Pages

Sunday 18 September 2011

ചിത്രവധവും നിഴല്‍യുദ്ധവും

തങ്ങളല്ല മറിച്ച് നാസ പുറത്തിറക്കിയ ചിത്രങ്ങള്‍ തന്നെയാണ് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്നതെന്ന് അമ്പിളിക്കുട്ടന്‍മാര്‍ പലപ്പോഴും പറയാറുണ്ട്. അവരുടെ അഭിപ്രായമനുസരിച്ച് ചിത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന സത്യം വിളിച്ചുപറയുന്നുവെന്ന കുറ്റം മാത്രമേ അവര്‍ ചെയ്യുന്നുള്ളു. നാസാചിത്രങ്ങളില്‍ ഇവര്‍ കൗശലപൂര്‍വം ആരോപിക്കുന്ന 'ക്രമക്കേടുകളും വൈചിത്ര്യ'ങ്ങളുമാണ് പലപ്പോഴും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഛായാഗ്രഹണത്തിന്റെ (Photography) സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് മഹാഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലെന്നത് ഹോക്‌സ് വീരന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. അതിശയോക്തി തട്ടിപ്പുവാദത്തിന്റെ കൂടെപ്പിറപ്പാണ്. മനപ്പായസത്തില്‍ മധുരം അല്‍പ്പം കൂടിയതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന ലൈന്‍. 


തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനായി പല അപ്പോളോചിത്രങ്ങളും തങ്ങളുടെ അജണ്ടയനുസരിച്ച് എഡിറ്റ് ചെയ്യാനും ബ്‌ളാക്ക്&വെറ്റ് ചിത്രങ്ങള്‍ക്ക് നിറംകൊടുത്ത് നിഴലുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി അവതരിപ്പിക്കാനും തട്ടിപ്പുവാദക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. 
Aldrin's visor in focus
2004 ലെ കണക്കനുസരിച്ച് 4 ബില്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഹോക്‌സ് വ്യവസായത്തിന്റെ ജീവനാഡിയായ ചിത്രവിചാരണ ഇന്റര്‍നെറ്റിലും വന്‍തോതില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനെല്ലാം കിറുകൃത്യമായ വിശദീകരണങ്ങള്‍ എതിര്‍ സൈറ്റുകളിലും ലഭ്യമാണെന്നത് വേറെ കാര്യം.
ഛായാഗ്രഹണം സംബന്ധിച്ച വിശദീകരണം പലപ്പോഴും സാങ്കേതികതയുടെ അതിപ്രസരമുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് അല്‍പ്പം ദുര്‍ഗ്രാഹ്യമായി തോന്നാം. എന്നാല്‍ ഒന്ന് മനസ്സിരുത്തിയാല്‍ 
ഗ്രഹിക്കാനാവാത്ത സങ്കീര്‍ണ്ണതയൊന്നും അവയിലില്ലതാനും. അപ്പോളോചിത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ കൂടുതലും ഉയര്‍ത്തിയിട്ടുള്ള ഡേവിഡ് പെര്‍സിയും മാര്‍ക്ക് ബെന്നറ്റും ചേര്‍ന്ന് രചിച്ച'ഡാര്‍ക്ക് മൂണിലാണ്'('Dark Moon'). ചിത്രവിസ്താരത്തിലൂടെ അപ്പോളോദൗത്യങ്ങളെ അപഹസിക്കുന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. പെര്‍സിയും കൂട്ടരും ഉന്നയിക്കുന്നതും പ്രമുഖ ഹോക്‌സ് സൈറ്റുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ 'വിവാദ'ചിത്രങ്ങളില്‍ പ്രാതിനിധ്യസ്വഭാവമുള്ള ചിലവ നമുക്കിവിടെ പരിശോധിക്കാം.

ബുസ് ഓള്‍ഡ്രിന്റെ വിഖ്യാതമായ ഈ ചിത്രം ലോകപ്രശസ്തമാണ്. അപ്പോളോ-11 ദൗത്യം സമ്മാനിച്ച് ഏറ്റവും മിഴിവുള്ള ചിത്രവുമാണിത്. മിക്കപ്പോഴും പുസ്തകങ്ങളിലും നോട്ടുബുക്കിന്റെ പുറംചട്ടയിലുമൊക്കെ ആദ്യത്തെ ചാന്ദ്രമനുഷ്യനായി('The First Moon man') തിളങ്ങുന്നത് ആംസ്‌ട്രോങല്ല മറിച്ച് ഓള്‍ഡ്രിനാണ്. അപ്പോളോ ചിത്രങ്ങളില്‍ ഏറ്റവുമധികം വിചാരണ ചെയ്യപ്പെട്ട ഒരു ചിത്രമാണിത്; ഒരുപക്ഷെ ഹോക്‌സ് വീരന്‍മാരുടെ ഏറ്റവും പ്രിയപ്പെട്ടതും. 'ബഹുവിധക്രമക്കേടു'കളാണ്(Multiple anomalies) ഈ ചിത്രത്തില്‍ ആരോപിക്കപ്പെടുന്നത്. 



ആംസട്രോങിന്റെ നെഞ്ചിലുറപ്പിച്ചിരിക്കുന്ന ഹാസല്‍ ബാള്‍ഡ് ക്യാമറ വഴിയാണ് ഫോട്ടോ എടുത്തതെങ്കില്‍ ഓള്‍ഡ്രിന്റെ ഹെല്‍മെററിന്റെ പിറകുവശം എങ്ങനെയാണ് ചിത്രത്തില്‍ പതിയുന്നത്? ചിത്രത്തിലെ ഹെല്‍മറ്റിന്റ മുഖാവരണത്തിലുള്ള നിഴലുകള്‍ ഏങ്ങോട്ടൊക്കെയാണ് പായുന്നത്? ഓള്‍ഡ്രിന്റെ നിഴലിന് ആംസ്‌ട്രോങിന്റെ നിഴലിനേക്കാള്‍ ഇത്രയധികം നീളമുണ്ടാകാന്‍ കാരണമെന്ത്? ഒരേ പ്രകാശ സ്രോതസ്സാണെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലതന്നെ. ഓള്‍ഡ്രിന്റെ ചിത്രത്തില്‍ കൈയുടെ നിഴല്‍ കാണാനില്ല, എന്നാല്‍ ഷൂ കറുത്തിരുണ്ടിരിക്കുന്നു. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ പശ്ചാത്തലത്തിലുള്ള ചക്രവാളം വരെ പ്രകാശപൂര്‍ണ്ണമായി കാണേണ്ടതല്ലേ? ഇവിടെ ശരിക്കും ഭൂമിയിലെന്നപോലെയാണ് പശ്ചാത്തലം ഇരുണ്ട് കാണുന്നത്. ചക്രവാളമൊട്ടു കാണാനുമില്ല. ഇനി, ഓള്‍ഡ്രിന്റെ ഹൈല്‍മറ്റിന്റെ ദര്‍പ്പണസമാനമായ മുഖകവചം (face plate)നോക്കുക. അതില്‍ ഫോട്ടോയെടുക്കുന്ന ആംസ്‌ട്രോങുണ്ട്. ഒപ്പം മറ്റു രണ്ടുപേര്‍ കൂടി! ചന്ദ്രനില്‍ ഇറങ്ങിയത് ആംസ്‌ട്രോങും ഓള്‍ഡ്രിനും മാത്രം. അപ്പോള്‍ ബാക്കി രണ്ടുപേര്‍ ആരാണ്?(ചോദ്യം തമാശയായി തള്ളരുത്).

ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇരുനൂറിലധികം ഹോക്‌സ് വീഡിയോ ക്‌ളിപ്പുകള്‍ കാണാനിടവന്നിട്ടുണ്ട്. ഇത്തരം വിഡീയോ ക്‌ളിപ്പുകളിലെ വാദങ്ങളും വിശദീകരണങ്ങളും പലപ്പോഴും തീരെ താഴ്ന്ന നിലവാരത്തിലുള്ളതാണ്. മലയാളത്തില്‍ ശരിക്കും 'ചവര്‍' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹമായവ. എങ്കിലും കൊതുകത്തിന്റെ പേരില്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അവ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം വളരെ വലുതാണെന്നറിയണം. ഇതെഴുമ്പോള്‍ ഏതാണ്ട് 3.10 ലക്ഷം പേര്‍ ഇതിനകം കണ്ട യൂ-ട്യൂബിലെ ഒരു വീഡിയോ ക്‌ളിപ്പിന്റെ ലിങ്കാണ് താഴ:

http://www.youtube.com/watch?v=YWgXM6I_bvE&feature=related


 തീര്‍ച്ചയായും ആയിരങ്ങള്‍ ഇതില്‍ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ടുണ്ടാവണം.കുറേപ്പര്‍ക്ക് നല്ല സംശയവുമുണ്ടായിട്ടുണ്ടാവാം. ഈ വിഖ്യാതചിത്രം ഓള്‍ഡ്രിന്റയല്ല മറിച്ച് നീല്‍ ആംസ്‌ട്രോങിന്റെയാണെന്നാണ് ഈ ക്‌ളിപ്പ് സധൈര്യം വിളിച്ചു പറയുന്നത്! മാത്രമല്ല ആംസ്‌ട്രോങ് ഒരു സ്ത്രീയാണെന്ന് തെളിഞ്ഞതായും ഈ വളരെ അനായാസം തെളിയിക്കുന്നു! ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് ഭംഗി. നാല്‍പ്പത് വര്‍ഷത്തിന് മുമ്പ് ചന്ദ്രനില്‍ പോയെങ്കില്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ പോകുന്നില്ല?, അന്ന് ചന്ദ്രനിലേക്ക് ബഹിരാകാശയാനങ്ങള്‍ അയച്ചിരുന്നെങ്കില്‍ ഇന്നെന്താ കേവലം സ്‌പേസ്ഷട്ടിലിലേക്ക് പരിമിതപ്പെടുന്നു?...തുടങ്ങിയ കുട്ടിച്ചോദ്യങ്ങളില്‍ അഭിരമിക്കുന്ന ക്ഷമ തീരെയില്ലാത്ത അതിബുദ്ധികളാണെങ്കില്‍ 'രണ്ടിലൊന്നുറപ്പിക്കാന്‍' ഈ ക്‌ളിപ്പ് തന്നെ ധാരാളം! അന്വേഷണബുദ്ധിയുള്ളവര്‍ക്കാകട്ടെ നിലവാരമില്ലാത്ത ഫലിതബിന്ദുക്കള്‍ ആസ്വദിക്കുന്ന സംത്യപ്തിയാണിത് പ്രദാനം ചെയ്യുന്നത്.

തല്‍ക്കാലം ഈ ക്‌ളിപ്പ് വിട്ടുകളയാം. മേല്‍ക്കാണിച്ചിരിക്കുന്ന ചിത്രത്തിലേക്ക് തിരിച്ചുവരാം. 'ചിത്രവിചാരണ'യ്ക്ക് ഏറ്റവും അനുയോജ്യമായ ചിത്രം തന്നെയാണിത്. കാരണം ഇതിലൂടെ അപ്പോളോചിത്രങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന സമാനസ്വഭാവമുള്ള ഒരു പിടി ആരോപണങ്ങള്‍ക്ക് വിശദീകരണം കണ്ടെത്താനാവും. ആദ്യമായി പറയട്ടെ, ചിത്രം ഓള്‍ഡ്രിന്റെ തന്നെയാണ്, ചിത്രീകരിച്ചത് നീല്‍ ആംസ്‌ട്രോങും. http://fineartamerica.com/featured/apollo-11-buzz-aldrin-granger എന്ന സൈറ്റില്‍ ചിത്രത്തിന്റെ ഒരേ ഭാഗവും വലുതാക്കി കാണാനാവും). ഓള്‍ഡ്രിന്‍ നിന്നത് ഒരു ചെറിയ കുഴി (crater)യിലായിരുന്നുവെന്ന് പിന്നീട് ആംസ്‌ട്രോങ് പറഞ്ഞിട്ടുണ്ട്. ആംസട്രോങ് പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കേണ്ടതില്ല. ഓള്‍ഡ്രിന്റെ ഹെല്‍മെറ്റിന്റെ മുഖാവരണത്തിലെ പ്രതിഫലനചിത്രത്തില്‍ ആംസ്‌ട്രോങ് അല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്നുവെന്ന് വ്യക്തമാണ്. ഓള്‍ഡ്രിന്‍ സൂര്യന് പ്രതിമുഖമായാണ് നില്‍ക്കുന്ന
ത്. അദ്ദേഹത്തിന്റെ ഇടതുവശത്ത് ചക്രവാളത്തിലാണ് സൂര്യന്‍. 


കനകഛായ(golden tint) ചിത്രത്തില്‍ വീണിരിക്കുന്നത് ല്യൂണാര്‍ മോഡ്യൂളായ 'ഈഗിളി'ലെ (The Eagle)സ്വര്‍ണ്ണനിറമുള്ള അലൂമിനിയം കവചപാളികളില്‍ നിന്നുള്ള പ്രതിഫലപ്രകാശം മൂലമാണ്. ബ്‌ളാക്ക്&വൈറ്റ് ചിത്രത്തില്‍ ഇത് പ്രകടമാകില്ല. കളര്‍ ചിത്രത്തില്‍ ആള്‍ഡ്രിന്റെ സ്‌പേസ് സ്യൂട്ട് സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചതായി തോന്നും. 'ഈഗിള്‍' സമീപത്തുണ്ടായിരുന്നില്ലെങ്കില്‍ ഓള്‍ഡ്രിന്റെ ചിത്രം കുറേക്കൂടി ഇരുളുമായിരുന്നുവെന്നതിലും സംശയമില്ല. സ്വീകരിക്കുന്ന പ്രകാശത്തില്‍ പകുതിയിലധികവും പുറത്തേക്ക് പ്രതിഫലിപ്പിച്ച് കളയാന്‍ ശേഷിയുള്ള സ്വര്‍ണ്ണവര്‍ണ്ണമുള്ള ഈ അലൂമിനിയം പാളി 'ഈഗിളി'നെ കടുത്ത ചൂടില്‍നിന്നും രക്ഷിക്കാനായി പൊതിഞ്ഞിട്ടുള്ളതാണ്. 
Aldrin with handicam
in training session
നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഹാസല്‍ബാള്‍ഡ് ക്യാമറ (chest camera)ഉപയോഗിച്ച് മാത്രമാണ് ചിത്രങ്ങളൊക്കെ എടുത്തിരിക്കുന്നതെന്ന വാദം ശരിയല്ലെന്ന് നാം കണ്ടതാണ്. ഈ ചിത്രത്തില്‍ ഹെല്‍മറ്റിലെ പ്രതിരൂപങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ ആംസ്‌ട്രോങ് കയ്യില്‍ പിടിച്ചിരിക്കുന്ന ക്യാമറ (handicam) ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അപ്പോളോ പരിശീലനത്തിനിടെ ഹാന്‍ഡിക്യാം ഉപയോഗിച്ച് ചിത്രമെടുക്കാനുള്ള പരിശീലനവും സഞ്ചാരികള്‍ക്ക് നല്‍കിയിരുന്നുവല്ലോ. ഇനി നെഞ്ചിലുറപ്പിച്ചിരിക്കുന്ന ക്യാമറ വെച്ച് എടുത്താലും ഓള്‍ഡ്രിന്‍ നില്‍ക്കുന്ന പ്രതലത്തിന്റെ താഴ്ച പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹെല്‍മെറ്റിന്റെ പിറകുവശവും ബാക്ക്‌ബോക്‌സും ചിത്രത്തില്‍ പതിയുമായിരുന്നു. അതേസമയം ഓള്‍ഡ്രിനും ആംസ്‌ട്രോങും സമനിരപ്പുള്ള പ്രതലത്തിലാണ് നിന്നിരുന്നതെങ്കില്‍ ഇത്തരമൊരു ചിത്രം ലഭിക്കില്ലെന്ന ഹോക്‌സ് വാദം സാധുവാണ്. അങ്ങനെയെങ്കില്‍ ഹെല്‍മെറ്റിന്റെ പിറകുഭാഗം പതിയുകയുമില്ലെന്നും സമ്മതിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചന്ദ്രനില്‍ ഒരൊറ്റ പ്രകാശസ്രോതസ്സേ ഉള്ളുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ അട്ടിമറിക്കപ്പെടുന്നില്ല. 


Lunar Module covered with
heat protection foils at the bottom
ശരിയാണ്, സൂര്യനാണ് ഏക പ്രകാശസ്രോതസ്സ്. കൃത്രിമ പ്രകാശം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രനില്‍ വിവിധങ്ങളായ പ്രതിഫലനപ്രകാശം(reflected light)നിലനില്‍ക്കുന്നുണ്ട്. ചന്ദ്രോപരിതലത്തില്‍ വെച്ച് ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വിശകലനം ചെയ്യുമ്പോള്‍ അതുംകൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഭൂമിയില്‍നിന്ന് ചന്ദ്രനെക്കാണുന്നതിലും 69 ഇരട്ടി പ്രകാശതീവ്രതയോടെ ചാന്ദ്രാകാശത്ത് നില്‍ക്കുന്ന ഭൂമി സൂര്യപ്രകാശം ചന്ദ്രനിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്. ചന്ദ്രോപരിതലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ 10 ശതമാനം അത് സ്വയം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോളോ സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ടാണ് പൊതിഞ്ഞിട്ടുള്ളത്. ഇനി ലൂണാര്‍ മോഡ്യൂളിനെ പൊതിഞ്ഞിരിക്കുന്ന അലുമിനിയം കലര്‍ന്ന ആവരണപാളി പകുതിയിലധികം പ്രകാശമാണ് പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുള്ള കാഴ്ചയില്‍ തോന്നുന്നതിലധികം സ്വാധീനം ഫോട്ടോഗ്രാഫിലുണ്ടാക്കാന്‍ ഈ പ്രതിഫലനങ്ങള്‍ക്ക് സാധിക്കും. ഫോട്ടോഗ്രാഫി എന്നാല്‍ പ്രകാശം കൊണ്ടുള്ള എഴുത്ത് എന്നാണല്ലോ അര്‍ത്ഥം ('writing by light'/ photo-light, graphein-to write). സഞ്ചാരിയുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെയുള്ള വസ്തുക്കള്‍ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ട് പൊതിഞ്ഞില്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ ഓള്‍ഡ്രിന്‍ അപ്പാടെ ഇരുണ്ടുപോകുമായിരുന്നു.


Picture of Aldrin's visor enlarged
ഈ ചിത്രത്തില്‍ കാണുന്ന മറ്റ് 'രണ്ടുപേര്‍' യഥാര്‍ത്ഥത്തില്‍ മനുഷ്യരല്ല മറിച്ച് അമേരിക്കന്‍ പതാകയും സൗരവാതം (solar wind) ആഗിരണം ചെയ്ത് പഠനവിധേയമാക്കാനായി സ്ഥാപിച്ചിരിക്കുന്ന ഉപകരണവുമാണ്(Solar Wind Composition Experiment). 
Solar wind composition
Experiment
അപ്പോളോ പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ചാന്ദ്രോപരിതലത്തില്‍ വിന്യസിച്ചിട്ടുണ്ട്. ALSEP(The Apollo Lunar Surface Experiments Package )എന്നാണ് ഈ പരീക്ഷണപദ്ധതിയുടെ ചുരുക്കപ്പേര്. സൗരവാതം പ്രധാനമായും ചാര്‍ജുള്ള കണങ്ങളുടെ(charged particles) പ്രവാഹമാണെന്ന് കരുതപ്പെടുന്നു. ചുറ്റുമുള്ള കാന്തികമണ്ഡലം കാരണം ഇത് ഭൂമിയെ ബാധിക്കില്ല. എന്നാല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ നിന്നും വളരെ അകന്നു നില്‍ക്കുന്ന ചന്ദ്രനില്‍ സൗരവികരണങ്ങള്‍ ആഗിരണം ചെയ്ത് പഠിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഉപകരണം അവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ചന്ദ്രനില്‍ സൗരവികിരണങ്ങള്‍ പതിക്കുമ്പോള്‍ അത് ഭൂമിയിലിരുന്ന് വിശകലനം ചെയ്യാനാവും. ചിലരെങ്കിലും ഈ ചിത്രത്തിലെ അമേരിക്കന്‍ പതാകയും സൗരവാത ഉപകരണവും തമ്മില്‍ പരസ്പരം മാറ്റി പറയാറുണ്ട്. പക്ഷെ ഈ രൂപത്തിന്റെ കീഴ്ഭാഗം ശ്രദ്ധിച്ചാല്‍ അത് സൗരവാത ഉപകരണം തന്നെയാണെന്ന് വ്യക്തമാകും. മാത്രമല്ല, മറ്റ് അപ്പോളോ ചിത്രങ്ങളില്‍ ലൂണാര്‍മോഡ്യൂളുമായുള്ള അതിന്റെ സാമീപ്യം ഒത്തുനോക്കുമ്പോഴും അത് പതാകയല്ല സൗരവാത ഉപകരണമാണെന്ന് സ്ഥിരീകരിക്കാം. 


Austronauts at different planes
shadows dissimilar

ഇവിടെ നിഴലുകളുടെ കാര്യത്തിലുള്ള സംശയവും കഴമ്പില്ലാത്തതാണ്. ഒരേ ഉപരിതലത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പ്രതലത്തിന്റെ നിമ്‌ന്നോന്നതിയനുസരിച്ച് ഒരേ പൊക്കമുള്ള രണ്ടുപേരില്‍ ഒരാളുടെ നിഴലിന് നീളം കൂടുക സാധാരണമാണ്. ഇവിടെ താഴ്ചയില്‍ നില്‍ക്കുന്ന ഓള്‍ഡ്രിന്റെ നിഴലിന് നീളം കൂടിയത് തികച്ചും സ്വഭാവികം മാത്രം. 


Astronauts at the same place
shadows having similar
length
ല്യൂണാര്‍ മോഡ്യൂളിന്റെയും ആംസ്‌ട്രോങിന്റേയും നിഴല്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന ഹോക്‌സ് വാദവും നിലനില്‍ക്കില്ല. പ്രതലത്തിന്റെ നിമ്‌നോന്നതിയും സൂര്യന്റെ സ്ഥാനവും ചിത്രമെടുക്കുന്ന കോണളവും സൃഷ്ടിക്കുന്ന വ്യതിയാനം തന്നെയാണ് ഈ നിഴലുകളുടെ വിന്യാസത്തിലും പ്രതിഫലിക്കുന്നത് ഫോട്ടോഗ്രാഫിയുടെ പ്രാഥമികതത്വമാണിവിടെയും മനസ്സിലാക്കാനുളള്ളത്. അപ്പോളോ സഞ്ചാരികള്‍ വ്യത്യസ്ഥസ്ഥാനങ്ങളില്‍ വരുമ്പോള്‍ നിഴലുകളുടെ നീളം കൂടുകയും കുറയുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. 
അതേ സമയം ഏതാണ്ട് ഒരേസ്ഥലത്ത് ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഈ വ്യത്യാസം കാണാനുമില്ല. 
Things of same height
at different planes causing
different shadows
ഇവിടെ സൂര്യന്‍ ചന്ദ്രനില്‍ ഒരു പ്രകാശസ്രോതസ്സാണുള്ളത്. അതേസമയം ഛായാഗ്രഹണത്തെ സ്വാധീനിക്കാനാവുന്ന തരത്തില്‍ പ്രതിഫലിക്കപ്പെടുന്ന(reflected light) പ്രകാശവുമുണ്ട്. ചിത്രം ശ്രദ്ധിച്ചാലറിയാം ആംസ്‌ട്രോംങും മോഡ്യൂളും സമാന്തരമായല്ല നിലകൊള്ളുന്നത്. പ്രതലത്തിന്റെ നിരപ്പിലും വ്യത്യാസമുണ്ട്. ആംസ്‌ട്രോങും മോഡ്യൂളും തമ്മിലുള്ള അകലവും നിലകൊള്ളുന്ന പ്രതലത്തിന്റെ നിമ്‌ന്നോന്നതിയും സൂര്യന്റെ കോണളവും കൂടി പരിഗണിക്കുമ്പോള്‍ നിഴലിലുണ്ടാകുന്ന ഈ വ്യതിയാനം പ്രതീക്ഷിതം തന്നെ. 
These poles are of same height
yet the shadows keep deviating
ഒന്നിലധികം പ്രകാശസ്രോതസ്സുണ്ടെങ്കില്‍ ഒരു വസ്തുവിന് തീര്‍ച്ചയായും ഒന്നിലധികം നിഴലുകളുണ്ടാകണം. ഭൂമിയിലായാലും ചന്ദ്രനിലായാലും അക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല. അതേസമയം ഒരു പ്രകാശസ്രോതസ്സുള്ളപ്പോഴും പ്രകാശത്തിന്റെ പ്രഭവ കോണളവും ചിത്രീകരിക്കുന്ന വസ്തുവിന് പ്രതലവുമായ ഉയരവും നിഴലുകളുടെ നീളവും ദിശയും വ്യതിയാനപ്പെടുത്തും. അന്തരീക്ഷമുള്ള ഭൂമിയിലായാലും ഇതുതന്നെ സംഭവിക്കും. ഈ ചിത്രം ശ്രദ്ധിക്കുക. തുല്യ ഉയരമുള്ള ഈ കുറ്റികള്‍ നാട്ടിയിരിക്കുന്നത് ഏറെക്കുറെ സമാന്തരമായാണ്. എന്നിട്ടും അവയുടെ നിഴലുകള്‍ വ്യതിയാനപ്പെട്ട് പോവുകയാണ്.

ഓള്‍ഡ്രിന്റെ 'വിവാദ'ചിത്രത്തിലേക്ക് തിരിച്ചുവരാം. ചന്ദ്രനില്‍ നില്‍ക്കുന്ന ഒരു വസ്തുവിനും ഒന്നിലധികം നിഴലുകളിലെന്ന് നാം കണ്ടതാണല്ലോ. മാത്രമല്ല ഈ ചിത്രത്തില്‍ സൂര്യന് പ്രതിമുഖമായി നില്‍ക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴല്‍ കൃത്യമായും പിറകില്‍ തന്നെയാണ് പതിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുപ്രകാശസ്രോതസ്സ് (Multiple sources of light) എന്ന ഡേവിഡ് പെര്‍സിയുടെ ആരോപണം പൂര്‍ണ്ണമായും റദ്ദാക്കപ്പെടുകയാണ്. നിഴലിന്റെ നീളം കൂടുന്നതും വശങ്ങളിലേക്ക് മാറുന്നതുമൊക്കെ ഭൂമിയില്‍പ്പോലും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടുകഴിഞ്ഞു. 'Dark Moon' ല്‍ ബെന്നറ്റും പെര്‍സിയും 'നിഴല്‍യുദ്ധം'നടത്തുന്നത് ചാന്ദ്രോപരിതലം സമനിരപ്പാണെന്ന ധാരണയിലാണ്. ഒന്നുകില്‍ അവരതിനെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ല, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മന:പൂര്‍വം വിട്ടുകളയുന്നു.

ഓള്‍ഡ്രിന്റെ കൈയുടെ നിഴലില്ലാതിരിക്കുമ്പോള്‍ ഷൂ കറുത്തിരിക്കുന്നതെന്തെന്ന സംശയത്തിനും കൃത്യവും ലളിതവുമായ വിശദീകരണമുണ്ട്. സൂര്യന്‍ ഓള്‍ഡ്രിന്റെ പിറകില്‍ ഇടതുവശത്താണ്. സ്വഭാവികമായും നിഴല്‍ മുന്നില്‍ വലതുവശത്ത് വീഴുന്നു. കൈയുടെ നിഴല്‍ ശരീരത്തില്‍ വീഴാതിരിക്കാന്‍ കാരണമതാണ്. എന്നാല്‍ കാല്‍പ്പാദത്തോട് (feet)ചേര്‍ന്ന കണങ്കാലിന്റെ (shin)നിഴല്‍ നേരിട്ട് പാദത്തില്‍ തന്നെ വീഴുന്നു. അതിനാലാണ് പാദം ഇരുണ്ട് കാണപ്പെടുന്നത്. ഇതൊഴിവാക്കണമെങ്കില്‍ പ്രകാശസ്രോതസ്സ്(സൂര്യന്‍) പിറകില്‍നിന്നും മാറി കുറഞ്ഞപക്ഷം സമാന്തരമായെങ്കിലുമായി നിലകൊള്ളേണ്ടതുണ്ട്.

P
Picture taken in Earth. The distant
mountain ranges look brighter
though not clear
ചക്രവാളം വ്യക്തമായി കാണാനാവാത്തത് ചന്ദ്രനില്‍ അസ്വഭാവികമാണെന്ന വാദവും ശരിയല്ല. ചന്ദ്രനിലായാലും ദൃശ്യപരിധി വര്‍ദ്ധിക്കുന്നതിനുസരിച്ച് ദൃശ്യം ക്രമേണ മറഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. അന്തരീക്ഷമുള്ള ഭൂമിയില്‍ പശ്ചാത്തലത്തിലെ ദൂരെയുള്ള വസ്തുക്കള്‍ അവ്യക്തമായി മാഞ്ഞുപോകുന്നതായി (fade) കാണാം. അന്തരീക്ഷവായു പ്രകാശം ചിതറിപ്പിക്കുന്നതുകൊണ്ടാണ് ദൂരദൃശ്യങ്ങള്‍ ഇത്തരത്തില്‍ മാഞ്ഞുപോകുന്നതായി കാണപ്പെടുന്നത്. പക്ഷെ അതോടൊപ്പം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ മാഞ്ഞുപോകുമ്പോഴും പിന്‍ദൃശ്യങ്ങള്‍ അവ്യക്തമാണെങ്കിലും കൂടുതല്‍ പ്രകാശമാന(bright)മായിരിക്കുമെന്നതാണ്. നമുക്കത് ധവളിമയായി തോന്നും. 


ഭൂമിയിലെ കാര്യമെടുക്കാം. ദൂരെനിന്നും നീണ്ടു നിവര്‍ന്നുകിടക്കുന്ന പര്‍വതനിരകളുടെ ചിത്രമെടുത്താല്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന പര്‍വതങ്ങളായിരിക്കും തൊട്ടുമുന്നിലുള്ളവയേക്കാള്‍ പ്രകാശമാനമായി കാണുക. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അത് സംഭവിക്കില്ല. അതിനാല്‍ ഇവിടെ പശ്ചാത്തലം കറുത്തിരുണ്ട് കാണപ്പെടും ഭൂമിയിലെപ്പോലെ വിദൂര പശ്ചാത്തലം പ്രകാശമാനമാകുന്നിമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെ ചിത്രം അന്തരീക്ഷരഹിതമായ സാഹചര്യത്തിലാണ് ഈ ചിത്രം എടുത്തതാണെന്ന് വ്യക്തമാകുന്നു. ഇനി സ്റ്റുഡിയോയില്‍ കറുത്ത തുണി പിറകില്‍ വിരിച്ച് ഷൂട്ട് ചെയ്തതാണെന്ന് വാദിച്ചാലും പശ്ചാത്തലവും സ്‌ക്രീനുമായി ചേരുന്ന ഭാഗത്തിന് അതിന് തൊട്ടുമുമ്പുള്ള ഭാഗത്തേക്കാള്‍ തെളിച്ചമുണ്ടാകേണ്ടതാണ്. ഈ ചിത്രത്തില്‍ ദൃശ്യപരിധി വര്‍ദ്ധിക്കുന്തോറും പ്രകാശമാനം കുറയുകയാണ്. ഫലത്തില്‍ ഈ ഹോക്‌സ് വാദവും അപ്പോളോ ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നു. ചിത്രവധവും നിഴല്‍ യുദ്ധവും വഴി ഒരിക്കലും യാഥാര്‍ത്ഥ്യത്തെ ഞെക്കികൊല്ലാനാവില്ല. ഭാവന പിന്‍വലിച്ചാലും നിലനില്‍ക്കുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. 
(തടുരും)http://www.youtube.com/watch?v=YWgXM6I_bvE&feature=related

3 comments:

  1. നിഴലുകളെ ആര്‍ക്കാണ് ഭയം ..? :-)

    ReplyDelete
  2. വായിച്ചു...തുടര്‍ന്നും നല്ല അറിവുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete