Pages

Sunday 9 October 2011

മഹത്തായ തിരിച്ചുവരവുകള്‍

Armstrong and Aldrin
അര്‍ജ്ജുനപുത്രനായ അഭിമന്യുവിന് ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ കടക്കാനായെന്നും പുറത്തുകടക്കാനുള്ള വിദ്യ അറിയാതിരുന്നതിനാല്‍ വീരമൃത്യു വരിച്ചുവെന്നുമാണ് മഹാഭാരതകഥ. 'ചന്ദ്രനില്‍ ആദ്യമിറങ്ങിയ മനുഷ്യരെ'ന്നാണ് ആംസ്‌ട്രോങിനേയും ഓള്‍ഡ്രിനേയും നാം പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആദ്യമായി 'ചന്ദ്രനില്‍ നിന്നും പുറത്തുവന്ന മനുഷ്യര്‍' എന്ന വിശേഷണവും അവര്‍ക്കുള്ളതാണ്. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതു പോലെയല്ല അവിടെനിന്നും രക്ഷപെടുന്നത്. ഭൂമിയില്‍ നിന്നങ്ങോട്ട് പോകാന്‍ അനവധി പേരുടെ സഹായമുണ്ടായിരുന്നു. ഭൂമിയില്‍ നിന്നും മറ്റുള്ളവര്‍ ചേര്‍ന്ന് അവരെ വിക്ഷേപിക്കുകയായിരുന്നുവല്ലോ. ചന്ദ്രന്റെ ഗുരുത്വം കാരണം ചാന്ദ്രോപരിതലത്തിലേക്ക് ചെന്ന് വീഴുകയും(fall) ചെയ്തു. എന്നാല്‍ തിരിച്ച് ചന്ദ്രനില്‍ നിന്ന് അവര്‍ 'സ്വയം വിക്ഷേപിക്കു'കയായിരുന്നു(self launched). ആദ്യമായിട്ടായിരുന്നു മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും പുറത്തുവന്നത്.
Lunar module landing
picture from Command module
1969 ജൂലൈ 20 ന് ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി. ഈ സമയം മെക്കല്‍ കൊളിന്‍സ് കമാന്‍ഡ് മോഡ്യൂളില്‍ ചന്ദ്രനെ പ്രദക്ഷണം ചെയ്യുന്നു. എപ്പോഴും കൊളിന്‍സിനെ കൂട്ടികളുമായി ബന്ധപ്പെടാനാവില്ല. ഇടയ്ക്കിടെ കൊളിന്‍സ് സഞ്ചാരികള്‍ ഇറങ്ങിയ ചാന്ദ്രവശത്തിന്റെ വിപരീതഭാഗത്തായിരിക്കും. ആ വേളകളില്‍ ഏതാണ്ട് 40 മിനിറ്റ് സമയം സഞ്ചാരികളുമായും ഗ്രൗണ്ട് സ്റ്റേഷനുമായുള്ള കൊളിന്‍സിന്റെ വാര്‍ത്താവിനിമയം തടസ്സപ്പെടും. ചിന്തിക്കുക, എല്ലാവരുമായി ബന്ധമറ്റ് പാവം കൊളിന്‍സ്! കൊളിന്‍സ് പ്രതീക്ഷിക്കുന്നത് താഴെയുള്ള ചങ്ങാതിമാര്‍ എത്രയും പെട്ടെന്ന് പണി തീര്‍ത്ത് ല്യൂണാര്‍മോഡ്യൂളില്‍ പൊങ്ങിയുയര്‍ന്ന് തന്നോടൊപ്പം ചേരുമെന്നാണ്.

ആംസ്‌ട്രോങിനും ഓള്‍ഡ്രിനേയും കുറിച്ച് ചിന്തിക്കുക. അവര്‍ ചന്ദ്രനിലാണ്. തിരിച്ച് ഭൂമിയില്‍ വരണമെങ്കില്‍ ചന്ദ്രനില്‍ നിന്ന് പറന്നുയര്‍ന്ന് ചാന്ദ്രഭ്രമണപഥത്തിലുള്ള കമാന്‍ഡ് മോഡ്യൂളില്‍(കൊളംബിയ) തിരകെയെത്തണം. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വശക്തിയേ ഉള്ളുവെങ്കിലും ചന്ദ്രനും ഒരു ഗുരുത്വാകര്‍ഷണ കിണര്‍ തന്നെയാണ്. ഗുരുത്വാകര്‍ഷണം താരതമ്യേന കുറവാണെങ്കിലു ചന്ദ്രനിലേക്ക് വീഴുന്ന ഏതൊരു ഖരവസ്തുവും പൊട്ടിച്ചിതറുമെന്ന് കാര്യത്തില്‍ സംശയം വേണ്ട. കട്ടികുറഞ്ഞവ തവിടുപൊടിയാകും. അന്തരീക്ഷമില്ലാത്തതിനാല്‍ കത്തിയെരിഞ്ഞ് പോകില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ചന്ദ്രിനിലേക്ക് വീഴുന്ന വസ്തുക്കളൊക്കെ അതിന്റെ ഉപരിതലത്തില്‍ എത്തിച്ചേരുകയും അവിടെ നിലനില്‍ക്കുകയും ചെയ്യും.

ഭൂമിയില്‍നിന്നും എത്ര പ്രയാസപ്പെട്ടാണ് നാമൊരു വസ്തു ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതെന്ന് ഓര്‍ത്തുനോക്കൂ. ചില വിക്ഷേപണങ്ങള്‍ പരാജയമായി കത്തിയെരിഞ്ഞ് കടലില്‍ പതിക്കുന്നു. നൂറ് കണക്കിന് വിദഗ്ധരുടെ സഹായസഹകരണത്തോടെ ഭൂമിയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന ഈ കൃത്യം തന്നെയാണ് ചന്ദ്രനില്‍വെച്ചും ചെയ്യാനുള്ളത്. പക്ഷെ അത് നിര്‍വഹിക്കാനായി അവിടെ രണ്ടേ രണ്ടുപേര്‍ മാത്രം. അവരിരുവരും സാങ്കേതികവിദഗ്ധരുമല്ല. എങ്കിലും അവരുടെ പക്കല്‍ റോക്കറ്റുകളുണ്ട്, സദാ നിര്‍ദ്ദേശങ്ങളുമായി ഹൂസ്റ്റണും. എന്തെങ്കിലും നേരീയ പിഴവ് പറ്റിയാല്‍ എന്നന്നേക്കുമായി അവര്‍ ചന്ദ്രോപരിതലത്തില്‍ കുടുങ്ങിപ്പോകും. ആര്‍ക്കുമവരെ രക്ഷിക്കാനാവില്ല. രക്ഷാദൗത്യം ഏതാണ്ട് അസാധ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ചന്ദ്രനെ വലംവെക്കുന്ന കൊളിന്‍സിനും ദൗത്യം ഉപേക്ഷിച്ച് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിക്കും. എത്ര നിര്‍ണ്ണായകമായിരുന്നു ആ ഘട്ടമെന്ന് ഭാവനയില്‍ കാണുക. ചന്ദ്രനില്‍ പിന്നീട് ചെന്നിറിങ്ങിയ സഞ്ചാരികളുടേയും മനസ്സില്‍ ഈ ചിന്തകള്‍ തീ പടര്‍ത്തിയിട്ടുണ്ടാവാം. മരിക്കാന്‍ തയ്യാറായി പോയവരാണ് അപ്പോളോ സഞ്ചാരികള്‍. ലോകത്തെ ഏറ്റവും ധീരരായ ഒരുപിടി മനുഷ്യര്‍! കുടുങ്ങിപ്പോയാല്‍ വേദനാരഹിതമായ മരണത്തിനായി എന്തെങ്കിലും ഉപാധികള്‍ അവര്‍ കരുതിയിരുന്നുവോ?!

The New york times on July 21st, 1969
മനുഷ്യന്‍ കയറിയ ആറ് ല്യൂണാര്‍ മോഡ്യൂളുകള്‍ ചന്ദ്രനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ആറെണ്ണത്തിനും വ്യത്യസ്ത ഭാരവുമാണുണ്ടായിരുന്നത്. ഈഗിള്‍ (Eagle) എന്നായിരുന്നു അപ്പോളോ-11 ലെ ലാന്‍ഡറിന്റെ പേരെങ്കില്‍ അപ്പോളോ-12 ന്റെ ലാന്‍ഡറിനെ 'ഇന്‍ട്രെപിഡ്' (Intrepid) എന്നാണ് നാമകരണം ചെയ്തിരുന്നത്. ചന്ദ്രനിലിറങ്ങാതെ തിരികെ പോന്ന അപ്പോളോ-13 ലെ ലാന്‍ഡറിന്റെ പേര് 'അക്വേറിയസ' (Aquarius) എന്നും അപ്പോളോ-14 ന് 'ആന്റെയേഴ്‌സ്' (Antares) എന്നുമായിരുന്നു. ഓരോ തവണയും ഏതെങ്കിലും തരത്തിലുള്ള പുരോഗമനം അല്ലെങ്കില്‍ ഭേദഗതി ഈ വാഹനത്തില്‍ നാസ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോളോ ദൗത്യത്തിനിടിയില്‍ ഒരിക്കല്‍ പോലും പരാജായപ്പെടാത്ത ഭാഗമാണ് ല്യൂണാര്‍ മോഡ്യൂള്‍. മാത്രമല്ല അപ്പോളോ-13 സമ്പൂര്‍ണ്ണ ദുരന്തമാകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതും ല്യൂണാര്‍ മോഡ്യൂള്‍ നല്‍കിയ അധികസേവനം മൂലമാണ്. കേവലം 48 മണിക്കൂര്‍ സഞ്ചാരികള്‍ക്ക് ജീവരക്ഷ ഉറപ്പ് വരുത്താനുള്ള ഊര്‍ജ്ജസംവിധാനമുണ്ടായിരുന്ന മോഡ്യൂള്‍ 90 മണിക്കൂറാണ് അത്തരമൊരവസ്ഥ പ്രദാനം ചെയ്തത്. മാത്രമല്ല പ്രവര്‍ത്തന തകരാറുണ്ടായ കമാന്‍ഡ് മോഡ്യൂളിലെ ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനും ല്യൂണാര്‍ മോഡ്യൂളിലെ ബാറ്ററി സഹായകരമായി വര്‍ത്തിച്ചു. ചുരുക്കത്തില്‍ ല്യൂണാര്‍ മോഡ്യൂള്‍ ചന്ദ്രനിലിറക്കിയ ശേഷമായിരുന്നു അപ്പോളോ-13 ലെ കമാന്‍ഡ് മോഡ്യൂളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നതെങ്കില്‍ അതിലെ സഞ്ചാരികള്‍ ഒരിക്കലും ജീവനോടെ ഭൂമിയില്‍ തിരിച്ചെത്തുമായിരുന്നില്ല.

ലൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണം പകര്‍ത്തിയതാര് എന്ന് ഹോക്‌സര്‍മാര്‍ ആവേശത്തോടെ ചോദിക്കുന്നു. സഞ്ചാരികള്‍ ചന്ദ്രനില്‍ നിന്നും നിഷ്‌ക്രമിച്ചു കഴിഞ്ഞാല്‍ പിന്നെയാരാണ് മോഡ്യൂളിനെ പിന്തുടര്‍ന്ന് ദൃശ്യം ഷൂട്ട് ചെയ്തത്?! നല്ല ചോദ്യം തന്നെ! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ വ്യക്തമാണ്. അപ്പോളോ 15,16,17 എന്നീ ദൗത്യങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ലൂണാര്‍ റോവറില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ വഴിയാണ് വിക്ഷേപണദൃശ്യം ഷൂട്ട് ചെയ്തത്. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളിലിരുന്നതാണ് ഈ ക്യാമറ തത്സമയം നിയന്ത്രിച്ചത്. ചാന്ദ്രോപരിതലത്തില്‍ ഓടിക്കാനായി ഭൂമിയില്‍നിന്നും കൊണ്ടുപോയ 'ചെറിയ കാര്‍' ആണ് ല്യൂണാര്‍ റോവര്‍ എന്നറിയപ്പെടുന്നത്. അപ്പോളോ-15, 16, 17 എന്നീ ദൗത്യങ്ങളില്‍ മാത്രമാണ് ല്യൂണാര്‍ റോവര്‍ ഉപയോഗിപ്പെട്ടത്. ഈ ദൗത്യങ്ങളുടെ തിരിച്ചുവരവ് മാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളു.

അപ്പോളോ-15, അപ്പോളോ-16 എന്നിവയുടെ വിക്ഷേപണം ചിത്രീകരിച്ചത് വിജയകരമായിരുന്നില്ല. അപ്പോളോ-16,17 എന്നിവയിലേ സ്വയം ഉയര്‍ന്നുതുറക്കുന്ന പാന്‍-അപ്പ് ('pan up')ക്യാമറ ഉണ്ടായിരുന്നുള്ളു. അപ്പോളോ-15 ലെ വിക്ഷേപണദൃശ്യത്തില്‍ ലാന്‍ഡറിനെ (Falcon)പിന്തുടരാന്‍ ക്യാമറയ്ക്ക് കഴിയുന്നില്ല.(
http://www.youtube.com/watch?v=BMBcLg0DkLA) പാന്‍-അപ്പ് ക്യാമറയുമായി ചിത്രീകരിച്ച അപ്പോളോ-16 ല്‍ ക്യാമറ ഉയര്‍ന്ന് പൊങ്ങുന്ന ലാന്‍ഡറിനെ(Orion) കുറച്ച് പിന്തുടരുന്നുണ്ട്.( http://www.youtube.com/watch?v=iVovICLaEaU).എന്നാല്‍ അപ്പോളോ-17 ന്റെ വിക്ഷേപണത്തില്‍ ഈ ക്യാമറ ശരിക്കും തൃപ്തികമായി പ്രവര്‍ത്തിക്കുകയും ലാന്‍ഡര്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് പിന്തുടരുകയും ചെയ്തു.(http://www.youtube.com/watch?NR=1&v=3fOSTfGXVN4) ആദ്യമായി കളര്‍ ക്യാമറ ഉപയോഗിച്ചതും അപ്പോളോ-17 ല്‍ ആയിരുന്നു. അപ്പോളോദൗത്യത്തിന്റെ ഭാഗമായി നാം കാണുന്ന പൊതുവായ ലാന്‍ഡര്‍ വിക്ഷേപണദൃശ്യങ്ങളെല്ലാം അപ്പോളോ-17 ന്റേതാണ്.

അതാവരുന്നു മറ്റൊരു ഹോക്‌സ് ചോദ്യ: അവസാനത്തെ ദൗത്യമായ അപ്പോളോ-17 ന്റെ സ്വയംവിക്ഷേപണദൃശ്യം ആരാണ് ഭൂമിയിലെത്തിച്ചത്? ഈ ചോദ്യം ഉയരുന്നത് മറ്റൊരു തെറ്റിദ്ധാരണയില്‍ നിന്നാണ്. അതായത് അപ്പോളോ 15, 16 എന്നിവയുടെ വിക്ഷേപണം ഷൂട്ട് ചെയ്ത് ലൂണാര്‍ റോവറില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന തെറ്റിദ്ധാരണയാണത്. പിന്നീടെത്തിയ ദൗത്യക്കാര്‍ അത് ശേഖരിച്ചുവെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അപ്പോളോ-17 ന്റെ കാര്യത്തിലാകട്ടെ, പിന്നെ ചന്ദ്രനില്‍ ചെന്ന് ദൃശ്യം വീണ്ടെടുക്കാന്‍ ആരുമവിടെ പോയിട്ടില്ലല്ലോ!? എന്നാല്‍ ഈ സംശയത്തിലും തീരെ കഴമ്പില്ല. കാരണം അപ്പോളോ ദൗത്യം ലൈവായി ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത അതേ സാങ്കേതികത ഉപയോഗിച്ചാണ് വിക്ഷേപണവും ഷൂട്ട് ചെയ്തത്. അതായത് സഞ്ചാരികള്‍ തങ്ങളുടെ സ്വയംവിക്ഷേപണം കണ്ടത് തിരിച്ച് ഭൂമിയില്‍ വന്നിട്ടാണെങ്കില്‍ ഭൂമിയിലുള്ളവര്‍ കുറഞ്ഞത് നാലു ദിവസം മുമ്പ് നേരിട്ട് തന്നെ ഈ ദൃശ്യം കണ്ടിരുന്നു.

റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുന്നതില്‍ ചന്ദ്രനും ഭൂമിയും തമ്മില്‍ ഏതാണ്ട് 1.3 സെക്കന്‍ഡ് മുതല്‍ 2 സെക്കന്‍ഡു വരെ താമസമുണ്ടാകും. അതിനാല്‍ വിക്ഷേപണത്തിന് കുറഞ്ഞത് 2 സെക്കന്‍ഡ് മുമ്പെങ്കിലും ക്യാമറയക്ക് ദൃശ്യം ഷൂട്ട് ചെയ്യാനും ഫോക്കസ് മെല്ലെ ഉയര്‍ത്താനുമുള്ള സന്ദേശം കൊടുത്തിട്ടുണ്ടാവണം. ഇത് ആറു സെക്കന്‍ഡ് വരെ നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഓര്‍ക്കുക, ലൂണാര്‍ മോഡ്യൂളിന്റെ മുകള്‍ഭാഗം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. കീഴ്ഭാഗം അപ്പടി വിക്ഷേപണതറയില്‍ ബാക്കിയുണ്ടാവും. ആദ്യം മുകള്‍ഭാഗം ഉയരുന്നത് ഏതാണ്ട് കുത്തനെതന്നെ ആണെങ്കിലും പിന്നീട് ചരിഞ്ഞ് 45 ഡിഗ്രിയിലേക്ക് ചായുന്നതിനാല്‍ ക്യാമറ മെല്ലെ അല്‍പ്പെ ഉയര്‍ത്തിയാല്‍ ('pan up')തന്നെ മോഡ്യൂ ള്‍ വലിയ ഉയരത്തിലെത്തി മറയുന്നതുവരെയുള്ള ദൃശ്യം ലൈവായി ഭൂമിയിലെത്തിക്കാനാവും. പാന്‍-അപ് ക്യാമറയുണ്ടായിട്ടും അപ്പോളോ 16 ന്റെ വിക്ഷേപണം ഇത്തരത്തില്‍ പൂര്‍ണ്ണ അളവില്‍ പിന്തുടരപ്പെട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. ആരെങ്കിലും(?) ചന്ദ്രനില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഇതിലും എത്രയോ നിലവാരമുള്ള വിക്ഷേപണദൃശ്യമായിരിക്കും ലഭിക്കുകയെന്ന് ആലോചിക്കേണ്ടതുണ്ട്. ഉയരത്തില്‍ (അതായത് ഏതാണ്ട് 14 കിലോമീറ്റര്‍ കഴിഞ്ഞ്) പലപ്രാവശ്യം കമാന്‍ഡ് മോഡ്യൂളിന് പിന്നാലെ കെഞ്ചി നടന്നശേഷമാണ് മിക്കപ്പോഴും ല്യൂണാര്‍മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മിലുള്ള സംഘാടനം (docking) ഡോക്കിംഗ് നടന്നത്. ഈ രംഗം കമാന്‍ഡ് മോഡ്യൂളിലിരുന്ന് കൊളിന്‍സും മറ്റ് ഭ്രമണക്കാരും ഷൂട്ട് ചെയ്തിട്ടുണ്ട്. 

Armstrong landing
picture from window camera
അപ്പോളോ-11 ലാന്‍ഡ് ചെയതശേഷം നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാല്‍ കുത്തുന്നത് ഷൂട്ട് ചെയ്യാനായി ആരായിരുന്നു ചന്ദ്രനില്‍ തയ്യാറായിരുന്നത് എന്ന ചോദ്യവും സമാന കാറ്റഗറിയില്‍ പെട്ടതാണ്. ഈഗിളിന്റെ തുറന്ന ജനാലയില്‍ ഗോവേണിയിലെ ദൃശ്യം ഷൂട്ട് ചെയ്യാന്‍ പാകത്തില്‍ നീണ്ടുവരുന്ന ഒരു ക്യാമറ സ്ഥാപിച്ചിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു വയറ് വലിച്ച് ആംസ്‌ട്രോങ് തന്നെയാണ് ആ ക്യാമറ പ്രവര്‍ത്തനസജ്ജമാക്കിയത്. ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് ലോകത്തെ ലൈവായി കാണിക്കണമെന്ന് നാസയ്ക്ക് വാശിയുണ്ടായിരുന്നു. അഥവാ ഈ ക്യാമറയില്‍ മുഴുവന്‍ ദൃശ്യങ്ങളും കൃത്യമായി ഷൂട്ട് ചെയ്യാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍ ഓള്‍ഡ്രിന്‍ മുകളില്‍ നിന്ന് ഈ ദൃശ്യം ഷൂട്ട് ചെയ്യാനുള്ള പരിപാടിയുമുണ്ടായിരുന്നുവത്രെ.
Aldrin landing
picture by Armstrong
ആസ്‌ട്രോനോട്ടുകള്‍ പരസ്പരം ഷൂട്ട് ചെയ്യാനുള്ള മറ്റൊരു ബദല്‍ പദ്ധതിയുമുണ്ടായിരുന്നു. ആര് ഷൂട്ട് ചെയ്താലും അന്നത്തെ സാങ്കേതികതമികവ് കാരണം ചിത്രത്തിന്റെ വ്യക്തതയില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാനിടയില്ലായിരുന്നു. വിന്‍ഡോ ക്യാമറ വഴി ഏതാനും പടികള്‍ മാത്രമുള്ള ഗോവേണി മുഴുവനും തറയും ഫോക്കസില്‍ വ്യക്തമായി കിട്ടിയതോടെ പാര്‍ശ്വവീക്ഷണം തന്നെയാണ് ഉത്തമമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. 
ല്യൂണാര്‍ മോഡ്യൂള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവല്ലോ. അതില്‍ മുകളിലെ ഭാഗത്താണ് സഞ്ചാരികള്‍ ഇരുന്നത്. ഈ ഭാഗം മാത്രമാണ് ഉയര്‍ന്ന് പൊങ്ങിയത്. കമാന്‍ഡ് മോഡ്യൂളുമായി ഡോക്ക് ചെയ്ത ശേഷം ഈ ഭാഗവും ചന്ദ്രനിലേക്ക് വീഴ്ത്തുകയായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ് എന്‍ജിന് 15570 ന്യൂട്ടണ്‍ തള്ളല്‍ (upward thrust)പ്രദാനം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. സഞ്ചാരികള്‍ ഒഴികെ ഇന്ധനമുള്‍പ്പെടെയുള്ള മോഡ്യൂളിന്റെ ഭാരം 4547 കിലോഗ്രാമായിരുന്നു. സഞ്ചാരികള്‍ക്കായി 144 കിലോഗ്രാം ഭാരം സങ്കല്‍പ്പിച്ചാണ് നാസ കണക്കുകൂട്ടിയത്. അതായത് മൊത്തം വിക്ഷേപിക്കേണ്ട ഭാരം 4691 കിലോഗ്രാം. അതില്‍ 2358 കിലോഗ്രാം ഭാരം ഇന്ധനത്തിന്റേതാണ്. അതായത് മുഴുവന്‍ ഇന്ധനവും കത്തി തീര്‍ന്നാല്‍ അതിന്റെ ഭാരം (dry mass) കേവലം 2333 കിലോഗ്രാം മാത്രം. 7662 ന്യൂട്ടണാണ് ചന്ദ്രിലെ ഗുരുത്വം താഴോട്ട് നടത്തുന്ന പിടിവലി. ഉയര്‍ന്ന് പൊങ്ങി കഴിഞ്ഞാല്‍ ഗുരുത്വം കുറഞ്ഞതായതിനാല്‍ 14 കിലോ മീററ്ററാകുമ്പോഴേക്കും ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങാം. ഭൂമിയിലാണെങ്കില്‍ ഇത്രയു ഉയരത്തില്‍ ഭ്രമണത്തിന് തുനിഞ്ഞാല്‍ വിക്ഷേപണവസ്തു എപ്പോള്‍ താഴെ വീണെന്ന് ചോദിച്ചാല്‍ മതി. എന്‍ജിന്റെ ശക്തിയും പൈലോഡുമൊക്കെ പരിഗണിക്കുമ്പോള്‍ ചന്ദ്രനില്‍ പുറത്തുവരുന്നതില്‍ യാതൊരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് തെളിയുന്നു. അപ്പോളോ ദൗത്യത്തില്‍ ഒരിക്കലും പരാജയപ്പെടാത്ത ഉപകരണമാണ് ല്യൂണാര്‍ മോഡുകളെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചു. അത് നൂറ് ശതമാനം ശരിയല്ല. കാരണം വാഹനത്തിന് കാര്യമായ തകരാറൊന്നുമുണ്ടായില്ലെങ്കിലും മിക്ക ലാന്‍ഡിംഗുകളും ഉദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നു. എന്തിനേറെ പറയുന്നു ആംസ്‌ട്രോങിന്റെ മനസാന്നിധ്യം കാരണമാണ് അപ്പോളോ-11 ഒരു വലിയ കുഴിയില്‍ ചെന്ന് ലാന്‍ഡ് ചെയ്യുന്നതില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാന്‍ഡിംഗ് പോലല്ലല്ലോ വിക്ഷേപണം. അതില്‍ യാതൊരു തെറ്റും സംഭവിക്കാന്‍ പാടില്ല. ആറുതവണയും സംഭവിച്ചില്ലെന്നതില്‍ നിന്നും നാസ അതീവ സൂക്ഷ്മതയോടെ നിര്‍വഹിച്ച ഒരു കൃത്യമായിരുന്നു ചന്ദ്രനില്‍ നിന്നുള്ള വിക്ഷേപണമെന്ന് തെളിയുന്നു. അതിന്റെ വിജയം ഉറപ്പുവരുത്താനായി ചന്ദ്രോപരിതലത്തില്‍ നിന്നും കൊണ്ടുവരാവുന്ന പാറയും പൊടിയുമൊക്കെ നിര്‍ദ്ദിഷ്ട വാഹകശേഷിയിലും കുറഞ്ഞ അളവിലേ ശേഖരിച്ചിരുന്നുള്ളു. ഭാരം കൂടിയതുകൊണ്ട് ഒരു പ്രശ്‌നമുണ്ടാകരുതല്ലോ.

സോവിയറ്റ് യൂണിയന്റെ ലൂണ-2(1959 സെപ്റ്റം-14) ആണ് ചന്ദ്രനില്‍ ആദ്യമായി ഇടിച്ചിറങ്ങിയ കൃത്രിമവാഹനം. ലൂണ-9 (1966 ഫെബ്രുവരി 6)ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. 1966 ജൂണ്‍ രണ്ടിന് ലാന്‍ഡ് ചെയ്ത സര്‍വെയര്‍-1 ആണ് ചന്ദ്രനില്‍ മൃദുവായി ഇറങ്ങിയ ആദ്യത്തെ അമേരിക്കന്‍ വാഹനം. ലൂണ-16,(1970), ലൂണ-20(1972) സോണ്ട്-8(1970) എന്നീ സോവിയറ്റ് വാഹനങ്ങള്‍ ചന്ദ്രനില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ആദ്യമായി ചന്ദ്രനില്‍ നിന്ന് തിരിച്ചുവന്നത് മനുഷ്യന്‍ കയറിയ വാഹനം തന്നെയാണ്. അപ്പോളോ-11 ലെ സഞ്ചാരികള്‍ അത് സാധ്യമാക്കിയ 1969 ജൂലൈ 20 ന് മുമ്പ് പ്രോബുകള്‍ക്ക് അത് സാധിച്ചിരുന്നില്ല. ചന്ദ്രനില്‍ ചെന്നിറങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആംസ്‌ട്രോങും ഓള്‍ഡ്രിനും ഈഗിളില്‍ നിന്നും പുറത്തിറങ്ങിയത്. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവിട്ടു. തിരികെ ലൂണാര്‍ മോഡ്യൂളില്‍ കയറിയശേഷം അത്യാവശ്യ യന്ത്രപരിശോധനകള്‍ക്ക് ശേഷം ഉറങ്ങാനുള്ള നിര്‍ദ്ദേശമാണ് ഭൂമിയില്‍ നിന്ന് നല്‍കിയത്. ഓള്‍ഡ്രിന്‍ മോഡ്യൂളിന്റെ മുകള്‍ഭാഗത്തെ തറയില്‍കിടന്ന് അസ്വസ്ഥമായ മനസ്സുമായി അല്‍പ്പം മയങ്ങി. ആംസ്‌ട്രോങ് ഉറങ്ങിയതേയില്ല. എത്ര ഉദ്വേഗജനകമായ നിമിഷങ്ങള്‍! നിങ്ങള്‍ക്കത് ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ടോ? അന്നേവരെ ഒരു വാഹനവും നിര്‍വഹിച്ചിട്ടില്ലാത്ത കാര്യമാണവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷെ എന്തിനും ഒരു തുടക്കം ആരെങ്കിലും കുറിച്ചല്ലേ പറ്റൂ. ഏതാണ്ട് മൂന്നു മണിക്കൂറിന് ശേഷം റോക്കറ്റുകള്‍ കത്തിച്ച് അവര്‍ കൊളിന്‍സിനെ തേടി പറന്നുയരുകയായിരുന്നു. അന്നത്തെ സാങ്കേതികവിദ്യയ്ക്ക് തീര്‍ച്ചയായും ചെയ്യാവുന്ന കാര്യം തന്നെയാണവര്‍ നിര്‍വഹിച്ചത്. ബാക്കി ചരിത്രം.

ചാന്ദ്രോപരിതലത്തില്‍ നിന്ന് പുറത്തുവരാനാവില്ലെന്ന മട്ടില്‍ അമ്പിളിക്കുട്ടന്‍മാര്‍ നടത്തുന്ന പ്രചരണം കഥയില്ലാത്തതാണെന്ന് വ്യക്തമാകുന്നു. 'തേന്‍മാവിന്‍കൊമ്പത്ത്' എന്ന ചലച്ചിത്രത്തില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ മൊത്തത്തില്‍ കഥയില്ലാത്ത ഒരു വാദം പരിശോധിച്ച് അതിലെ ഓരോ വാദവും കഥയില്ലാത്തതാണെന്ന് വാദിക്കുന്നതില്‍ കഥയില്ലെന്നറിയില്ലെങ്കില്‍.... പക്ഷെ ശാസ്ത്രം അപഹസിക്കപ്പെടുമ്പോള്‍, അന്ധവിശ്വാസികള്‍ അത് നിര്‍ദാക്ഷണ്യം വെട്ടിവിഴുങ്ങുമ്പോള്‍ ലളിതമായ ശാസ്ത്രസത്യങ്ങള്‍ സാധൂകരിക്കാന്‍ നമുക്ക് ഘോരഘോരം പ്രസംഗിക്കേണ്ടിവരുന്നു. പലതുകൊണ്ടും നാം ജീവിച്ചിരിക്കുന്ന കാലഘട്ടം നിര്‍ബന്ധപൂര്‍വം അതാവശ്യപ്പെടുന്നു.****

Saturday 1 October 2011

ചത്ത കൊടി പറപ്പിക്കുന്നവര്‍

ചാന്ദ്രയാത്രയുടെ പഴയ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഹോക്‌സ് വീരന്‍ റാല്‍ഫ് റെനെ ഒരു പ്രത്യേക ദൃശ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയത്രെ. അമേരിക്കന്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യമായിരുന്നുവത്.
അത്ഭുതം! ചന്ദ്രനില്‍ പതാക പാറിപ്പറക്കുന്നു!! ദൃശ്യത്തോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവാതെ റെനെ ഏറെ ക്‌ളേശിച്ചു. ഉറപ്പ് വരുത്താനായി അദ്ദേഹമത് വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയ്ത് കണ്ടുനോക്കി. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടി പറക്കുകയോ? പില്‍ക്കാലത്ത് ഹോക്‌സ് സിദ്ധാന്തക്കാര്‍ വിജയഭാവത്തോടെ ലോകമെമ്പാടും നിര്‍ദ്ദയമായി അഴിച്ചുവിട്ട ചോദ്യത്തിന്റെ ജനിതകപാദര്‍ത്ഥം നല്‍കിയത് റെനെയുടെ മേല്‍ സൂചിപ്പിച്ച സംശയമാണെന്ന് അപ്പോളോ ഹോക്‌സ് സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേട്ടവരെല്ലാം അമ്പരന്നു. കാര്യം ശരിയാണല്ലോ! ഭൂമിയില്‍ കാറ്റടിക്കുമ്പാള്‍ കൊടി പറക്കാറുണ്ട്. ഇനിയഥവാ പറന്നില്ലെങ്കില്‍ പറപ്പിക്കും! 


പക്ഷെ വായുവില്ലാത്ത ചന്ദ്രനില്‍ എങ്ങനെയിത് സാധിച്ചു?! പറന്നുകൊണ്ടിരിക്കുന്ന ഒരു അമേരിക്കന്‍ പതാകയുടെ ചിത്രമാണ് ഇതിന് ഉപോല്‍ബലകമായി തട്ടിപ്പുവാദക്കാര്‍ പ്രചരിപ്പിച്ചത്. അതായത് പതാകയുടെ നിശ്ചലദൃശ്യം(still photograph). മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല'(പേജ്-11,12) എന്ന ഹോക്‌സ് പുസ്തകത്തില്‍ ഇത്തരത്തിലൊരു ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിതാണ്: ''ചന്ദ്രനില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാക'!! നിശ്ചലദൃശ്യം മുന്‍നിറുത്തി കൊടി പറക്കുകയാണോ അല്ലെയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ? ചോദ്യം ന്യായം. കടലാസുകൊണ്ടുണ്ടാക്കിയ പുസ്തകത്തില്‍ പിന്നെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താനാവുമോ?!!-'ഒരുമാതിരി'മറുപടി റെഡിയാണ്.

കൊടി പറക്കുന്നോ ഇല്ലയോ എന്നറിയണമെങ്കില്‍ തീര്‍ച്ചയായും പറക്കലിന്റെ വിഡീയോ ദൃശ്യങ്ങള്‍ തന്നെ കാണണം. അത്ഭുതകരമെന്നു പറയട്ടെ, വീഡിയോദൃശ്യങ്ങള്‍ ആദ്യം കണ്ട ചിലരുടെയെങ്കിലും 'പറക്കല്‍'സംശയം ശക്തിപ്പെടുകയാണുണ്ടായത്! കാരണം മറ്റൊന്നുമല്ല, നാമഗ്രഹിക്കുന്നതാണ് പൊതുവെ നാം കാണുന്നത്(We see what we want to see). പില്‍ക്കാലത്ത് വീഡിയോ ദൃശ്യങ്ങളിലൂടെ തന്നെ ഈ സംശയത്തിന് വ്യക്തമായ വിശദീകരണം നല്‍കപ്പെട്ടതോടെ ഏതാണ്ട് മൃതമായിത്തീര്‍ന്ന ഒരു ഹോക്‌സ് വാദം കൂടിയാണിത്. ആധുനിക ഹോക്‌സ് ഗ്രന്ഥങ്ങളിലൊക്കെ 'കൊടിപ്പറക്കലിനെ' ചുറ്റിപ്പറ്റിയുള്ള യമണ്ടന്‍ ചോദ്യങ്ങള്‍ അധികം കാണാറില്ല. നിശ്ചദൃശ്യം കാണിച്ചിട്ട് കൊടി പറക്കുന്നതായി വാദിക്കുന്നത് ചാടി ഉയര്‍ന്ന് അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ഒരാളുടെ നിശ്ചലദൃശ്യം കാണിച്ചിട്ട് അയാള്‍ ശരിക്കും വായുവില്‍ നില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നതിന് സമാനമാണ്. 



സാധാരണ ഏത് തുണിക്കടയിലും ലഭ്യമാകുന്ന വളരെ നേര്‍ത്ത നൈലോണ്‍ തുണിയിലാണ് ചന്ദ്രനിലേക്ക് കൊണ്ടുപോയ അമേരിക്കന്‍ പതാക നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതായത് വെറും സാദാ നൈലോണ്‍ തുണി. ചന്ദ്രനില്‍ നാട്ടിയ കൊടി ഇവിടെനിന്ന് ഒരു പ്രത്യേക രീതിയില്‍ പലതായി മടക്കിയാണ് കൊണ്ടുപോയത്. മടക്കുമൂലമുണ്ടായ ചുളിവുകള്‍ (wrinkles) കൊടിയില്‍ പ്രകടമായിരുന്നു. സ്വാഭാവികമായും ചിത്രമെടുക്കുമ്പോള്‍ ഈ ചുളിവുകള്‍ 'പറക്കുന്ന' (waving motion)പ്രതീതി സൃഷ്ടിക്കും. ഒപ്പം തുണി മെല്ലെ ആടിക്കൊണ്ടിരിക്കുക കൂടി ചെയ്താല്‍ നമ്മുടെ ദൃഷ്ടിയില്‍ കൊടി ശരിക്കും പറന്നതുതന്നെ. 
The way Apollo flags folded
ഭൂമിയിലാണെങ്കില്‍ വളരെ നേര്‍ത്ത നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടിയാണെങ്കിലും ഭൂഗുരുത്വം കാരണം താഴേക്ക് അഴിച്ചിടുമ്പോഴേക്കും ചുളിവുകള്‍ ഏറെക്കുറെ നിവരേണ്ടതാണ്. ചന്ദ്രനിലാകട്ടെ ഗുരുത്വസമ്മര്‍ദ്ദം താരതമ്യേന കുറവായതിനാല്‍ കൊടിയുടെ ഭാരം വീണ്ടും കുറയുന്നു. സ്വഭാവികമായും ചുളിവ് പൂര്‍ണ്ണമായും നിവര്‍ക്കാന്‍ ആവശ്യമായ ഗുരുത്വസമ്മര്‍ദ്ദവും ആനുപാതികമായി കുറയുകയാണ്. അതിനാല്‍ കുറേക്കൂടി സമയം കഴിഞ്ഞേ ചന്ദ്രനില്‍ ചുളിവുകള്‍ നിവരുകയുള്ളു. കുറെ ചുളിവുകള്‍, ഭൂമിയിലാണെങ്കില്‍പ്പോലും എത്ര സമയം കഴിഞ്ഞാലും നിവരുകയുമില്ല. അപ്പോള്‍ നാമെന്താണ് ചെയ്യുക? കൈകൊണ്ട് പതാക പിടിച്ചു നിവര്‍ത്തും. ചാന്ദ്രയാത്രികരും അത് ചെയ്തിട്ടുണ്ട്. കൊടി നാട്ടിയ ശേഷി പതാകത്തുണി കൈ കൊണ്ട് പിടിച്ച് നിവര്‍ത്തിയിട്ട് വിടുമ്പോള്‍ അത് പതാകയ്ക്ക് ചലനപ്രവേഗം സമ്മാനിക്കുമെന്നത് മറക്കരുത്.

നിശ്ചലദൃശ്യത്തിലൂടെ ചലനം കാട്ടിത്തരാന്‍ കഴിയില്ലെന്ന കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. എന്താണിവിടെ ശരിക്കും സംഭവിക്കുന്നതെന്ന് നോക്കാം. താഴെക്കാണുന്ന ചിത്രത്തില്‍ പതാകയിലെ ചുളിവുകളും വക്രതയും പറക്കുന്ന ഒരു കൊടിയുടേതായി നമ്മുടെ തലച്ചോറില്‍ ശേഖരിച്ചിരിക്കുന്ന നിശ്ചല ഇമേജിനോട് സാമ്യമുള്ളതാണ്. അതായത് പറക്കുന്ന കൊടിയുടെ ദൃശ്യ ഇമേജിന് ഈ ചിത്രവുമായി നല്ല സാമ്യമുണ്ട്. 

ലഭ്യമായതും ശേഖരിക്കപ്പെട്ടതുമായി മുന്‍ ഡേറ്റകളുടേയും അനുഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് തലച്ചോറിന്റെ സവിശേഷമായ ഫോട്ടോഷോപ്പ് (photoshop) സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഏതൊരു ദൃശ്യം കണ്ണില്‍പ്പെട്ടാലും അതിനോട് ഏറ്റവും സാദൃശ്യമുള്ള ഇമേജിലേക്ക് അല്ലെങ്കില്‍ നിഗമനത്തിലേക്ക് മസ്തിഷ്‌ക്കം പെട്ടെന്ന് വഴുതി വീഴും. കാണുന്ന വസ്തുക്കളെയെല്ലാം മുമ്പ് കണ്ട ഏതെങ്കിലും വസ്തുവുമായി താരതമ്യപ്പെടുത്തി നിര്‍ധാരണം ചെയ്യാനാണ് മസ്തിഷ്‌ക്കം ശ്രമിക്കുക. സിമുലേഷന്‍ സോഫ്റ്റ് വെയര്‍ (simulation software) എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. 
പലപ്പോഴും സ്ഥലജലഭ്രമമുണ്ടാകുന്നത് ഒരു ഇമേജില്‍ നിന്ന് മറ്റൊന്നിലേക്ക് മസ്തിഷ്‌ക്കം ദ്രുതഗതിയില്‍ തെന്നിമാറുന്നതു കൊണ്ടാണ്. കാഴ്ചയില്‍ ജലത്തിന് സമാനമായ വസ്തുക്കളെല്ലാം ജലമാണെന്ന പ്രാഥമിക നിഗമനമായിരിക്കും ആദ്യമുണ്ടാവുക. ഗ്രാനൈറ്റോ മാര്‍ബിളോ പതിച്ച തറയില്‍ പെട്ടെന്ന് നോക്കുമ്പോള്‍ പലപ്പോഴും വെള്ളം കിടക്കുന്നതായി തോന്നാറില്ലേ. ഗ്രാനൈറ്റിലും സ്ഫടികത്തിലുമൊക്കെ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദൃശ്യ അലകള്‍ ജലത്തില്‍ പ്രകാശം തട്ടിത്തെറിക്കുന്നതിന് സമാനമായ ദൃശ്യപ്രതീതി സൃഷ്ടിക്കുന്നതുകൊണ്ടാണിത്. പണ്ട് ഇന്ദ്രപ്രസ്ഥത്തില്‍വെച്ച് ദുര്യോധനന് പറ്റിയ അമളിയും മറ്റൊന്നാവാനിടയില്ല. പുള്ളിക്കാരന്‍ സ്ഫടികത്തില്‍ വീണ് ചിതറിയ പ്രകാശ അലകള്‍ ജലത്തിലെ അലകളായി തെറ്റിദ്ധരിച്ചു നനയാതിരിക്കാനായി വസ്ത്രമുയര്‍ത്തി! തലച്ചോര്‍ പറ്റിച്ച പണി! തുടര്‍ന്ന് ശരിക്കും വെള്ളമുള്ളിടത്ത് ചെന്നപ്പോള്‍ പഴയ അമളിയോര്‍ത്ത് തലച്ചോര്‍ അതിബുദ്ധി കാട്ടിയത് വീണ്ടും വിനയായി. ദുര്യോധനന്‍ നനഞ്ഞുവാരിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതൊക്കെ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിക്കാതിരിക്കാനുള്ള സാമാന്യബോധം ദ്രൗപതിക്കുണ്ടാകാഞ്ഞതാണ് കുരുക്ഷേത്രയുദ്ധത്തിന്റെ അടിത്തട്ട് പ്രചോദനമായി മാറിയതെന്ന് ചില കുട്ടികൃഷ്ണമാരാര്‍മാര്‍ നിര്‍ദാക്ഷിണ്യം തെളിയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കൊടി 'പറക്കുന്നതായിരിക്കും' എന്നാണ് നമ്മുടെ മസ്തിഷ്‌ക്കത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരം(collected data). കാരണം ഭൂമിയില്‍ കൊടി പറക്കും, പറന്നാല്‍ ഏകദേശം ഇങ്ങനെയിരിക്കുകയും ചെയ്യും. അതിന് കാരണം വായുപ്രവാഹമാണ്. ഈ നിശ്ചലദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പരിചിതമായ അനുബന്ധചിന്തകള്‍ തലച്ചോര്‍ രൂപപ്പെടുത്തുന്നു. ഒരുവശത്ത് തലച്ചോര്‍ ഈ പണി തുടങ്ങുമ്പോഴേക്കും പിന്നാലെയെത്തുന്ന ഹോക്‌സര്‍മാരുടെ വിശദീകരണം സംശയം ആളിക്കത്തിക്കും. കൊടി പറക്കുക തന്നെയാണ്! പിന്നെ മസ്തിഷ്‌ക്കം കൂടുതല്‍ ചിന്തിക്കില്ല. കൊടി പറന്നുകഴിഞ്ഞു.

നിശ്ചലദൃശ്യമനുസരിച്ച് ഒരിക്കലും 'പറക്കല്‍' തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് ചിന്തിക്കുന്നവര്‍ മാത്രമേ പിന്നീട് തുടരന്വേഷണം നടത്തൂ. അതിനായി ആദ്യം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം. അപ്പോളോ-11 ന്റെ ഈ വീഡിയോ തന്നെയാണ് ഇക്കാര്യത്തിലും വിവാദമായി തീര്‍ന്നത്. അപ്പോളോ ഹോക്‌സ് സിദ്ധാന്തക്കാര്‍ ആശ്രയിക്കുന്ന ചിത്രങ്ങളിലും വീഡിയോകളുടേയും 50 ശതമാനത്തിലധികം ആദ്യ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്.

വാസ്തവത്തില്‍ അപ്പോളോ-11 ഒറിജിനല്‍ നാസാ വീഡിയോയില്‍ കൊടി പറക്കുന്നില്ല(http://www.youtube.com/watch?v=RMINSD7MmT4&feature=related). മടക്കിവെച്ചിരുന്ന കൊടിയുടെ തുണി നിവര്‍ത്തിയിടുമ്പോള്‍ അതില്‍ ശേഖരിക്കപ്പെട്ട സ്ഥാനികോര്‍ജ്ജം(potential energy) കൊടിയെ ഇളക്കുന്നു. ജഡത്വം(inertia) മൂലം സംജാതമാകുന്ന ഊര്‍ജ്ജമാണ് മടക്ക് നിവര്‍ക്കുമ്പോള്‍ മോചിതമാകുന്നത്. ഈ ശക്തിയില്‍ കൊടി മൂന്നുനാലു തവണ അങ്ങോട്ടുമിങ്ങോട്ടും ആടുന്നുണ്ട്. തുടര്‍ന്നത് വിശ്രമാവസ്ഥയില്‍ എത്തിച്ചേരുന്നു. പിന്നെ അനക്കമില്ല. ശരിക്കും മരിച്ച പതാക തന്നെ! ആസ്‌ട്രോനോട്ടുകള്‍ എപ്പോഴൊക്കെ പതാകത്തുണിയില്‍ ബലം പ്രയോഗിക്കുകയോ അതനക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് കൊടി അനങ്ങുന്നുള്ളു. അല്ലാത്തപ്പോഴൊക്കെ അതവിടെ ശരിക്കും ചലനരഹിതമായി നില്‍ക്കുകയാണ്. ഈ വീഡിയോവില്‍ തന്നെ ആസ്‌ട്രോനോട്ടുകള്‍ കൊടിയുടെ വളരെ അകലെക്കൂടി ചലിക്കുന്ന സന്ദര്‍ഭം പ്രത്യേകം പരാമര്‍ശിക്കുന്നുന്നുണ്ട്. അപ്പോഴൊക്കെ സഞ്ചാരികള്‍ ചലിക്കുന്നു, പക്ഷെ കൊടി നിശ്ചലം. മാത്രമല്ല അപ്പോളോ ദൃശ്യങ്ങളില്‍ പിന്നീട് കാണുന്ന കൊടികളൊന്നും ചലിക്കുന്നില്ല. ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

Lunar Rover
പില്‍ക്കാല അപ്പോളോ ദൗത്യങ്ങളില്‍ ലൂണാര്‍ റോവറില്‍ അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ. അപ്പോഴൊക്കെ റോവറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചാന്ദ്രധൂളി(lunar dust) മുകളിലേക്ക് തെറിച്ചുപൊന്തുന്നുണ്ട്. ഇതിനെ താരതമ്യപ്പെടുത്തേണ്ടത് ഭൂമിയില്‍ സമാന സാഹചര്യത്തില്‍ വണ്ടിയോടിക്കുന്നതുമായിട്ടാണ്. ഇവിടെ വണ്ടിചക്രങ്ങള്‍ പൂഴിമണ്ണിലൂടെ സഞ്ചരിച്ചാല്‍ അതുമൂലം പൊടി ഉയര്‍ന്ന് അത് അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങി നില്‍ക്കും. അടുത്ത് ചെന്നാല്‍ കണ്ണിലും മൂക്കിലുമൊക്കെ കയറിയെന്നും വരാം. ഉണങ്ങിവരണ്ട കാലാവസ്ഥയാണെങ്കില്‍ പറയുകയുംവേണ്ട. അതിരൂക്ഷ വര്‍ള്‍ച്ചയുള്ള ചന്ദ്രനിലും ഇത്തരത്തില്‍ ചക്രങ്ങള്‍ മൂലം പൊടി തെറിച്ചുപൊങ്ങും. എന്നാല്‍ പെട്ടെന്നുതന്നെ വെട്ടിയിട്ട വാഴക്കൈ പോലെ താഴെ വീഴുന്നു. ശരിക്കും ഭൂമിയില്‍ കല്ലുംമണ്ണും വീഴുന്നപോലെ. പിന്നെ ചാന്ദ്രധൂളി പൊങ്ങുന്നില്ല, ചുറ്റും പ്രസരിക്കുന്നില്ല, തങ്ങിനില്‍ക്കുന്നുമില്ല. ഭൂമിയില്‍ അചിന്ത്യമായ കാര്യമാണിത്. ഭൂമിയുടെ ഗുരുത്വം ചന്ദ്രനുണ്ടായിരുന്നുവെങ്കില്‍ പൊടി താഴേക്കുവീഴുന്നത് കുറേക്കൂടി പെട്ടെന്നാകുമായിരുന്നു. ഇനി ചന്ദ്രനിലെ ഗുരുത്വാകര്‍ഷണമായിരുന്നു ഭൂമിയിലെങ്കില്‍ ഇവിടെ പറന്നുപൊന്തുന്ന ധൂളിയില്‍ ഒരുപങ്ക് ഒരിക്കലും തറയില്‍ തിരിച്ചെത്തുമായിരുന്നില്ല.

അപ്പാളോ-11 ലെ യാത്രികര്‍ പറഞ്ഞത് പാതകക്കമ്പ് (flag pole) കുഴിച്ച് വെക്കാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടെന്നാണ്. അടിച്ചു താഴ്ത്താനുള്ള കൊട്ടുവടി (hammer)ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടുള്ള ദൗത്യങ്ങളില്‍ പതാകക്കമ്പിന്റെ മുകള്‍ ഭാഗം കൊട്ടുവടി വെച്ച് അടിക്കാവുന്ന രീതിയില്‍ പരത്തിക്കൊണ്ടാണ് സഞ്ചാരികള്‍ പോയത്. പതാകകമ്പായി ഉപയോഗിച്ചത് ഒരു അലുമിനിയം ദണ്ഡാണ്, അടിയിലെ കൂര്‍ത്ത അഗ്രഭാഗം സ്റ്റീലും. ദണ്ഡിന്റെ മുകളില്‍ പതാക തൂക്കിയിടാനുള്ള നേര്‍ത്ത സമാന്തര ദണ്ഡ്(a horizontal support) ഉറപ്പിച്ചിരുന്നു. നാം അശയില്‍ തുണി വിരിച്ചിടുന്നപോലെയാണ് ഈ ബാറില്‍ പതാക വിരിഞ്ഞ് തൂങ്ങിക്കിടന്നത്. സാധാരണ ഭൂമിയില്‍ കാണുന്ന പതാകകള്‍ പൊതുവെ പതാകക്കമ്പില്‍ രണ്ടിടത്തായി വലിച്ച് കെട്ടാറാണ് (fasten)പതിവ്. ദണ്ഡില്‍ നിന്നും സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ദണ്ഡില്‍ പതാക തൂക്കിയിടാറില്ല. കാരണം ഭൂമിയിലെ പതാക കാറ്റത്ത് നല്ലപോലെ പാറിക്കളിക്കും. 
Flag flying in the Earth
അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സമാന്തരമായി ദണ്ഡില്‍ കൊരുത്ത് വിരിച്ചിട്ടില്ലെങ്കില്‍ പതാക കമ്പിനോട് ചേര്‍ന്ന് ഉണങ്ങിയ തേയിലസഞ്ചിപോലെ ഒട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടക്കും. അപ്പോളോ യാത്രികര്‍ ഉയര്‍ത്തിയ പതാകയില്‍ മൂന്ന് ബന്ധനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം, ഭൂമിയിലെ പതാകയിലെന്നപോലെ, മുഖ്യദണ്ഡില്‍ താഴെയും മുകളിലുമായി വലിച്ചുകെട്ടിയതാണ്. മൂന്നാമത്തെ ബന്ധനം സമാന്തരമായ ബാറില്‍ കൊരുത്തിട്ടതും. ഓര്‍ക്കുക, ചന്ദ്രനില്‍ നാട്ടാനുള്ള പതാകയിലേ ഈ കരുതല്‍ വേണ്ടതായിട്ടുള്ളു. തൂക്കിയിട്ട പതാകയുടെ നാലാമത്തെ മൂല മാത്രമാണ് ചലനക്ഷമമായി സ്വതന്ത്രമായി നിലകൊണ്ടത്. ചാന്ദ്രോപരിതലത്തിലെ ധൂളീഭാഗം കഴിഞ്ഞാല്‍ സാന്ദ്രത കൂടിയ പാറയുടെ അടരുകളാണുള്ളത്. അതിലേക്ക് മൂര്‍ച്ചയേറിയ കീഴ്ഭാഗം തുളച്ചുകയറ്റാനായി പതാകദണ്ഡ് വശങ്ങളിലേക്ക് വീശി പിരിച്ചുകയറ്റുകയായിരുന്നു(drill). ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പതാകദണ്ഡിലും പതാകയിലും തങ്ങിനിന്ന ഊര്‍ജ്ജം സ്വന്തന്ത്രമാകുന്നതിന്റെ ഫലമായി പാതകയുടെ സ്വതന്ത്രഭാഗത്ത് ചലനങ്ങളുണ്ടാകുന്നത് വീഡിയോയില്‍ കാണാം.

ഒരു ദണ്ഡ് മണ്ണിലേക്ക് ആഴ്ന്നിറക്കാനായി കയ്യില്‍വെച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആ ദണ്ഡിന് മൊത്തത്തില്‍ ഒരു ചാക്രിക ത്വരണം (angular momentum) ഉണ്ടാകുന്നുണ്ട്. ഇതുമൂലം സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ദണ്ഡ് മുകളറ്റത്ത് കുറഞ്ഞത് 1.5 മീറ്റര്‍ ആരത്തില്‍ ഒരു അര്‍ദ്ധവലയം(arc) 
സൃഷ്ടിക്കുന്നുണ്ട്. ദണ്ഡിന്റെ ഈ ത്വരണം ദണ്ഡുമായി ബന്ധിച്ചിരിക്കുന്ന പതാകയിലേക്കും സന്നിവേശിക്കപ്പെടും. മൂന്ന് ഭാഗങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും പതാകയുടെ ബന്ധിതമല്ലാത്ത കീഴറ്റം സ്വതന്ത്രമാണെന്ന് കണ്ടല്ലോ. കൊടി നാട്ടി കഴിഞ്ഞാല്‍ ഈ ത്വരണം മെല്ല് പുറത്തേക്ക് പ്രവഹിച്ച് വിശ്രമാസ്ഥയിലാകാന്‍ നൈലോണ്‍ തുണി ശ്രമിക്കുമ്പോഴാണ് കൊടിയുടെ കീഴറ്റം കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും ആടുന്നത്. ഇത് വായുപ്രവാഹം മൂലമല്ലെന്ന് മനസ്സിലാക്കാന്‍ ആട്ടം നിന്നും കഴിഞ്ഞതിന് ശേഷം പതാക ശ്രദ്ധിച്ചാല്‍ മതി. ഹോക്‌സ് വാദക്കാര്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് വീഡിയോകള്‍ കൂടി കണ്ടുനോക്കൂ. ഇവിടെ പതാകത്തുണി വളയുകയും ഒടിയുകയും ആടുകയുമൊക്കെ ചെയ്യുന്നത് അതില്‍ സഞ്ചാരികള്‍ ബലം പ്രയോഗിക്കുന്നതിനനുസരിച്ച് മാത്രമാണ്. അല്ലാത്തപ്പോള്‍ ഏതാണ്ടൊരു ഖരവസ്തുവിനേപ്പോലാണ് പതാകത്തുണി പെരുമാറുന്നത്(http://www.youtube.com/watch?v=-3aRRzN5FeI) 2. http://www.youtube.com/watch?feature=fvwp&NR=1&v=mlZS68ibyCc
ചന്ദ്രനില്‍ നാട്ടിയ പതാകകള്‍ ആദ്യത്തെ 'ഇളക്ക'ത്തിന് ശേഷം നിര്‍ജ്ജീവമായി നില്‍ക്കുന്നതാണ് നാം കാണുന്നത്. ആസ്‌ട്രോനോട്ടുകള്‍ അടുത്തെത്തി ബലം പ്രയോഗിക്കുകയോ തൊടുകയോ ചെയ്യാത്തിടത്തോളം പതാകയില്‍ യാതൊരു ഭാവമാറ്റവുമില്ല. 


ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത്. അന്തരീക്ഷമുണ്ടായിരുന്നെങ്കില്‍ ഈ ചലനം വായുവിന്റെ പ്രതിരോധം മൂലം തടസ്സപ്പെടുമായിരുന്നു. എഞ്ചിനീയറിംങ് ഭാഷയില്‍ 'damped' ഇതിന് എന്നാണ് പറയുക. അതായത് ഭൂമിയിലായിരുന്നെങ്കില്‍ കാറ്റത്ത് കൊടി പാറിക്കളിക്കുമായിരുന്നു,പക്ഷെ ചന്ദ്രനിലെ പതാകയില്‍ കണ്ടതുപോലുള്ള 'ആട്ടവും ഇളക്കവും' ഉണ്ടാകില്ല. മാത്രമല്ല, പറക്കുമായിരുന്നുവെങ്കില്‍ ചന്ദ്രനില്‍ കൊണ്ടുപോയ മറ്റ് പല വസ്തുക്കളും പറക്കേണ്ടതാണ്. ഉദാഹരണമായി അപ്പോളോ 15 ലെ സഞ്ചാരിയായ കമാണ്ടര്‍ ഡേവിഡ് സ്‌ക്കോട്ട് ഒരു പക്ഷിത്തൂവലും ഹാമറും ഒരേസമയം നിലത്തിട്ട് പരീക്ഷണം നടത്തുന്ന രംഗം ശ്രദ്ധിക്കുക(http://www.youtube.com/watch?v=KDp1tiUsZw8). രണ്ടും കല്ലുപോലെ ഒരേ സമയം നിലംപതിക്കുന്നു. അന്തരീക്ഷമുള്ള ഭൂമിയില്‍ ഇതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിലാകട്ടെ തൂവല്‍ പറന്നുപോവുകയോ തങ്ങിനില്‍ക്കുകയോ ചെയ്യുന്നില്ല.

ചുരുക്കത്തില്‍ ചന്ദ്രനില്‍ അമേരിക്കന്‍ കൊടി പറന്നത് 'എങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരുന്നില്ല, എന്തെന്നാല്‍ കൊടി പറന്നിട്ടില്ല. അപ്പോളോ സഞ്ചാരികള്‍ നാട്ടിയ പതാകയിലുണ്ടായ ബഹുവിധചലനങ്ങളും ചുരുട്ടിവെച്ച് കൊണ്ടുച്ചെന്ന പതാകത്തുണിയിലെ ചുളിവുകളും പറക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന നിശ്ചലചിത്രം നമുക്ക് സമ്മാനിച്ചുവെന്നേയുള്ളു. അതല്ലാതെ അവിടെ പതാക പാറിക്കളിച്ചിട്ടില്ല, സ്വാഭാവികമായി അങ്ങനെ സംഭവിക്കുകയുമില്ല-അതുകൊണ്ട് തന്നെ 'എങ്ങനെ പറന്നു?' എന്ന ചോദ്യം മരിച്ചുവീഴുന്നു.***