കുറഞ്ഞ ല്യൂണാര്‍ മോഡ്യുള്‍ ആന്റന വഴി സംപ്രേഷണം ചെയ്തതു കൊണ്ടാണ് അപ്പോളോ-11 ബ്‌ളാക്ക്&വൈറ്റ് സംപ്രേഷണത്തിന്റെ നിലവാരം തീരെ കുറഞ്ഞുപോയത്. ബ്‌ളാക്ക്&വൈറ്റ് സംപ്രേഷണത്തിലൂടെ ബാന്‍ഡ് വിഡ്ത്ത് മൂന്നില്‍ രണ്ട് ഭാഗം കുറയ്ക്കാനും അതുവഴി LM ലെ ബാറ്ററിചാര്‍ജ്ജ് കുറച്ച് ലാഭിക്കാനും സാധിച്ചു. ല്യൂണാര്‍ മോഡ്യൂളിന്റെ മൊത്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ബാറ്ററിയില്‍ നിന്നാണ് സിഗ്നല്‍ ട്രാന്‍സ്മിറ്ററിലേക്കുള്ള വൈദ്യുതിയും എത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ ചിത്രസിഗ്നലുകള്‍ കുറഞ്ഞ ബാന്‍ഡ്‌വിഡ്ത്തിലേക്കി മാറ്റി ലളിതവല്‍ക്കരിക്കുകയെന്നത് അപ്പോളോ-11 നെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. അമേരിക്കയില്‍ കളര്‍ ടെലിവിഷന്‍ പ്രചാരത്തിലുണ്ടായിരുന്നിട്ടും കളര്‍ ഇന്‍ഫര്‍മേഷന്‍ (colour information) ഉപേക്ഷിച്ച് ബ്‌ളാക്ക്&വൈറ്റ് മോഡുലേഷന്‍ തെരഞ്ഞെടുത്തതും സിഗ്നല്‍ ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. ആദ്യ സംരഭത്തിലുണ്ടായിരുന്ന ഈ പരിമിതികള്‍ പിന്നീടുള്ള ദൗത്യങ്ങളില്‍ തൃപ്തികരമായി പരിഹരിച്ചുവെന്നത് വേറെ കാര്യം. 

S-band antenna in Command Module
അതേസമയം തന്നെ കമാന്‍ഡ് മോഡ്യൂള്‍(Command Module) വഴി അപ്പോളോ-11 ല്‍ നിന്ന് കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കിയതെങ്ങനെ എന്ന ബാര്‍ട്ട് സിബ്രലിന്റെ ചോദ്യം ഇലിടെ വിട്ടുകളയേണ്ടതില്ല. കമാന്‍ഡ് മോഡ്യൂളും (CM) ല്യൂണാര്‍ മോഡ്യൂളും(LM) രണ്ടാണ്. ല്യൂണാര്‍ മോഡ്യൂള്‍, സഞ്ചാരികള്‍, പരീക്ഷണസാമഗ്രികള്‍ തുടങ്ങിയവയെല്ലാം വഹിച്ചുകൊണ്ട് ചന്ദ്രനെ ചുറ്റിയ ചാന്ദ്രവാഹനമാണ് കമാന്‍ഡ് മോഡ്യൂള്‍. അതില്‍ കളര്‍ ചിത്രങ്ങള്‍ക്ക് വേണ്ട സിഗ്നലുകള്‍ അയക്കാന്‍ ശേഷിയുള്ള എസ്-ബാന്‍ഡ് ആന്റന സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഊര്‍ജ്ജം ഉദ്പാതിച്ചിരുന്നത് ബാറ്ററിയില്‍ നിന്നായിരുന്നില്ല, മറിച്ച് അതില്‍ സ്ഥാപിച്ചിരുന്ന ഇന്ധന സെല്ലുകളില്‍(fuel cells) നിന്നായിരുന്നു. അതാകട്ടെ, ല്യൂണാര്‍ മോഡ്യൂളില്‍ ലഭ്യമായ ബാറ്ററിശേഖരത്തില്‍ നിന്നും വളരെ കൂടുതലുമായിരുന്നു. കമാന്‍ഡ് മോഡ്യൂളിലെ എസ്-ബാന്‍ഡ് ക്യാമറ വഴി താഴെയുള്ള ലൂണാര്‍ മോഡ്യൂളിലെ സിഗ്നലുകള്‍ നേരിട്ട് സ്വീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് CM ല്‍ നിന്ന് കളര്‍ സംപ്രേഷണംതന്നെ സാധ്യമാകുമായിരുന്നില്ലേ? തീര്‍ച്ചയായും സാധിക്കുമായിരുന്നു. എന്നാല്‍ അവിടെ പ്രശ്‌നം മറ്റൊന്നായിരുന്നു. കമാന്‍ മോഡ്യൂള്‍ എപ്പോഴും ചന്ദ്രനെ പ്രദക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരിക്കും. അതിനാല്‍ പ്രദക്ഷണത്തിന്റെ പകുതിസമയം അത് ചന്ദ്രന്റെ മറ്റേ വശത്തായിരിക്കും. അപ്പോഴൊക്കെ ഭൂമിക്ക് അഭിമുഖമല്ലാത്തതിനാല്‍ ഭൗമസ്റ്റേഷനുമായുള്ള ബന്ധം തടസ്സപ്പെടും. അപ്പോളോ-11 യാത്രികര്‍ ചന്ദ്രനില്‍ ചെലവിട്ട രണ്ടര മണിക്കൂര്‍ സമയം പലകുറി കമാന്‍മോഡ്യൂളിലിരുന്ന മൈക്കല്‍ കൊളിന്‍സിന് ല്യൂണാര്‍ മോഡ്യൂളുമായും ഭൗമസ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ കളര്‍ സംപ്രേഷണത്തെപ്പറ്റി ആലോചിക്കാനാവുമായിരുന്നില്ല.

ചന്ദ്രനില്‍നിന്ന് ല്യൂണാര്‍ മോഡ്യൂളിലെ ചെറിയ ആന്റന വഴി സംപ്രേഷണം ചെയ്ത ദുര്‍ബല ദൃശ്യസിഗ്നലുകള്‍ ആദ്യം ഓസ്‌ട്രേലിയയിലെ Honeysuckle Creek's സ്റ്റേഷന്റെ ഡിഷ് ആന്റിനവഴിയാണ് പിടിച്ചെടുത്തത്. പിന്നീടത് ഹൂസ്റ്റണിലുള്ള മിഷന്‍ കണ്‍ട്രോളിലെ പത്തിഞ്ച് വലുപ്പുള്ള ഒരു ബ്‌ളാക്ക്&വൈറ്റ് മോണിറ്ററിലാണ് തെളിഞ്ഞത്. അതായത് ഇന്നു നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ(സ്റ്റാന്‍ഡേര്‍ഡ്-15 ഇഞ്ച്) മൂന്നില്‍ രണ്ട് വ്യപ്തി മാത്രമുള്ള ഒരു സ്‌ക്രീനായിരുന്നുവത്. ആ സ്‌ക്രീനില്‍ നിന്നാണ് അതിലേലേക്ക് ഫോക്കസ് ചെയ്തുവെച്ചിരുന്ന ഒരു വിഡികോണ്‍ കാമറ (vidicon camera)വഴി ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ടി.വി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ഈ സ്‌ക്രീനിലെ ചെറിയ പൊടിപടലവും അഴുക്കുപാടുകളുമൊക്കെ വീഡിയോയില്‍ കലര്‍പ്പുണ്ടാക്കി. അതാകട്ടെ വീഡിയോ ദൃശ്യങ്ങള്‍ കുറേക്കൂടി മോശമാക്കി. അതേസമയം നിശ്ചലചിത്രങ്ങളില്‍(stills) മിക്കതും ഭദ്രമായി സൂക്ഷിച്ച് ഭൂമിയില്‍ കൊണ്ടുവന്ന് വികസിപ്പിച്ചടുക്കുകയായിരുന്നു. 

Honey suckle creek's station
ചന്ദ്രനില്‍ നിന്നുള്ള ശബ്ദസംപ്രേഷഷണം ഏഴു സെക്കന്‍ഡ് വൈകിയാണ് പുറംലോകത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ആസട്രോനോട്ടുകളുടെ വാചകത്തില്‍ സംഭവിക്കുന്ന പാകപ്പിഴകളും ഉച്ചാരണപ്പിശകും ഗ്രൗണ്ട് കണ്‍ട്രോള്‍ എഞ്ചിനീയര്‍മാര്‍ക്ക് തിരുത്താന്‍ അവസരമൊരുക്കാനായിട്ടായിരുന്നു വൈകിപ്പിച്ചത്. അപ്പോളോ-7 ലെ യാത്രികര്‍ക്കും ഗ്രൗണ്ട് കണ്‍ട്രോള്‍ മിഷനുമിടയ്ക്കുണ്ടായ സ്വരചേര്‍ച്ചയില്ലായ്മ ശബ്ദസംപ്രേഷണത്തിന്റെ കാര്യത്തില്‍ എഡിറ്റിംഗ് നടത്താന്‍ നാസയെ പ്രേരിപ്പിച്ച ഘടകമാണ്. ചന്ദ്രനില്‍ നിന്നും ശബ്ദം ഇവിടെ ലഭിക്കാനും തിരിച്ചു മറുപടി നല്‍കുന്നതിനും ഇടയ്ക്ക് ഏതാണ്ട് രണ്ടു സെക്കന്‍ഡിന്റെ അന്തര(lag)മുണ്ടാവും. സംഭാഷണം ശ്രദ്ധിക്കുന്ന ശ്രോതാക്കള്‍ക്ക് ഇത് അലോരസമുണ്ടാക്കും. അതുകൊണ്ടും എഡിറ്റിംഗ് ആവശ്യമായിരുന്നു. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന രാജ്യരക്ഷാതാല്‍പര്യം സംരക്ഷിക്കാന്‍ നാസയ്ക്ക് നിയമപരമായ അവകാശവുമുണ്ടെന്നതും പരിഗണിക്കണം. വിഡിയോയുടെ കാര്യത്തില്‍ സംഭവിച്ച വൈകിക്കലാകട്ടെ(delay) മേല്‍ വിശദീകരിച്ചതുപോലെ സാങ്കേതികവുമായിരുന്നു.

ചന്ദ്രനില്‍ ഇറങ്ങി സുരക്ഷിതമായി തിരിച്ചുപോരുകയെന്നത് മാത്രമായിരുന്നു അപ്പോളോ-11 ന്റെ പ്രഖ്യാപിതലക്ഷ്യം. 1961 ല്‍ കെന്നഡി മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെ നിന്ന് പാറ കൊണ്ടുവരുമെന്നോ അത് ടി.വി യില്‍ ലൈവായി ലോകത്തെ കാണിക്കുമെന്നോ ചാന്ദ്രോപരിതലത്തില്‍ പരീക്ഷണം നടത്തുമെന്നോ സൂചിപ്പിച്ചിരുന്നില്ല. അതൊക്കെ പിന്നീട് കാലാനുസാരിയായി അപ്പോളോപദ്ധതിയോട് കൂട്ടിച്ചേര്‍ത്തതാണ്. പിന്നീട് കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ക്ക് കുറച്ച് ശ്രദ്ധ കൊടുക്കാനേ നാസയ്ക്കായുള്ളു. പിന്നിടുള്ള ദൗത്യങ്ങളില്‍ കൂടുതല്‍ കൃത്യവും വ്യക്തവും ദൈര്‍ഘ്യമേറിയതുമായ ദൃശ്യചിത്രങ്ങള്‍ ലഭിച്ചുവെന്നതോര്‍ക്കുക. 'തട്ടിപ്പ്' ഒളിപ്പിക്കാനായി അപ്പോളോ-11 ന്റെ വിഡീയോ മന:പൂര്‍വം അലങ്കോലപ്പെടുത്തിയെന്ന് (ആസ്‌ട്രോനോട്ടുകളെ കെട്ടിയിറിക്കിയ കേബിള്‍ വയറുകള്‍ കാണാതിരിക്കാനായി/' to hide the wires') ആരോപിക്കുന്ന റാല്‍ഫ് റെനയെ കൂട്ടരും പിന്നീടുള്ള ദൗത്യങ്ങളിലെ വ്യക്തത കൂടിയ ചിത്രങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നത് ദുരൂഹമല്ലേ.

അത്യുഷ്ണവും അതിശൈത്യവും
ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ക്യാമറ പൊട്ടിത്തെറിക്കുമെന്നും ഉള്ളിലെ ഫിലിം ഉരുകിയൊലിക്കുമെന്നുമാണ് മറ്റൊരു ഹോക്‌സ് വാദം. അപ്പോളോദൗത്യത്തിനായി ക്യാമറ നിര്‍മ്മിച്ച് കൊടുത്തത് വിശ്രുതമായ ഹസല്‍ബാള്‍ഡ് കമ്പനിയാണ്. ചാന്ദ്രയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യമറയാണ് (Hassalbald-500 EL)ഉപയോഗിച്ചത്. ക്യാമറയ്ക്കുള്ളില്‍ ഉപയോഗിക്കേണ്ട ഫിലിം നിര്‍മ്മിച്ചതാകട്ടെ കോഡാക്കും(Codak). തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രനിലെ കാലവസ്ഥയില്‍ ന്യൂനതകളില്ലാതെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ കോഡാക്കിനോ ഹസല്‍ബാള്‍ഡിനും അന്നുമിന്നും സംശയമൊന്നുമില്ല. ചന്ദ്രനില്‍ ഉപയോഗിക്കാന്‍ സവിശേഷ ഫിലിമൊന്നും കൊണ്ടുപോയില്ലെന്ന് നാസ വെളിപെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ കാലാവസ്ഥ അതിരൂക്ഷമാണെന്നതില്‍ സംശയമില്ല. 280 Fഅല്ലെങ്കില്‍ 136 ഡിഗ്രി സെന്റിഗ്രേഡാണ്(അല്ലെങ്കില്‍ ഡിഗ്രി സെല്‍ഷ്യസ്, രണ്ടും ഫലത്തില്‍ ഒന്നുതന്നെ. സ്വീഡിഷ് അസ്‌ട്രോണമറായ ആന്‍ഡേഴ്‌സ് സെല്‍ഷ്യസാണ് (Anders Celsius-1701-44)നൂറിന്റെ അംശങ്ങളായി താപമാനദണ്ഡം കണക്കാക്കുന്ന രീതി ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് 1948 ല്‍ ഡിഗ്രി സെല്‍ഷ്യസ് എന്ന് ഈ യൂണിറ്റ് പുനര്‍നാമകരണം ചെയ്തത്) പൂര്‍ണ്ണ സൂര്യപ്രകാശത്തില്‍ ചന്ദ്രോപരിതലത്തിലെ ഊഷ്മാവ്. ഇത് ഏതാണ്ട് മധ്യരേഖയിലെ ഉച്ചനേരത്തെ ശരാശരി ഉപരിതല ഊഷ്മാവാണ്(surface temperature). ഭൂമിയില്‍ നാം പൊതുവില്‍ അനുഭവിക്കുകയും പരാമര്‍ശിക്കുകയും അന്തരീക്ഷ ഊഷ്മാവുമായി(atmosperic temperature)ഇതിനെ താരതമ്യം ചെയ്യരുത്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അന്തരീക്ഷ ഊഷ്മാവെന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഉപരിതലത്തിലെ വസ്തുക്കളുടെ പ്രതിഫലനനിരക്കനുസരിച്ച് 138 ഡിഗ്രി സെല്‍ഷ്യസ് എന്ന കണക്ക് വ്യത്യാസപ്പെടാം. ചാന്ദ്രോപരിതലത്തിന്റെ വിവിധഭാഗങ്ങളില്‍ അതാത് സ്ഥലങ്ങളെ പൊതിഞ്ഞിരിക്കുന്ന വസ്തുക്കളുടെ പ്രതിഫലനശേഷിയനുസരിച്ച്(ability to reflect light) താപനില കൂടിയും കുറഞ്ഞുമിരക്കും. ഭൂമിയിലെന്നപോലെ, ചാന്ദ്രോപരിതലത്തിലെ ഉരരിതല ഊഷ്മാവ് ചന്ദ്രനിലെവിടെയും ഒരുപോലെയാവില്ല. ഇവിടെയായാലും ഉച്ചനേരത്ത് ടാറിട്ട റോഡില്‍ ചവിട്ടുന്നതുപോലെയല്ലല്ലോ പച്ചമണ്ണില്‍ ചവിട്ടുന്നത്. അപ്പോളോ വാഹനങ്ങള്‍ ചെന്നിറങ്ങിയ ചാന്ദ്രോപരിതലത്തിലെ സ്ഥലങ്ങളിലെ ശരാശരി കൂടിയതാപനിലയും കുറഞ്ഞ താപനിലയും +180F നും -180 F നും ഇടയ്ക്കായിരുന്നുവെന്നാണ് നാസ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അതായത് മുമ്പ് പരാമര്‍ശിച്ച +280F എന്നത് മധ്യരേഖാപ്രദേശത്തെ ഉയര്‍ന്ന ശരാശരിയാണ്. ഇതാകട്ടെ, വീണ്ടും പറയട്ടെ, ചന്ദ്രോപരിതലത്തിലെ പാറയുടേയും ചാന്ദ്രധൂളിയുടേയും ഊഷ്മാവാണ്.

Hassal bald 500-EL
ഡോ. ഡേവിഡ് ഗ്രോവ്‌സിനെ (Dr.David Groves) ഉദ്ധരിച്ചുകൊണ്ട് ബെന്നറ്റും പെര്‍സിയും 'Dark Moon' ല്‍ നടത്തുന്ന വാദമൊക്കെ രൂക്ഷമായ ചൂടിനും തണുപ്പിനും ശരാശരി നാലു മണിക്കൂര്‍ ഫിലിമും ക്യാമറയും വിധേയമായതായി സങ്കല്‍പ്പിച്ചുകൊണ്ടാണ്. അങ്ങനെയാണ് ഫിലിം ഉരുകുമെന്നും ക്യാമറ പൊട്ടിത്തെറിക്കുമെന്നും അവര്‍ അവകാശപ്പെടുന്നത്. ഡോ.ഗ്രോവ്‌സ് ഭൂമിയിലെ ഒരു ചൂളയില്‍ ഈ പരീക്ഷണം നടത്തി ഫിലിം ഉരുക്കി കാണിക്കുക കൂടി ചെയ്തു! ഭൂമിയില്‍ നടക്കുന്ന അന്തരീക്ഷത്തിലൂടെയുള്ള താപസംവഹനപ്രക്രിയ (convective heat transfer) ചന്ദ്രനില്‍ അസംഭവ്യമാണെന്ന് അടിസ്ഥാനവിവരം കൂടി അദ്ദേഹം മറന്നുവെന്നത് അതിശയകരമാണ്. തുടര്‍ച്ചയായി കുറഞ്ഞത് 4 മണിക്കൂറെങ്കിലും അപ്പോളോ സഞ്ചാരികള്‍ ക്യാമറ സൂര്യന് നേരെ ഉയര്‍ത്തിപിടിച്ചുകൊണ്ട് നിന്നാലേ +180Fഎന്ന താപനില ആര്‍ജ്ജിക്കാനാവൂ. പക്ഷെ അവരൊരിക്കലും അങ്ങനെ ക്യാമറ 'ചൂടാക്കാന്‍' നില്‍ക്കുകയായിരുന്നില്ലെന്ന് നമുക്കറിയാം. സഞ്ചാരികള്‍ പല കാര്യങ്ങള്‍ ചെയ്യുകയും സദാ ചലിക്കുകയും ചെയ്തുകൊണ്ടിരുന്നു. സൂര്യനഭിമുഖമായും പ്രതിമുഖമായും സഞ്ചരിക്കവെ ക്യാമറയും ഫിലിമും പ്രകാശത്തിലും നിഴലിലും മാറിമാറി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ നിഴലിന് നല്ല തണുപ്പായിരിക്കുമെന്നോര്‍ക്കുക. തണുപ്പിലെത്തുന്ന വസ്തു ചൂടുപിടിക്കാനും ചൂടുപിടിച്ച വസ്തു പൂര്‍ണ്ണമായി തണുക്കാനും നേരം കുറെ പിടിക്കുമെന്നതിനാല്‍ അപ്പോളോ സഞ്ചാരികള്‍ ഉപയോഗിച്ച ക്യാമറ +180F/ -180 F എന്ന താപനില കൈവരിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാണ്. ചൂടുപോലെതന്നെ സ്‌പേസിലെ കൊടുംതണുപ്പ് ഫിലിമിനും ക്യാമറയ്ക്കും അതിജീവിക്കാനാവില്ലെന്ന വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇന്നും സ്‌പേസില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്യാമറകള്‍ ഈ പ്രസ്താവത്തെ നോക്കി ചിരിക്കുകയാണ്.
Apollo-12 Astronaut
with chest camera on
സൂര്യരശ്മികള്‍ കൂടുതല്‍ ലംബമായി പതിക്കുന്നതിനാല്‍ ചന്ദ്രനിലും ഉച്ചനേരത്ത് പ്രഭാത-പ്രദോഷ വേളകളെക്കാള്‍ താരതമ്യേന ചൂട് കൂടുതലായിരിക്കും. സഞ്ചാരികള്‍ കൃത്യമായും പ്രഭാത-സായന്തനവേളകളില്‍ ചെന്നിറങ്ങത്തക്ക വിധമാണ് അപ്പോളോ യാത്രകള്‍ സംവിധാനം ചെയ്തിരുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. എങ്കിലും പ്രത്യേക ബൂട്ടുകളില്ലാതെ പകല്‍ സമയത്ത് ചന്ദ്രനില്‍ ചവിട്ടി നില്‍ക്കാന്‍ പ്രയാസമായിരിക്കും. പക്ഷെ ഉപരിതലത്തിന്റെ അതേ ചൂട് മുകളിലോട്ട് ആസ്‌ട്രോനോട്ടുകള്‍ക്ക് താങ്ങേണ്ടി വന്നിട്ടുണ്ടാവില്ല. സ്‌പേസ് സ്യൂട്ടിന് പുറത്ത് ലേപനം ചെയ്തിരുന്ന അലൂമിനിയം കവചം സൂര്യനില്‍ നിന്ന് നേരിട്ട് പതിക്കുന്ന പ്രകാശത്തിന്റെ പകുതിയും പ്രതിഫലിപ്പിച്ച് പുറത്തുവിടാന്‍ ശേഷിയുള്ളതായിരുന്നു. മാത്രമല്ല ഉപരിതലോഷ്മാവ് മുകളിലേക്ക് ബാധിക്കുന്ന പ്രശ്‌നവും ഉദിക്കുന്നില്ലല്ലോ. ഭൂമിയില്‍ തന്നെ ഉപരിതലത്തില്‍ നിന്ന് മുകളിലോട്ട് പോകുന്തോറും ഊഷ്മാവ് കുറയുന്നതോര്‍ക്കുക. നല്ല സൂര്യപ്രകാശമുള്ളപ്പോഴും അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മണ്ഡലങ്ങളില്‍ ഊഷ്മാവ് പൂജ്യത്തിലും താഴെയാണല്ലോ. ആ നിലയ്ക്ക് ചന്ദ്രനില്‍ നില്‍ക്കുന്ന ഒരാളുടെ പാദവും ശിരസ്സും തമ്മില്‍ ഊഷ്മാവിന്റെ കാര്യത്തില്‍ അന്തരമുണ്ടാകും. ഇതേ വ്യത്യാസം സൂര്യനഭിമുഖമായും പ്രതിമുഖമായും നില്‍ക്കുന്ന ശരീരഭാഗങ്ങള്‍ക്കിടയിലുമുണ്ടാകും. ചന്ദ്രനില്‍ നിങ്ങള്‍ കൈപ്പത്തി ഉയര്‍ത്തി സൂര്യനെ മറയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈയ്യുടെ പുറം ചൂടായി കൊണ്ടിരിക്കുന്നതനുസരിച്ച് ഉള്‍വശം തണുത്തുകൊണ്ടിരിക്കും! പറഞ്ഞു വരുന്നതിതാണ്-സഞ്ചാരികളുടെ കയ്യിലും നെഞ്ചത്തും നിലകൊള്ളുന്ന ക്യാമറയ്ക്ക ചന്ദ്രനിലെ ഉപരിതല താപനിലയിലും കുറഞ്ഞ ഊഷ്മാവേ നേരിടേണ്ടിവരുകയുള്ളു.


ഹാസല്‍ബാള്‍ഡ് ക്യാമറയുടെ പുറംചട്ടയിലാകമാനം പ്രകാശം പ്രതിഫലിപ്പിക്കുന്ന അലുമിനിയം മിശ്രിതം (a shiny polished metal finish)പൂശിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഒരു മുന്‍കരുതലെന്ന നിലയില്‍ ക്യാമറയുടെ പുറംകവചത്തിനുള്ളിലും താപം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള പ്‌ളേറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് ഹാസല്‍ബാള്‍ഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് എത്ര സമയം ഫിലിം അതിതാപകാലവസ്ഥയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നുവെന്നതാണ്. ക്യാമറയുടെ മുകളില്‍ പതിക്കുന്ന പ്രകാശത്തില്‍ നല്ലൊരു ശതമാനം പ്രതിഫലനം ചെയ്ത് പുറത്തുപോകും. ബാക്കിയുള്ള താപം ഫിലിമിനെ ബാധിക്കണമെങ്കില്‍ ക്യാമറയിലൂടെ താപവിനിമയം നടന്ന് ഫിലിം ഇരിക്കുന്ന സ്ഥാനത്തെ ചൂടുപിടിപ്പിക്കണം. എങ്കില്‍ മാത്രമേ ഫിലിമുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ക്യാമറാഭാഗം(the camera body) വഴി ഫിലിമിന് ചൂടേല്‍ക്കുകയുള്ളു. 65 ഡിഗ്രി സെല്‍ഷ്യസില്‍ തങ്ങളുടെ ഫിലിം ഉരുകുമെന്നാണ് കോഡാക്ക് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മേല്‍ വിശദീകരിച്ചതില്‍ നിന്നും ഫിലിമില്‍ അത്രയും ഉയര്‍ന്ന താപമേല്‍ക്കാനുള്ള സാധ്യത തീരെയില്ലെന്ന് കാണാം. പ്രഭാത-സായന്തന നേരങ്ങളില്‍ പകല്‍താപനില കുറവാണ്. സുരക്ഷാ കവചമുള്ളതിനാല്‍ ഫിലിമില്‍ നേരിട്ട് സൂര്യപ്രകാശം വീഴുന്നുമില്ല. അന്തരീക്ഷമില്ലാത്തതിനാല്‍ മറ്റുരീതിയിലുള്ള താപവിനിമയങ്ങളൊന്നും ചന്ദ്രനില്‍ നടക്കുന്നില്ല. വളരെ പെട്ടെന്ന് ക്‌ളിക്ക് ചെയ്യുകയും പെട്ടെന്നടയ്ക്കുകയും ചെയ്താല്‍ ഫിലിം ചൂടാകാനുള്ള സാധ്യത വീണ്ടും കുറയുകയാണ്. ശരിക്കും അങ്ങനെ തന്നെയാണല്ലോ നാം ഫോട്ടാ എടുക്കുന്നത്. പക്ഷെ ഫിലിം കൂടുതല്‍ സമയം തുറന്നുവെച്ചിരുന്നാല്‍ ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ഫിലിമിന് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ഫിലിമിന്റെ തുറന്നുവെക്കല്‍ സമയം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ചാന്ദ്രയാത്രികര്‍ക്ക് നല്‍കിയിരുന്നു. അതാകട്ടെ, പരോക്ഷമായി, ചാന്ദ്രാകാശത്തിലെ നക്ഷത്രങ്ങളെ ഷൂട്ട് ചെയ്‌തെടുത്തില്ലെന്ന പരാതിക്കും കാരണമായി. ഫിലിം കുടുതല്‍ സമയം തുറന്നുവെച്ചിരുന്നുവെങ്കില്‍ ഫിലിമിന് കേടുപാടു സംഭവിച്ച് ഷൂട്ടിംഗ് തന്നെ മുടങ്ങുമായിരുന്നു. നന്നായി എക്‌സ്‌പോസ് ചെയ്യാത്തതനാല്‍ നക്ഷത്രങ്ങളെ കിട്ടിയതുമില്ല! നോക്കണേ, സാഹചര്യങ്ങളുടെ ഓരോരോ സമ്മര്‍ദ്ദങ്ങള്‍!!
(തുടരും)

10 comments:

  1. Please check the email Ravi Sir.Asap!

    ReplyDelete
  2. “ചന്ദ്രനിലേക്ക്” ആദ്യമായാണ് കാലുകുത്തിയത്, ഇനിയും വരും.
    ആശംസകൾ

    ReplyDelete
  3. നിശാഗന്ധിയുടെ പ്രേമലേഖനം ചന്ദ്രയാനില്‍ പോകുന്നവരിലൂടെ ചദ്രന് കൊടുത്തു വിടണം എന്നപേക്ഷ ! പുള്ളിക്കാരി എത്ര നാളായി രാത്രിയില്‍ കണ്ണും മിഴിച്ചു ചന്ദ്രനെ നോക്കി ഇരിക്കുന്നു.. പുള്ളിയുണ്ടോ വല്ലതും അറിയുന്നു .? ആകാശത്തെ രാജകുമാരനല്ലേ ..മണ്ണിലെ പാവം നിശഗധിയെ ആര് മൈന്‍ഡ് ചെയ്യാന്‍ ..!

    വളരെ നല്ല ലേഖനം ,മിസ്ടര്‍ രവി ചന്ദ്രന്‍ . ഇത് വായനക്കാര്‍ അവരുടെ കുട്ടികളെ ക്കൊണ്ടും വായിപ്പിക്കാന്‍ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു . ആശംസകള്‍ ! അറിവ് വഴികാട്ടിയാണ് , സുന്ദരവും , പാതി രാത്രിയില്‍ നിലാ വെളിച്ചം പോലെ !

    നന്ദി !

    ReplyDelete
  4. രവിചന്ദ്രന്‍ സാര്‍...നാസ്തികനായ ദൈവത്തിലൂടെയാണ്‍~ ഇവിടെ എത്തിയത്..വളരെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും കിട്ടുന്നു..ചന്ദ്രനിലേയ്ക്ക് എന്ന ബ്ലോഗിലെ ഇതുവരെ എല്ലാം വായിച്ചു തീര്‍ത്തു..വിഞ്ജാന പരമായ പലകാര്യങ്ങളും ഇവിടെ നിന്നും കിട്ടി....നന്ദി..ആശംസകള്‍....

    ReplyDelete
  5. 1970 നു മുൻപ് ചന്ദ്രനിൽ പോയ മനുഷ്യൻ പിന്നെന്തു കൊണ്ടവിടേക്ക് വീണ്ടും പോകുന്നില്ല?
    മനുഷ്യൻ ചന്ദ്രനിൽ പോയി എന്നു പറഞ്ഞതിന് ഒരു കുട്ടിയെ അമ്മൂമ്മ തല്ലിയിരുന്നു പോലും. ആരാണ് ശരി? അമ്മൂമ്മയോ അതോ പോഴത്തം വിഴുങ്ങുന്ന നമ്മളോ?

    ReplyDelete
    Replies
    1. വിവിധ അപ്പോളോ ദൗത്യങ്ങളിലൂടെ ചന്ദ്രനെക്കുറിച്ച് ധാരാളം കാര്യങ്ങൾ മനസ്സിലാക്കിയതുകൊണ്ടും, ചാന്ദ്രയാത്ര വളരെയധികം ചെലവേറിയതായതുകൊണ്ടും, NASA യും റഷ്യൻ സ്പേസ് ഏജൻസിയുമൊക്കെ ചൊവ്വാ പര്യവേക്ഷണത്തിൽ ശ്രദ്ധ തിരിച്ചതുകൊണ്ടുമാണ് Apollo ദൗത്യങ്ങൾ അവസാനിപ്പിച്ചത്. പിന്നെ ഇത് എല്ലാ വർഷവും പോകാൻ ടൂറോ,തീർത്ഥാടനയാത്രയോ ഒന്നുമല്ലല്ലോ.

      Delete
  6. ഹ ഹ ! ചന്ദ്രനില്‍ 138 ഡിഗ്രി സെല്ഷിയാസ് ആണ് എന്നോ പറയുമ്പോള്‍ അത് ചന്ദ്രോപരിതത്തിലെ താപ നില ആണ് എന്ന് പറയുന്നവര്‍ മനസ്സിലാക്കുനില്ല .. നമ്മുടെ നാട്ടിലെ ഏതെങ്കിലും കൊല്ലപ്പനിക്കരനോട് ചോദിച്ചാല്‍ മതി 1000 ഡിഗ്രി സെല്ഷിയസിനു ഒരു മീറ്റര്‍ അടുത്ത് നിന്നാണ് അയാള്‍ ഒരു പ്രോട്ടെക്ഷനും ഇല്ലാതെ രാവും പകലും പണിയെടുക്കുന്നത് ..അപ്പോള്‍ കൊല്ലന്റെ അടുപ്പിനടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ ക്യാമറ പോട്ടിതെരിക്കുമോ ?ഹ ഹ !! പോട്ടെ , വെള്ളം തിളക്കുന്നത്‌ 100 ഡിഗ്രി സെല്ഷിയസില്‍ ആണ് , വെള്ളത്തിന്റെ ഫോട്ടോ എടുക്കാമോ ..? പോട്ടെ സിഗറത്തു കത്തുമ്പോള്‍ താപനില 500 ഡിഗ്രിക്ക് മേലെ ആണ് .. സിഗരട്ട് വലിക്കുന്നവന്റെ ഫോട്ടോ എടുത്താല്‍ ക്യാമറ അടിച്ചു പോകുമോ ..? ശാസ്ത്രം വളരെ ലളിതമാണ് അത് നമ്മുടെ ചുട്ടു വട്ടത്തുണ്ട് .. അത് ആളുകള്‍ ആദ്യം മനസ്സിലാക്കണം !!!

    ReplyDelete
  7. മണ്ടത്തരങ്ങള്‍ അവസാനിക്കുന്നില്ല

    ReplyDelete
  8. ഒരു പൊട്ട മതത്തെ എതിര്‍ക്കാന്‍ വേണ്ടിമാത്രം മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി എന്ന് സ്ഥാപിക്കാന്‍ താങ്കള്‍ ബുദ്ടിമുട്ടണ്ട , മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതും നിരീശ്വര വാദവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല .മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയാലും ഇറങ്ങിയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല .മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ അത് അത് ടെക്നോളജി അത്രയും വികസിച്ചിട്ടില്ല എന്ന് മാത്രമേ അതിനര്‍ത്ഥം ഉള്ളു ,മനുഷ്യന് വാനലോകത്തെ ഭേതിച്ച് പോകാന്‍ ഒരിക്കലും കഴിയില്ല എന്ന് ഇസ്ലാം വിളിച്ചു കൂഉന്നു ,എന്ന് കരുതി മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി എന്ന് സ്ഥാപിക്കേണ്ട യാതൊരു ആവശ്യവും താങ്കള്‍ക്കില്ല (ഉദാ:-വിവസ്ത്രനായി തിഇയില്‍ ചാടാന്‍ ഒരു മനുഷ്യനും സാധ്യമല്ല എന്ന് ഞങ്ങളുടെ ഗ്രന്ഥത്തില്‍ ഉണ്ട് എന്ന് ഒരു മതം പറഞ്ഞു എന്നിരിക്കട്ടെ അത് 100% സത്യം തന്നെയല്ലേ ? അതിനെതിരെ മനുഷ്യന്‍ ഇതിനു മുമ്പ് തിഇയില്‍ ചാടിയിട്ടുണ്ട്‌ എന്ന് സ്ഥാപിക്കേണ്ട ഒരാവശ്യവും ഇല്ല (മറ്റൊരു കാര്യം അമേരികയെ കന്നുമാടച്ച്ചു വിശ്വസിക്കണ്ട കേട്ടോ)

    ReplyDelete