Pages

Saturday 3 September 2011

പടയില്‍ തോറ്റതും പന്തയത്തില്‍ ജയിച്ചതും

The award winner picture (from
Vietnam war site)
അമേരിക്ക ചന്ദ്രനില്‍ പൊയെന്ന് കെട്ടുകഥയുണ്ടാക്കിയത് വിയറ്റ്‌നാം യുദ്ധത്തിലെ പരാജയം മറച്ചുവെക്കാനായിരുന്നുവോ?! ചന്ദ്രനെ കീഴടക്കിയ ശേഷവും അമേരിക്ക വിയറ്റ്‌നാമില്‍ തോറ്റെന്ന് ചരിത്രം. വടക്കന്‍ വിയറ്റ്‌നാമിനും തെക്കന്‍ വിയറ്റ്‌നാമിനും ഇടയില്‍ നടന്ന 1950 മുതല്‍ 1975 വരെ നീണ്ട അനുസ്യൂതമായ ആഭ്യന്തരയുദ്ധത്തെയാണ് നാം 'വിയറ്റ്‌നാം യുദ്ധ'മെന്ന് വിളിക്കുന്നത്. കമ്പോഡിയ, ലോവോസ് പോലുള്ള രാജ്യങ്ങളും അതില്‍ ഭാഗഭാക്കുകളായിരുന്നു. വിദേശശക്തികളുടെ സാന്നിധ്യമാണ് ഈ ആഭ്യന്തരയുദ്ധത്തിന് ആഗോളമാനം നല്‍കിയത്. 


വടക്കന്‍ വിയറ്റ്‌നാമിന്റെ സ്‌പോണ്‍സര്‍ സോവിയറ്റ് യൂണിയനായിരുന്നു. തെക്കന്‍ വിയ്റ്റനാമിന് പിന്തുണ നല്‍കിയതാകട്ടെ അമേരിക്കയും ഓസ്ട്രിലിയയും ഫിലപ്പൈന്‍സും മറ്റും. അതായത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള നിഴല്‍യുദ്ധമായിരുന്നു വിയറ്റ്‌നാം യുദ്ധം. ഇരുകൂട്ടരും പ്രത്യക്ഷമായും പരോക്ഷമായും സൈനികര്‍, ആയുധങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ വിയറ്റ്‌നാമില്‍ വിന്യസിച്ചു. തങ്ങളുടെ കൂട്ടാളികള്‍ക്ക് സൈനികപരീശീലനം നല്‍കി. അവസാനം സോവിയറ്റ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വടക്കന്‍ വിയറ്റ്‌നാം വിജയം വരിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ വിയറ്റ്‌നാം ഏകീകരിക്കപ്പെട്ടു. പരമാവധി പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും 1973 ആയപ്പോഴേക്കും അമേരിക്കയ്ക്ക് അവിടെനിന്നും പൂര്‍ണ്ണമായും പിന്‍മാറേണ്ടി വന്നു. അതിനുശേഷവും ഇടപെടണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. യുദ്ധവിരാമസന്ധി പാലിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും രംഗത്തെത്തുമെന്നൊക്കെ പ്രസിഡന്റ് നിക്‌സണ്‍ ഭീഷണിപ്പെടുത്തിയിരുന്നതാണ്. പക്ഷെ അമേരിക്കയുടെ പ്രതീക്ഷയനുസരിച്ച് ഒന്നും നടന്നില്ല. 
American choppers in vietnam
അമേരിക്കയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസത്തിനും സോവിയറ്റ് യൂണിയനുമെതിരായ യുദ്ധമായിരുന്നു വിയറ്റ്‌നാമില്‍ നടന്നത്. ജയിക്കാമായിരുന്ന ഒരു യുദ്ധത്തില്‍നിന്ന് അണുബോംബ് കയ്യിലുണ്ടായിരുന്ന അമേരിക്ക പിന്‍മാറിയത് വിയറ്റ്‌നാമികളുടെ പോരാട്ടവീര്യവും ഒളിപ്പോര്‍ തന്ത്രവും കൊണ്ടു മാത്രമാണെന്ന് പറയുമ്പോള്‍ അവിടെ കാര്യങ്ങള്‍ വല്ലാതെ ലഘൂകരിക്കപ്പെടുകയാണ്. യു.എസ് സൈനികരുടെ ശവം തിരികെവരുമ്പോഴുണ്ടായ പ്രതിഷേധവും യുദ്ധവിരുദ്ധറാലികളുമൊക്കെ അമേരിക്കയില്‍ അരങ്ങേറിയിട്ടുണ്ട്. തീര്‍ച്ചയായും അതൊക്കെ പിന്‍മാറ്റത്തില്‍ അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാകാം. പക്ഷെ, ആലോചിക്കുക, പൂച്ച എത്ര മിടുക്കനായാലും പുലിയുടെ മുന്നില്‍ രക്ഷയില്ല. സോവിയറ്റ് യൂണിയനായിരുന്നു വിയറ്റ് നാം ജനതയുടെ പിന്നില്‍ മറഞ്ഞുനിന്ന് 'റാവുത്തര്‍'(വിയറ്റ്‌നാം കോളനിയിലെ 'റാവുത്തര്‍' എന്ന കഥാപാത്രത്തെ ഓര്‍ക്കുക. റാവുത്തരെ കണ്ടാണ് ഓട്ടോക്കൂലിക്ക് തര്‍ക്കിച്ച് നിന്ന ഡ്രൈവര്‍ കൂലിയും കളഞ്ഞ് ജീവനും കൊണ്ടോടുന്നത്).


വിയറ്റ്‌നാം യുദ്ധം മുറുകുന്നത് 1965-70 കാലഘട്ടത്തിലാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഉഗ്രശപഥം കെന്നഡി പ്രഖ്യാപിച്ചത് 1961 ലും. അന്നും വിയറ്റ്‌നാമില്‍ സംഘര്‍ഷം രൂക്ഷമാണ്;അതിന് ദശകങ്ങള്‍ക്കു മുമ്പും ശേഷവും അവിടെ പോരാട്ടമുണ്ട്. തീര്‍ച്ചയായും കെന്നഡിക്കും വിയറ്റ്‌നാം തലവേദനയായിരുന്നു. പക്ഷെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് മനുഷ്യന്‍ ഒരു ദശകത്തിനുള്ളില്‍ ചന്ദ്രനിലിറക്കുമെന്ന് കെന്നഡി പ്രസ്താവിച്ചതെന്ന് ആരും വാദിക്കില്ലല്ലോ. കാര്യങ്ങള്‍ നേരാംവണ്ണം പോയിരുന്നെങ്കില്‍ ഒരുപക്ഷെ അപ്പോളോ-7 ന് മുമ്പേ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമായിരുന്നു.  അപ്പോളോ ദൗത്യത്തിലെ ആദ്യവാഹനമായ അപ്പോളോ-1 വിക്ഷേപിക്കുന്നത് 1967 ലാണ്. അന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക തോറ്റിട്ടില്ല. അപ്പോളോ-1 ലെ മൂന്ന് സഞ്ചാരികളും പരീക്ഷണഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടത് കനത്ത തിരിച്ചടിയായിരുന്നു. ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നത് 1969 ജൂലൈ 20ന്; അവസാനമിറങ്ങിയത് 1972 ലും. അന്നും വിയറ്റ്‌നാമില്‍ അമേരിക്ക യുദ്ധം തുടരുകയാണ്. 1973 ലാണ് പൂര്‍ണ്ണമായ പിന്‍മാറ്റം. ചുരുക്കിപറഞ്ഞാല്‍ അമേരിക്കയുടെ ചാന്ദ്രദൗത്യവും  വിയറ്റ്‌നാം യുദ്ധവും സന്ദര്‍ഭവശാല്‍ സമകാലികമായിരുന്നു എന്നല്ലാതെ അവയെ പരസ്പരം ബന്ധിക്കുന്ന കാര്യങ്ങള്‍ കുറവാണ്. ഒരുപക്ഷെ വിയറ്റ്‌നാം യുദ്ധത്തിലെ തിരിച്ചടികള്‍ സോവിയറ്റ് യൂണിയനെ തറപറ്റിക്കാനുള്ള ആസക്തി അമേരിക്കന്‍ ഭരണകൂടത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കാം.

ചാന്ദ്രവിജയങ്ങള്‍ വിയറ്റ്‌നാമിലെ തിരിച്ചടികള്‍ മറക്കാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുമുണ്ടാവാം. പക്ഷെ അതൊരു യാദൃശ്ചികനേട്ടമായി കണ്ടാല്‍ മതി. അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ആശ്വാസകരമായിരുന്നുവത്. ക്യൂബന്‍ മിസൈല്‍ സംഘര്‍ഷത്തിന്റെ കാലത്താണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള പദ്ധതിക്ക് അമേരിക്ക രൂപം കൊടുക്കുന്നത്. ക്യൂബന്‍ വിഷയത്തില്‍ പിന്നോ
ട്ടടിച്ചത് സോവിയറ്റ് യൂണിയനാണ്. രാഷ്ട്രീയ സംഭവവികാസങ്ങളിലെ നേട്ടവും കോട്ടവുമൊക്കെ അതിന്റെ വഴിക്കുപോകും. അപ്പോളോ-11 ഒരു ദുരന്തമായി മാറിയിരുന്നെങ്കില്‍ ഒരു പക്ഷെ വിയറ്റ്‌നാം യുദ്ധം കഴിഞ്ഞാലും അമേരിക്ക ചന്ദ്രനിലെത്തില്ലായിരുന്നു. അമേരിക്ക അന്നുവരെ ഒരു യുദ്ധത്തിലും തോറ്റിട്ടില്ല. പിന്നെ വിയറ്റ്‌നാമില്‍ തോല്‍ക്കുമെന്ന് കരുതി അവരെന്തിന് ലോകത്തെ മൊത്തം കബളിപ്പിക്കുക എന്ന അതിസാഹസത്തിന് മുതിരണം? അതിലും ഭേദം വടക്കന്‍ വിയറ്റ്‌നാമില്‍ അണുബോംബിടുകയായിരുന്നു!

വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തുടരെ തുടരെ ചാന്ദ്രയാത്ര നടത്തിയതെന്ന് വെറുതെ വാദിക്കാം. പക്ഷെ ചാന്ദ്രയാത്ര അങ്ങനെ 'ആഗ്രഹിക്കുമ്പോള്‍' ചെയ്യാവുന്ന ഒന്നാണോ?!. ഇതിലെ ഓരോ ദൗത്യവും 
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാത്രികര്‍ക്ക് വിജയകരമായ പരിശീലനം നല്‍കണം. ആയിരക്കണക്കിന് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ടതുണ്ട്. സ്‌പേസ് ഷട്ടില്‍ പോലെയല്ല, ഇവിടെ ഓരോ പ്രാവശ്യവും റോക്കറ്റ് പൂര്‍ണ്ണമായും കത്തിയെരിയുകയാണ്. കമാന്‍ഡ് മോഡ്യൂള്‍ ഒഴികെ ചന്ദ്രനിലേക്ക് കൊണ്ടുപാകുന്നതൊന്നും തിരികെ കൊണ്ടുവരുന്നുമില്ല. അതായത് ഓരോ ദൗത്യത്തിനും എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.


വിയറ്റ്‌നാം യുദ്ധപരാജയത്തിന്റെ ക്ഷീണം മാറ്റാനായിരുന്നുവെങ്കില്‍ അപ്പോളോ-18 ല്‍ നിന്ന് അമേരിക്ക പിന്‍മാറിയതെന്തിന്? യുദ്ധക്ഷീണം ഏറ്റവും രൂക്ഷമായിരുന്ന കാലമാണതെന്ന് ഓര്‍ക്കണം. വാസ്തവത്തില്‍ യുദ്ധപരാജയം അപ്പോളോ വിജയത്തിന്റെ തിളക്കം നശിപ്പിക്കുകയാണ് ചെയ്തത്. ചാന്ദ്രയാത്ര അമേരിക്കന്‍ സമൂഹത്തിന് മടുക്കാന്‍ കാരണമായതില്‍ ഒരു ഘടകം യുദ്ധപരാജയമായിരുന്നു. വിയറ്റ്‌നാം തിരിഞ്ഞുകുത്തിയിരുന്നില്ലെങ്കില്‍ ഏതാനും ചാന്ദ്രദൗത്യങ്ങള്‍ കൂടി നടത്തുമായിരുന്നു എന്നു കരുതുന്നവര്‍ ഏറെയാണ്. എന്തായാലും ഹോക്‌സു വാദമനുസരിച്ച് സോവിയറ്റ് യൂണിയന്‍ എന്തുകൊണ്ടാണ് ചന്ദ്രനില്‍ പോകാഞ്ഞതെന്ന് നമുക്ക് നിസ്സാരമായി മനസ്സിലാക്കാനാവും. എന്തെന്നല്ലേ? വിയറ്റ്‌നാം യുദ്ധത്തില്‍ ജയിച്ചതിന്റെ ലഹരിമൂലം!!

തട്ടിപ്പ് ഒരിക്കല്‍ വിജയിച്ചതുകൊണ്ട് ആവര്‍ത്തിച്ചു എന്നും പറയുന്നത് തന്നെ യുക്തിഹീനമാണ്. ഒരിടത്ത് കയറി ഒരേ രീതിയില്‍ രണ്ടുപ്രാവശ്യം മോഷ്ടിക്കാന്‍ സധാരണ കളള്ളന്‍മാര്‍ പോലും മടിക്കുമെന്നോര്‍ക്കുക. തട്ടിപ്പായിരുന്നുവെങ്കില്‍ ഒരിക്കല്‍ കൊണ്ട് അവസാനിപ്പിക്കന്നതാണ് എന്തുകൊണ്ടും ബുദ്ധി. 'അസാമാന്യബുദ്ധി' ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുമെന്ന ചൊല്ല് അക്ഷരംപ്രതി ശരിവെക്കന്നതാണ് 
ചാന്ദ്രയാത്ര സംബന്ധിച്ച തട്ടിപ്പുവാദം. ചന്ദ്രയാത്രയില്‍ തുടരെ വിജയിച്ചതുകൊണ്ടല്ലേ അവര്‍ക്ക് ഇതൊക്കെ പറയാനായത്? മറിച്ച് അപ്പോളോ 12,14,15 എന്നിവ പരാജയപ്പെട്ടിരുന്നുവെങ്കിലോ? അതുണ്ടാക്കുമായിരുന്ന പ്രഹരം ആദ്യവിജയലഹരി പൂര്‍ണ്ണമായും നശിപ്പിക്കുമായിരുന്നു. സന്ദര്‍ഭവശാല്‍ ചന്ദ്രനും വിയറ്റ്‌നാമും സമകാലികമായി കടന്നുവന്നു. അതിനപ്പുറം യാതൊന്നും ഈ സംഭവങ്ങള്‍ക്കിടയിലില്ല. ചാന്ദ്രവിജയം വിയറ്റ്‌നാമില്‍ വിജയം കൊണ്ടുവന്നില്ല. വിയറ്റ്‌നാമില്‍ ജയിച്ച സോവിയറ്റ് യൂണിയന് ചന്ദ്രനില്‍ ജയിക്കാനുമായില്ല. രണ്ടിടത്തും ഹോം വര്‍ക്ക് നന്നായി ചെയ്തവര്‍ നേട്ടം കൊയ്തു.

സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യത്തിനും വിയറ്റ്‌നാം യുദ്ധവുമായി നേരിട്ട് ബന്ധമില്ല. ഇന്ന് നാം കാണുന്ന ഇന്ത്യയുടേയും ചൈനയുടേയും ദൗത്യങ്ങള്‍ക്കോ അത്തരം പശ്ചാത്തലമില്ല. രണ്ടും ഒരു കാലത്ത് സംഭവിച്ചുവെന്നതുകൊണ്ടു മാത്രം അവ പരസ്പരം ബന്ധിപ്പിക്കുന്നത് ബാലിശമാണ്. ''കാറ്റടിച്ചാല്‍ കറണ്ടുപോകും, കറണ്ടടിച്ചാല്‍ കാറ്റുപോകുമെന്ന കെ.എസ്.ഇ.ബി-യുടെ ഒന്നാം വൈദ്യുതിവിതരണനിയമം പരിഗണിക്കുക. കാറ്റടിച്ചതുകൊണ്ടാണ് കറണ്ടുപോയത് എന്നത് നമ്മുടെ ക്ഷിപ്രബുദ്ധിയില്‍ തോന്നുന്ന കാര്യമാണ്. കാറ്റടിച്ചാല്‍ വൈദ്യുതിബന്ധം തകരാറിലാകാം. പക്ഷെ എപ്പോഴുമങ്ങനെ ആയിക്കൊള്ളണമെന്നില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത അറ്റകുറ്റപണികള്‍ക്കായി വൈദ്യുതിബന്ധം വിച്ഛേദിക്കാം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ചാന്ദ്രദൗത്യം വിയറ്റ്‌നാം യുദ്ധക്കാലത്തുകൂടി കടന്നുപോയെന്നത് യാഥാര്‍ത്ഥ്യമാണ്; അതുമാത്രമാണ് യാഥാര്‍ത്ഥ്യം.

'തട്ടിപ്പ് രഹസ്യം' പുറത്തറിയാതിരിക്കാനായി നാസ സംശയമുയര്‍ത്തിയവരെയൊക്കെ കൊന്നുതള്ളിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് നാലുലക്ഷം പേര്‍ പങ്കെടുത്ത ഒരു മഹാസംരംഭത്തിലെ എത്രപേരെ കൊന്നാല്‍ പ്രശ്‌നം പരിഹരിക്കാം!? തലപ്പത്തുള്ള ഏതാനും ചിലര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് ശരിയായ അറിവുണ്ടായിരുന്നുള്ളുവത്രെ. അപ്പോള്‍ ഏതാനും പേരെ കൊന്നാല്‍ മതിയാകും. പക്ഷെ സ്വഭാവികമരണമൊഴികെ, തലപ്പത്തുള്ളവര്‍ക്കൊന്നും ഇന്നുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഒരാളും ഇന്നേ വരെ കുറ്റസമ്മതം നടത്തിയിട്ടില്ല, ആരും മരണവേളയില്‍ കുമ്പസരിച്ചിട്ടുമില്ല. ലോകാത്ഭുതമല്ലേ ഇത്!!!

ചാന്ദ്രയാത്രാ തട്ടിപ്പ് മറച്ചുവെക്കാനായി നാസ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രധാന 'കൊലപാതക'ങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

1964 ഒക്‌ടോബറില്‍ തിയോഡര്‍ ഫ്രീമാന്‍ (Theodore Freeman)പക്ഷിയുമായി കൂട്ടിയിടിച്ചപ്പോള്‍ T-38 ല്‍ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഇപ്പോഴും ഉപയോഗിക്കുന്ന രണ്ടു എന്‍ജിനുള്ള സോപ്പര്‍സോണിക് ജെറ്റ്‌വിമാനമാണ് T-38(The Northrop T-38 Talon). വിമാനത്തിന് നേരെ പക്ഷിയെ പറഞ്ഞുവിട്ടത് നാസയാണെന്ന് സമാധാനിക്കാം. ശ്രദ്ധിക്കുക, 1964 ഒക്‌ടോബര്‍ വരെ 'അപ്പോളോ തട്ടിപ്പ്' രഹസ്യമാക്കി വെക്കാന്‍ നാസയ്ക്ക് ആരേയും കൊല്ലേണ്ടി വന്നിട്ടില്ല!
അല്ലെങ്കില്‍ അതിന് മുമ്പുള്ള കണക്കുകള്‍ ഹോക്‌സുകാര്‍ പരിഗണിക്കുന്നില്ല! 1966 ല്‍ എലിയറ്റ് സീയും ചാര്‍ലി ബാസറ്റും (Elliot See and Charlie Bassett ) T-38 ല്‍ തന്നെ ഉണ്ടായ മറ്റൊരു അപകടത്തില്‍ മരണമടഞ്ഞു. മോശം കാലാവസ്ഥയായിരുന്നു ഇക്കുറി വില്ലന്‍. അതും നാസ സൃഷ്ടിച്ചാതാണെന്ന് കരുതാം. 
The Hapless Apollo-1 Crew
അപ്പോളോ ദൗത്യങ്ങളില്‍ ഒന്നാമത്തെ വാഹനമായ അപ്പോളോ-1 ലെ മൂന്ന് യാത്രക്കാരും 1967 ജനുവരി 27 വിക്ഷേപണത്തിന് മുമ്പ് കമാന്‍ഡ് മോഡ്യൂളില്‍ നടത്തിയ സിമുലേഷന്‍ പരീക്ഷണത്തിനിടിയില്‍ ഉണ്ടായ അഗ്നിബാധയില്‍ ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഒപ്പം കമാന്‍ഡ് മോഡ്യൂളും നാമാവിശേഷമായി. ഗ്രീസം, എഡ് വൈറ്റ്, റോജര്‍ ബി.ചഫെ (Virgil Grissom, Edward White, Roger B. Chaffee) എന്നിവരായിരുന്നു ഹതഭാഗ്യരായ ആ സഞ്ചാരികള്‍. 1967 ഫെബ്രുവരി 21 നാണ് അപ്പോളോ-1 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതുമൂലം മനുഷ്യസഞ്ചാരികളുമായുള്ള അപ്പോളോ സംരംഭം 20 മാസം തടസ്സപ്പെട്ടു. അമ്പരന്നുപോയ നാസ സ്‌ഫോടനത്തിന്റെ കാരണമന്വേഷിക്കാനായി ഒരു അന്വേഷണ കമ്മീഷനെ (Apollo 204 Accident Review Board)ചുമതലപ്പെടുത്തുകയുണ്ടായി. അഗ്നിബാധയുടെ കാരണം പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ലെങ്കിലും തുടര്‍ സംരംഭങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കമാന്‍ഡ് മോഡ്യൂളിന്റെ രൂപഘടന സംബന്ധിച്ച് നിരവധി നിര്‍ണ്ണായകവിവരങ്ങള്‍ ശേഖരിക്കാന്‍ കമ്മിഷനായി(Ref-http://en.wikipedia.org/wiki/Apollo_1)

അപ്പോളോ-1 ലെ യാത്രക്കാര്‍ക്ക് പകരക്കാരായി നിശ്ചയിക്കപ്പെട്ട ബദല്‍സംഘം പിന്നീട് അതേ സാറ്റേണ്‍ V റോക്കറ്റിന്റെ സഹായത്തോടെ അപ്പോളോ-7 ല്‍ ബഹിരാകാശയാത്ര നടത്തുകയുണ്ടായി. 11 ദിവസം ഭൂമിയെ പ്രദക്ഷണം ചെയ്ത് ചാന്ദ്രയാത്രയ്ക്കാവശ്യമായ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി. ഫലത്തില്‍ അപ്പോളോ -7 ആയിരുന്ന ആദ്യത്തെ മനുഷ്യര്‍ ഉള്‍പ്പെട്ട അപ്പോളോദൗത്യം. ആദ്യമായി സ്‌പേസില്‍ നിന്ന് ടെലിവിഷന്‍ സംപ്രേഷണം ചെയ്തതും ഈ ദൗത്യത്തിലൂടെയാണ്. ഏതാണ്ട് രണ്ടുമാസത്തിന് ശേഷം അപ്പോളോ-8 ല്‍ മനുഷ്യന്‍ ആദ്യമായി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രഭ്രമണപഥത്തിലെത്തി വലം വെച്ചു. ചുരുക്കത്തില്‍ അപ്പോളോ-1 ലെ അപകടം നാസയ്ക്ക് നേരിട്ട സാങ്കേതികമായ തിരിച്ചടി മാത്രമാണ്. അപ്പോളോ-1 ല്‍ സംഭവിച്ച പിഴവുകള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെട്ടില്ല. 
വേണ്ടത്ര കരുതലും സൂക്ഷ്മതയുമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവതെന്ന് ഇന്ന് നമുക്ക് പറയാം. കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്തി കമാന്‍ഡ് മോഡ്യൂളും നശിപ്പിച്ചേ ആളെ കൊല്ലാനാകൂ എന്ന് നാസ തീരുമാനിച്ചെങ്കില്‍ അവരെ കുറിച്ച് കൂടുതലൊന്നും എഴുതാനില്ല. അപ്പോളോ-1 ലെ അഗ്നിബാധ പടര്‍ന്ന് റോക്കറ്റിനും ഗ്രൗണ്ട് സ്റ്റേഷനും തീ പിടിച്ചിരുന്നുവെങ്കില്‍ ഈ 'ഗൂഡാലോചന' നടത്തിയവരും ഭസ്മമാകുമായിരുന്നുവെന്ന് കാണാന്‍ സാമാന്യബുദ്ധി മതി. 'തീയില്‍ച്ചാടി തീ കെടുത്താന്‍' നാസ തുനിയുമോ? ഈ ശ്രമത്തിലൂടെ 20 മാസം വരുന്ന തിരിച്ചടി ഏറ്റുവാങ്ങാനും പിന്നീട് കമ്മീഷനം വെച്ച് കാരണമന്വേഷിച്ച് ആ റിപ്പോര്‍ട്ടിന്‍ പ്രകാരം വേണ്ടത്ര ഭേദഗതികള്‍ വരുത്താനും സ്വയം വിമര്‍ശനം നടത്താനും നാസ തയ്യാറായെങ്കില്‍ ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ പണവും സമയവും സാങ്കേതിക മികവും ഉപയോഗിച്ച് നടത്തിയ പമ്പര വിഡ്ഢിത്തരമായിരുന്നു ആ കൊലപാതകമെന്ന് പറയേണ്ടിവരും. ശരിക്കും എലിയെ പേടിച്ച് ഇല്ലം ചുട്ട വിഡ്ഢികള്‍!!!

എഡ്വാര്‍ഡ് ഗിവന്‍സ് (Edward Givens)1967 ല്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം.  അക്കാലയളവില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ ക്‌ളിഫ്ട്ടണ്‍ വില്യംസ് ടി-38 സോപ്പര്‍സോണിക് പരിശീലനത്തില്‍ കൊല്ലപ്പെട്ടു. ടി-38 അപകടങ്ങളിലെല്ലാം അതിന്റെ പൈലറ്റുമാര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. 1967 ല്‍ കൊല്ലപ്പെട്ട മൈക്കല്‍ ആഡംസാണ് (Michael Adams ആണ്) X-15 എന്ന വിമാനത്തിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഏക പൈലറ്റ്. അദ്ദേഹം നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്നില്ല(Astronaut) മറിച്ച് കേവലം ഒരു ടെസ്റ്റ് പൈലറ്റ് മാത്രമായിരുന്നു. 1967 ല്‍ F-104 ല്‍ കൊല്ലപ്പെട്ട റോബര്‍ട്ട് ഹെന്റി ലോറന്‍സ് ജൂനിയര്‍ (Robert Henry Lawrence, Jr.) അമേരിക്കന്‍ എയര്‍ഫോഴ്‌സ് പൈലറ്റായിരുന്നു.

1967 ല്‍ തീവണ്ടിയുമായി മോട്ടോര്‍ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട റൊണാള്‍ഡ് ബാരന്‍ (Thomas Ronald Baron) നാസ ജീവനക്കാരനായിരുന്നു. ബാരനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു റെയില്‍വെ ക്രോസ്സില്‍ വെച്ച് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപ്പോളോ പ്രോഗ്രാമിന്റെ വിമര്‍ശകനായിരുന്നു ബാരണ്‍. അപ്പോളോ-1 ല്‍ സംഭവിച്ച അപകടത്തിന്റെ പേരില്‍ നാസയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ഇന്‍സ്‌പെക്റ്ററായിരുന്ന ബാരനെ പുറത്താക്കിയിരുന്നു. അന്നുമുതല്‍ അദ്ദേഹം അപ്പോളോ പ്രോഗ്രാമിന്റെ കടുത്ത വിമര്‍ശകനായി മാറുകയും നാസയ്‌ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. നാസയുടെ ശ്രദ്ധക്കുറവിന് തന്നെ ബലിയാടാക്കിയെന്നായിരുന്നു ബാരന്റെ പരാതി. ഇദ്ദേഹത്തിന്റെ മരണകാരണം അന്വേഷിക്കുകയും അപകടമരണമാണെന്ന് കൃത്യമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മരണങ്ങളൊക്കെ സ്വഭാവികമായ അപകടമരണങ്ങളാണെന്ന് മാത്രമല്ല നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് ഏതാണ്ട് കുറഞ്ഞത് 20 മാസം മുമ്പെങ്കിലും സംഭവിച്ചവയുമാണ്. ഇവയൊന്നും അപ്പോളോ-11 മുതലുള്ള ചാന്ദ്രയാത്രാരഹസ്യങ്ങള്‍ ഒളിച്ചുവെക്കാനായി നാസ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദം 
നിലനില്‍ക്കില്ല.

2001 ലെ ഫോക്‌സ് ടെലിവിഷന്‍ അവതരിപ്പിച്ച മൂണ്‍ഹോക്‌സ് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞ ബ്രയന്‍ ഡി വെല്‍ച്ചിനെയാണ് (Brian D. Welch) തുറുപ്പുശീട്ടായി ചില ഉപജാപകരെങ്കിലും കാണുന്നത്. നാസയുടെ പബ്‌ളിക് അഫയേഴ്
സ്‌ ഓഫീസിലെ ഉദ്യാഗസ്ഥനായും മീഡിയ ഡയറക്ടറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് വെല്‍ച്ച്. ഹൃദായാഘാതം മൂലം മരിക്കുമ്പോള്‍ വെറും 42 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ 'കുറഞ്ഞപ്രായ'മാണ് വെല്‍ച്ചിന്റെ മരണം കൊലപാതകമാണെന്ന് വാദമുയര്‍ത്താന്‍ തട്ടിപ്പുവാദക്കാരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. മാനസികപീഡനത്തിലൂടെയോ അതല്ലെങ്കില്‍ തിരിച്ചറിയാനാവാത്ത ഏതെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ കുത്തിവെച്ചതിനാലോ ആയിരിക്കാം വെല്‍ച്ചിന് ഹൃദായാഘാതമുണ്ടായതെന്ന് ബഹുമാനപ്പെട്ട ഹോക്‌സര്‍മാര്‍ ഊഹിക്കുന്നു. ഊഹത്തെ സാധൂകരിക്കുന്ന തെളിവ് എന്തെങ്കിലും?! Excuse me.

രസകരമായ കാര്യമിതൊന്നുമല്ല. ഫോക്‌സ് ടെലിവിഷന്‍ പരിപാടില്‍ വെല്‍ച്ച് പങ്കെടുത്തത് തട്ടിപ്പുവാദക്കാരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും നാസയെ ശക്തമായി ന്യായീകരിക്കാനുമാണ്! വെല്‍ച്ച് ഒരു ഹോക്‌സറല്ല മറിച്ച് ഒരു ഡിബങ്കര്‍(debunker) ആയിരുന്നു. അതിനും അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൃത്യമായ മറുപടിയുണ്ട്. എന്താണന്നല്ലേ? തട്ടിപ്പ് വാദത്തെ എതിര്‍ത്തുവെങ്കിലും വെല്‍ച്ച് പിന്നെയെങ്ങാനും നിലപാട് മാറ്റികൂടെന്നില്ലല്ലോ. ആ ആശങ്കയി
ല്‍  നാസ അദ്ദേഹത്തെ അജ്ജാതമായ രീതിയില്‍ ഹൃദായാഘാതത്തിന് ഇരയാക്കുകയായിരുന്നു! നാസയെ പിന്തുണച്ച് എഴുതുകയും പറയുകയും ചെയ്യുന്ന ആരേയും ഭാവിയില്‍ നിലപാട് മാറ്റുമെന്ന് ആശങ്കപ്പെട്ട് വകവരുത്താന്‍ നാസ മടിക്കില്ലെന്നാണ് ഈ 'സംഭവം' നമ്മോട് പറയുന്നത്. വായിക്കുമ്പോള്‍ ഭയം തോന്നുന്നുണ്ടോ?

മേല്‍പ്പറഞ്ഞ ആസ്‌ട്രോനോട്ടുകളുടെ മരണങ്ങളെല്ലാം അവരവരുടെ ജോലിയുമായി നേരിട്ട് ബന്ധപ്പെട്ടുണ്ടായ അപകടങ്ങളായിരുന്നു. അതില്‍ തന്നെ മൈക്ക് ആഡംസിനും റോബര്‍ട്ട് ലോറന്‍സിനും അപ്പോളോ ദൗത്യമുള്‍പ്പെടുന്ന സിവിലിയന്‍ ബഹിരാകാശപ്രോഗാരാമുമായി (the civilian manned space program) യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും സൂചിപ്പിച്ചു. 2011 ലെ ഏറ്റവും പുതിയ വിവരമനുസരിച്ച് 1969-72 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ 12 അപ്പോളോ യാത്രക്കാരില്‍ ആംസ്‌ട്രോങും ബുസ് ഓള്‍ഡ്രിനുമടക്കം 9 പേരും ചന്ദ്രനില്‍ പോയ മറ്റു 12 പേരില്‍ മൈക്കല്‍ കൊളിന്‍സടക്കം 9 പേരും ഇന്നും 
ജീവനോടുണ്ട്‌. അവര്‍ക്കാര്‍ക്കും നാസയെക്കുറിച്ച് പരാതിയില്ല. 1989 ല്‍ ഹൃദയാഘാതം മൂലം അന്തരിച്ച അപ്പോളോ-15 ലെ യാത്രക്കാരനായ ജയിംസ് ഇര്‍വിന്‍(James Irwin) 'തട്ടിപ്പ് 'പുറത്തുകൊണ്ടുവരാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന വാദമുഖവും ഉന്നയിക്കപ്പെടുന്നുണ്ട്. 'തയ്യാറെടുപ്പ്'മാത്രമേ നടന്നിട്ടുള്ളുവെന്നതിനാലാകണം ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളും അരൂപിയായി നിലകൊള്ളുന്നു. അപ്പോളോ ദൗത്യത്തിനിടയ്ക്കും മുമ്പും പിമ്പും കൊല്ലപ്പെട്ട അമേരിക്കന്‍ ആസ്‌ട്രോനോട്ടുകളുടെ ശരാശരി കണക്ക് സമാനമായ കാലയളവില്‍ സോവിയറ്റ് യൂണിന് നഷ്ടപ്പെട്ട കോസ്‌മോനോട്ടുകളുടെ ശരാശരിക്ക്‌ ഏതാണ്ട് സമാനമാണ്. 1961-72 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ കുറഞ്ഞത് 8 കോസ്‌മോനോട്ടുകളെങ്കിലും മരണമടഞ്ഞിട്ടുണ്ട്. അവരുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ തലവനായിരുന്ന സെര്‍ജി കൊറല്യേവ്(Sergei Korolev)1966 ശസ്ത്രക്രിയയ്ക്കിടയിലാണ് മരണമടഞ്ഞത്.

ഇനി അപ്പോളോ ചിത്രങ്ങളും ദൃശ്യങ്ങളും സംബന്ധിച്ച പൊതുവായ ആരോപണങ്ങളിലേക്ക്. അപ്പോളോ ഫുട്ടേജുകളില്‍ മിക്കതും നിര്‍മ്മിച്ചത് വിഖ്യാത ഹോളിവുഡ് സംവിധായകനും നിര്‍മ്മിതാവുമായ സ്റ്റാന്‍ലി കുബ്രിക്ക് (Stanley Kubrick/July 26, 1928 – March 7, 1999) എന്ന മഹാപ്രതിഭയാണെന്ന് വാദിക്കുന്ന ഹോക്‌സ്പ്രചരണം പരിഗണിക്കാം. തന്റെ ജീവിതത്തിന്റെ അവാസാന നാലു ദശകം ഇംഗ്‌ളണ്ടില്‍ സ്ഥിര താമമാക്കിയ അമേരിക്കന്‍ പൗരനാണ് കുബ്രിക്ക്. 1968 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ '2001: A Space Odyssey' എന്ന സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രം എക്കാലത്തേയും ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായി 2002 ല്‍ 'സൈറ്റ് ആന്‍ഡ് സൗണ്ട് പോള്‍' ('Sight & Sound poll of critics') തെരഞ്ഞെടുക്കുകയുണ്ടായി. 2010 ല്‍ മൂവിംഗ് ആര്‍ട്‌സ് ഫിലിം ജേര്‍ണലാകട്ടെ (The Moving Arts Film Journal) ഇന്നേവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മഹത്തായ ചലച്ചിത്രമായി ('the greatest film ever made') '2001: A Space Odyssey' തെരഞ്ഞെടുത്തിരുന്നു. തിരക്കഥയെഴുതിയ വിഖ്യാത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍ സി ക്‌ളാര്‍ക്കും കുബ്രിക്കുമായുള്ള കൂട്ടുകെട്ട് ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ മുഖ്യ ചാലകശക്തിയായി വിലയിരുത്തപ്പെടുന്നു. '2001: A Space Odyssey' ല്‍ കുറേനേരം പശ്ചാത്തലം ചന്ദ്രോപരിതലമാണ്. കൂടാതെ അത്യന്താധുനികമായ അനിമേഷനുകളും സ്‌പെഷ്യല്‍ എഫക്റ്റുകളും അതില്‍ ഉപയോഗിച്ചിട്ടുമുണ്ട്. തട്ടിപ്പ് വാദക്കാര്‍ ഈ ചിത്രത്തിലേക്ക് തിരിയാന്‍ പ്രധാന കാരണമിതൊക്കെയാണ്.

Stanley Kubrick
കുബ്രിക്ക് നിഗൂഡതകളുള്ള ഒരു വ്യക്തിയാണ്. വളരെ അന്തര്‍മുഖനും ആരുമായും അധികം ഇടപഴകാത്തതുമായ ആളാണദ്ദേഹം. സ്വന്തം ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതുപോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കുബ്രിക്കിന്റെ ആദ്യകാല ചിത്രങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും പില്‍ക്കാലത്ത് അവയില്‍ പലതും ഇതിഹാസമാനങ്ങളുള്ള ക്‌ളാസ്സിക്കുകളായി വിലയിരുത്തപ്പെട്ടു. എല്ലാംകൊണ്ടും തികച്ചും അസാധരണമായ വ്യക്തിത്വം. ലണ്ടനിലെ ഏതോ നഗരപ്രാന്തത്തിലാണത്രെ ഈ അവിശ്വാസി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത്. കുബ്രിക്കിന്റെ 1964 ലെ ചിത്രമായ Dr. Strangelove അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്നുവത്രെ. തന്റേയും ഭാര്യയുടേയും ജീവന്‍ രക്ഷിക്കാനാണ് ഗതികെട്ട് കുബ്രിക്ക് ഈ തട്ടിപ്പിന് കൂട്ടുനിന്നതെന്ന വാദവും ഇതിനൊപ്പം ചേര്‍ത്തുവിടുന്നുണ്ട്. കുബ്രിക്കും സംഘവും ചിത്രത്തിന്റേതിന് സമാനമായ അത്യന്താധുനികമായ സെറ്റിട്ട് Moon landing ചിത്രീകരിച്ചുവെന്നാണ് ആരോപണം. നിര്‍മ്മാണത്തിനുമുമ്പുള്ള ചില ഘട്ടങ്ങളൊക്കെ 1968 ന് മുമ്പുതന്നെ ചിത്രീകരിച്ചു സൂക്ഷിച്ചുവെച്ചുവത്രെ. '2001: A Space Odyssey' ചിത്രീകരിച്ച ഇംഗ്‌ളണ്ടിലെ അതേ സൗണ്ട് സ്റ്റേജിലാണ് (Borehamwood, U.K.) ആംസ്‌ട്രോങിന്റെ ലാന്‍ഡിംഗ് രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. ആദ്യത്തെ മൂന്ന് ചാന്ദ്രയാത്രകളിലെ ചെന്നിറങ്ങലും ഭൂമിയിലേക്കുള്ള തിരിച്ചുവരവും ഷൂട്ട് ചെയ്തുകൊടുക്കണമെന്നാണ് നാസ കുബ്രിക്കിനോട് ആവശ്യപ്പെട്ടതത്രെ. വാള്‍ട്ട് ഡിസ്‌നി അനിമേഷനുകളും ധാരാളമായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതൊക്കെ ഷൂട്ട് ചെയ്യുന്ന ബഹിരാകാശവാഹനം ഭൂമിയുടെ ഭ്രമണപഥത്തിലായിരിക്കും. അവിടെനിന്നും ചന്ദ്രനില്‍ നിന്നും നേരിട്ട് സംപ്രേഷണം ചെയ്യുന്നുവെന്ന വ്യജേന ദൃശ്യങ്ങള്‍ സംപ്രഷണം ചെയ്യാം-ഇതായിരുന്നുവത്രെ നാസയും കുബ്രിക്കുമായുള്ള കരാര്‍.

ഈ ആശയം രസാവഹമായി പ്രതിപാദിക്കുന്ന 'Dark Side of the Moon' എന്ന പേരിലുള്ള ഒരു 'മോക്കുമെന്ററി'(mockumentary) 2002 ല്‍ ഫ്രാങ്കോ-ജര്‍മ്മന്‍ ടി.വി നെറ്റ്‌വര്‍ക്കായ Arte ല്‍ അവതരിപ്പിക്കപ്പെട്ടു. വില്യം കരല്‍ (William Karel) സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ആക്ഷേപഹാസ്യചിത്രത്തിന്റെ പേര് 'Opération Lune' എന്നാണ്. മുന്‍ യു.എസ് ഡിഫന്‍സ് സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്, വിദേശകാര്യസെക്രട്ടറി ഹെന്റി കിസിംഗര്‍, ബുസ് ഓള്‍ഡ്രിന്‍, കുബ്രിക്കിന്റെ വിധവ ക്രിസ്റ്റീന്‍ കുബ്രിക്ക് എന്നിവര്‍ ഇതില്‍ 'പ്രത്യക്ഷപ്പെടുന്നുണ്ട്'. അപ്പോളോ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്ക് നാസയുമായി സഹകരിച്ചുവെന്ന് മാത്രമല്ല രഹസ്യം മൂടിവെക്കുന്നതിന്റെ ഭാഗമായി സി.ഐ.എ യെക്കൊണ്ട് കൊലപ്പെടുത്തുകയും ചെയ്തുവെന്ന രീതിയിലാണ് കരേല്‍ ഇതിവൃത്തം അവതരിപ്പിക്കുന്നത്. വാദങ്ങള്‍ റംസ്ഫീല്‍ഡും കിസിംഗറും മറ്റും അപ്പടി സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവസാനമാണ് തങ്ങളെ കബളിപ്പിക്കുകയായാരുന്നുവെന്ന് പ്രേക്ഷകന് മനസ്സിലാകുന്നത്. പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായ തമാശകളായിരുന്നുവെന്ന് പ്രധാന കഥാപാത്രങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ ചിരിക്കാമെങ്കിലും അപ്പോഴും പ്രേക്ഷകന്റെ അമ്പരപ്പ് വിട്ടുപോകണമെന്നില്ല. ഓസ്‌ട്രേലിയയിലെ എസ്,ബി,എസ് ടെലിവിഷന്‍ ഒരു 'ഏപ്രില്‍ ഫൂള്‍' ദിനത്തിലാണ് ഇതാദ്യം സംപ്രേഷണം ചെയ്തത്. 2008 നവമ്പര്‍ 17 ന് 'കുബ്രിക്ക് വാര'ത്തോടനുബന്ധിച്ച് പുന:സംപ്രേഷണം ചെയ്യുകയും ചെയ്തു. ഉദ്ദേശ്യം നര്‍മ്മം സൃഷ്ടിക്കുക എന്നതു മാത്രമാണെങ്കിലും കുബ്രിക്കിന്റെ പേരില്‍ അസംബന്ധം പ്രചരിപ്പിക്കുന്നവരെ കളിയാക്കുകയാണ് ഈ ചിത്രം ചെയ്യുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകും(Ref-http://en.wikipedia.org/wiki/Dark_Side_of_the_Moon_(mockumentary)

കുബ്രിക്ക് നാസയ്ക്ക് വേണ്ടി അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തുവെന്ന വാദം പതിവുപോലെ യാതൊരു തെളിവുമില്ലാത്ത ഊഹാപോഹം മാത്രമാണ്. നിലവാരമില്ലാത്ത ഇത്തരം കെട്ടുകഥകളോട് പല കാരണങ്ങളാല്‍ നാസ പ്രതികരിക്കാറില്ല. റാല്‍ഫ് റെനെയ്ക്കും ബില്‍കെയ്‌സിംഗിനുമെതിരെ നാസ കേസുകൊടുക്കാത്തതെന്തേ എന്ന ചോദ്യത്തിന്റെ ഉത്തരവും ഈ നിലപാടിലുണ്ട്. അതിന് തുനിഞ്ഞുകഴിഞ്ഞാല്‍ നാസയ്ക്ക് പിന്നെ അതിനേ സമയമുണ്ടാകുകയുള്ളു. അവര്‍ക്ക് പിന്നെ സ്വന്തം പണി ചെയ്യാന്‍ നേരം കിട്ടില്ലെന്ന് സാരം. മാത്രമല്ല അനര്‍ഹമായ പേരും 
പ്രശസ്തിയും അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൈവരുകയും ചെയ്യും. ഭാവിയില്‍ സമാനമായ ആരോപണം ഉന്നയിച്ച് ആര്‍ക്കും രംഗത്തുവരാം. ഹോക്‌സ് വാദങ്ങള്‍ക്ക് മറുപടി കൊടുക്കാനായി ജിം ഓബര്‍ഗിന് (James Edward Oberg) അഡ്വാന്‍സ് വരെ കൊടുത്തിട്ട് പ്രസാധനം വേണ്ടെന്ന് വെക്കാന്‍ നാസ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പുസ്തകസംരംഭത്തിനെതിരെ ഒട്ടനവധി പാരതികളാണ് നാസയ്ക്ക ലഭിച്ചത്. മറുപടി പുസ്തകം എന്ന ആശയം നാസ ഉപേക്ഷിച്ചെങ്കിലും ഓബര്‍ഗ് സ്വന്തംനിലയില്‍ പുസ്തകരചനയുമായി മുന്നോട്ട് പോകുകയാണ്. വേണ്ടത്ര വിവരങ്ങള്‍ നാസയെപ്പോലുള്ള ഏജന്‍സികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതും ഇക്കാലത്തെ വികലമായ ശാസത്രവിദ്യാഭ്യാസവുമാണ് തട്ടിപ്പുവാദങ്ങള്‍ തഴച്ചുവളരാന്‍ കാരണമെന്ന് ഓബര്‍ഗ് നിരീക്ഷിക്കുന്നു.

വിസില്‍ എവിടെയുമിരുന്ന് ആര്‍ക്കുവേണമെങ്കിലും അടിക്കാം. പക്ഷെ അതിനോടൊക്കെ പുസ്തകം എഴുതി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ അപ്പപ്പോള്‍ പുസ്തകം എഴുതേണ്ടി വരും, പത്രസമ്മേളനം നടത്തേണ്ടി വരും. 'ഹോക്‌സര്‍മാര്‍ക്ക് നാസയുടെ മറുപടി' എന്ന രീതിയിലുള്ള ഒരു ഔദ്യോഗിക പുസ്തകം വേണ്ടെന്ന് നാസ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. മാത്രമല്ല ഫില്‍ പ്‌ളെയിറ്റിന്റെ (Phil Plait) 'ബാഡ് ആസ്‌ട്രോണമി'(Bad Astronomy: Misconceptions and Misuses Revealed, from Astrology to the Moon Landing 'Hoax' (2002)പോലുള്ള പുസ്തകങ്ങളും നിരവധി ശാസ്ത്ര വെബ്‌സൈറ്റുകളും ഹോക്‌സ് ആരോപണങ്ങളുടെ പൊള്ളത്തരം എണ്ണിയെണ്ണി ലോകത്തെ ബോധ്യപ്പെടുത്തി കഴിഞ്ഞു. 'തട്ടിപ്പുവാദമാണ് 'ലോകത്തിലെ 'ഏറ്റവും വലിയ തട്ടിപ്പെന്നു' തെളിയിക്കുന്ന വിരുദ്ധസാഹിത്യവും(Debunking Literature) വീഡിയോകളും 
ധാരാളമായുണ്ട്‌. തട്ടിപ്പുവിരുദ്ധ വിവരങ്ങളും ഉപജാപചരിത്രവും ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതം വികിപീഡിയ പോലുള്ള ജനകീയ സൈറ്റുകളില്‍ നല്ല നിലയില്‍ ക്രോഡീകരിച്ചിട്ടുണ്ട്(See http://en.wikipedia.org/wiki/Moon_landing_conspiracy_theories)

'2004 ല്‍ ബ്രിട്ടണിലെ ഗാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ മാര്‍ട്ടിന്‍ ഹെന്‍ഡ്രിയും കെന്‍ സ്‌കെല്‍ഡണിനും (Martin Hendry and Ken Skeldon)ബ്രിട്ടണിലെ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി കൗണ്‍സില്‍ (Particle Physics and Astronomy Research Council)ചാന്ദ്രയാത്രാവിവാദത്തെ കുറിച്ച് സ്വന്തന്ത്രമായി അന്വേഷണം നടത്താനായി ധനസഹായം അനുവദിക്കുകയുണ്ടായി. തുടര്‍ന്ന് 2004 നവമ്പറില്‍ ഗാളാസ്‌ഗോ സയന്‍സ് സെന്ററില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ അവര്‍ ഉപജാപകരുടെ പത്ത് പ്രധാനവാദങ്ങളും ഒന്നിനുപിറകെ ഒന്നായി അനായാസം തകര്‍ത്തെറിയുകയുണ്ടായി.

കുബ്രിക്കിന്റെ മരണത്തിന് (1999) ശേഷമാണ് തട്ടിപ്പുവാദക്കാര്‍ ഈ ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത്. അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്കും സംഘവും ബഹിരാകാശത്ത് പോയോ? തീര്‍ച്ചയായുമില്ല. അപ്പോള്‍ പിന്നെ ഭൂമിയിലെ ഏതെങ്കിലും സ്റ്റുഡിയോയിലായിരിക്കും സംഗതി ചിത്രീകരിച്ചത്. എങ്കില്‍ എവിടെയാണ് ആ സ്റ്റുഡിയോ? വാള്‍ട്ട് ഡിസ്‌നിയുടേതായിരിക്കും എന്നൊന്നും ഊഹിച്ചതുകൊണ്ടായില്ല. ഊഹത്തിന് മുകളില്‍ ഊഹങ്ങളുമായി നടക്കുന്നവരെ പരിഗണിക്കാന്‍ ഗൗരവബുദ്ധിയുള്ളവര്‍ വിസമ്മതിക്കും. '2001: A Space Odyssey' എന്ന വിഖ്യാതചിത്രം പുറത്തിറങ്ങിയത് അപ്പോളോ-11 ല്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് മുമ്പായിരുന്നു. ആ ചിത്രത്തില്‍ കുബ്രിക്ക് ചാന്ദ്രോപരിതലം ചിത്രീകരിച്ചിരിക്കുന്നത് നാമിന്നു കാണുന്ന നാസയുടെ അസ്സല്‍ വീഡിയോയില്‍ കാണുന്നതിലും വളരെ വ്യത്യസ്തമായിട്ടായിട്ടാണ്. ശബ്ദത്തിലും ദൃശ്യത്തിലുമൊക്കെ പ്രകടമായ വ്യത്യാസമുണ്ട്.

ചിത്രത്തിന്റെ സി.ഡി.വാങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ നാസ പുറത്തിറക്കിയ അപ്പോളോ ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുന്ന ഏതൊരാള്‍ക്കും ഈ ആരോപണത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നാസയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഏറോ സ്‌പേസ് കോണ്‍ട്രാക്റ്റര്‍മാരായ ഫ്രെഡറിക് ഓര്‍ഡവെ, ഹാരി ലാന്‍ജ് (Frederick Ordway and Harry Lange) എന്നിവരുടെ സേവനവും കുബ്രിക് തന്റെ വിശ്രുതചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തിയിരുന്നു. സീസ് (Zeiss) കമ്പനി നാസയ്ക്കായി നിര്‍മ്മിച്ചതില്‍ ബാക്കിവന്ന ചില 50 mm f/0.7 ലെന്‍സുകള്‍ കുബ്രിക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലെന്‍സ് 'ബാരി ലൈണ്ടന്‍'(Barry Lyndon (1975) എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. നിശ്ചലചായഗ്രഹണത്തിന് ഉപയോഗിക്കാനായി നിര്‍മ്മിക്കപ്പെട്ട ഈ ലെന്‍സുകളില്‍ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ചില പരിഷ്‌ക്കാരങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.

കുബ്രിക്കിന് മാത്രമായി ഇത്രയും ദൈര്‍ഘ്യമേറിയ ദൃശ്യങ്ങളും ആയിരക്കണക്കിന് ഫോട്ടോകളും ചാന്ദ്രസമാനമായ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്യാനാകുമോ? വെറുതെയൊന്ന് ചിന്തിച്ചുനോക്കുക. നൂറ് കണക്കിന് സാങ്കേതികവിദഗ്ധരും ജോലിക്കാരും ഇതിനാവശ്യമായി വരും. അവരാരെങ്കിലും ജീവിതത്തില്‍ ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ ഈ തട്ടിപ്പ് പുറത്തുപറയില്ലെന്ന് നാസ കരുതുന്നുണ്ടാവുമോ? രഹസ്യം പൊതുവെ സൂക്ഷിക്കാന്‍ ശേഷിയില്ലാത്തവരാണ് മനുഷ്യരില്‍ 80 ശതമാനവും. ചാന്ദ്രയാത്ര യഥാര്‍ത്ഥത്തില്‍ തട്ടിപ്പായിരുന്നുവെങ്കില്‍ അത് ഷൂട്ട് ചെയ്യാതിരിക്കാനുള്ള വിവേകമെങ്കിലും നാസയ്ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി? മാത്രമല്ല അമേരിക്കയില്‍ പൊതുവെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രയാസമാണ്. എന്തൊക്കെ കുറ്റം പറഞ്ഞാലും നോം ചോംസ്‌ക്കിയെ പോലുള്ള ഒരാള്‍ക്കുപോലും നിര്‍ബാധം അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്രവും അവകാശവും അനുവദിക്കുന്ന രാജ്യമാണത്. പ്രസിഡന്റായിരുന്ന നിക്‌സന് ചന്ദ്രനിലേക്ക് ഏഴ് 'കള്ള യാത്രകള്‍ 'നടത്താനായി
ട്ടും തന്റെ സ്ഥാനം തെറിപ്പിച്ച 'വാട്ടര്‍ഗേറ്റ്' ഒളിപ്പിക്കാനായില്ല എന്നു പറയുന്നതില്‍ വിരോധാഭാസമുണ്ട്. ഒരു മൊണിക്കാ ലെവിന്‍സ്‌ക്കി വിചാരിച്ചാല്‍ രാജ്യത്തിന്റെ പരമാധികാരിക്ക് വരെ കസേര പോകാമെന്ന അവസ്ഥയുള്ള രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒരു കാര്യത്തിലെ തട്ടിപ്പ് തുറന്നുപറയാന്‍ ഇന്നുവരെ ആരും രംഗത്തുവന്നില്ലെന്നത് ലോകത്തെ എട്ടാം അത്ഭുതമായി കാണാവുന്നതാണ്.

നാസയുടെ നേതൃത്വത്തിലാണ് ചാന്ദ്രയാത്ര നടന്നതെങ്കിലും അമേരിക്കയിലേയും വിദേശരാജ്യങ്ങളിലേയും പല ഏജന്‍സികളും മൂന്നാംകക്ഷിയായി അവ പിന്തുടര്‍ന്നിരുന്നു. ഇത്തരം മൂന്നാം കക്ഷികള്‍ക്ക് വ്യക്തമായ നിരീക്ഷണം സാധ്യമാകത്തക്ക വിധം വിക്ഷേപണത്തിന്റെ സാങ്കതികവിശദാംശങ്ങള്‍ നാസ ആദ്യയാത്രയ്ക്ക് ശേഷമുള്ള തുടര്‍യാത്ര
കള്‍ക്കുമുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. തീര്‍ച്ചയായും സോവിയറ്റ് യൂണിയന്‍ അപ്പോളോ ദൗത്യത്തിന്റെ ഓരോ ഘട്ടവും കൃത്യമായി പിന്തുടര്‍ന്നിരുന്നു. ചാര ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള അന്ന് ലഭ്യമായിരുന്ന എല്ലാ അത്യാന്താധുനിക വിവരശേഖരണ സംവിധാനവും അവരതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലാകട്ടെ, ബ്രിട്ടണ്‍ അപ്പോളോ ദൗത്യം പിന്തുടര്‍ന്നിരുന്നു. 


നാസയുടെ മാന്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് നെറ്റ്‌വര്‍ക്ക്(The NASA Manned Space Flight Network (MSFN) ലോകത്തെമ്പാടും സ്റ്റേഷനുകളുള്ള വിവരശൃംഖലയാണ്. മെര്‍ക്കുറി, ജെമിനി, അപ്പോളോ, സ്‌കൈലാബ് തുടങ്ങിയ ബഹിരാകാശദൗത്യങ്ങള്‍ ആദ്യന്തം പിന്തുടര്‍ന്ന സ്ഥാപനമാണത്.
 NASA's Deep Space Network
ലോകമെമ്പാടുമായി വിന്യസിക്കപ്പെട്ട സ്റ്റേഷനുകള്‍ ഈ നെറ്റ്‌വര്‍ക്കിനുണ്ട്. മിക്ക സ്റ്റേഷനുകളും വിക്ഷേപണം, ഭൗമഭ്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നല്‍കിവരുന്നത്. എന്നാല്‍ വന്‍ ആന്റനകളുമായി പ്രവര്‍ത്തിച്ചുപോന്ന മൂന്ന് ഡീപ് സ്‌പേസ് സൈറ്റുകള്‍ (Deep Space Sites) ഭൗമഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്രയും പിന്തുടരാന്‍ നാസ ഉപയോഗിച്ചിരുന്നു. ഇന്ന് ഈ മൂന്ന് സൈറ്റുകള്‍ സംയോജിച്ചാണ് നാസയുടെ ഡീപ് സ്‌പേസ് ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും സ്‌പെയിനിലെ മാഡ്രിഡിലും ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലുമാണ് ഈ ഡീപ് സ്‌പേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്(The Goldstone Deep Space Communications, California; the Madrid Deep Space Communication, Madrid, Canberra Deep Space Communication Complex in Tidbinbilla).

നാസയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവിടങ്ങളില്‍ ജോലി ചെയ്യുന്നത് അതാതിടങ്ങളിലെ പ്രാദേശിക നിവാസികളാണ്. ഇതിനു പുറമെ ഓസ്‌ട്രേലിയയിലെ തന്നെ പാര്‍ക്ക്‌സ് ഒബ്‌സര്‍വേറ്ററിയുമായും (The Parkes Observatory in New South Wales) നാസ പുറംകരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് നാസയുടെ അധികാരപരിധിക്ക് പുറത്തുള്ള സ്ഥാപനമാകുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കരിന്റെ കീഴിലുള്ള Commonwealth Scientific and Industrial Research Organization (CSIRO)എന്ന സ്ഥാപനത്തിനാണ് അതിന്റെ നിയന്ത്രണം.

ഇതിനെല്ലാം പുറമേ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കുമായി ബന്ധമില്ലാത്ത നിരവധി 
കമ്മ്യൂണിക്കേഷന്‍ സൈറ്റുകള്‍ അപ്പോളോ-11 ല്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ സ്വീകരിക്കുന്നതില്‍ സഹകരിച്ചിട്ടുണ്ട്. കാര്‍ണര്‍വോന്‍ ട്രാക്കിംഗ് സ്റ്റേഷന്‍ (Carnarvon Tracking Station)അപ്പോളോ ദൗത്യത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഘട്ടം പിന്തുടരാന്‍ ഉപയോഗിച്ച വളരെ ചെറിയ സ്റ്റേഷനാണ്. ഈ സ്റ്റേഷന്‍ തന്നെ പിന്നീട് ചാന്ദ്രോപരിതലത്തിലെ നടത്തിയ പരീക്ഷണഫലങ്ങള്‍ പിടിച്ചെടുക്കാനായും ഉപയോഗപ്പെടുത്തി. 
Honey Suckle Creek
Tracking  Station, (1967-81)
ഓസ്‌ട്രേലിയയിലെ 'Honeysuckle Creek Tracking Station' (1967-1981) ആണ് ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ടി.വി സിഗ്നലുകള്‍ പിടിച്ചെടുത്ത് വിതരണം ചെയ്തത്. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ ആദ്യം ലഭിച്ചതും സംപ്രേഷണം ചെയ്തതും ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റേഷനില്‍ നിന്നാണ് സിഗ്‌നലുകള്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയികൊണ്ടിരുന്നത്. അതായത് അമേരിക്കയുള്‍പ്പെടെയുള്ള ലോകം കാണുന്നതിന് ഏതാണ്ട് 55 സെക്കന്റുകള്‍ക്ക് മുമ്പേ ഓസ്‌ട്രേലിയക്കാര്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്നത് കണ്ടു! ഭൂമിയില്‍ ഓസ്‌ട്രേലിയ സ്ഥിതിചെയ്യുന്ന സവിശേഷസ്ഥാനമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്. ഹൂസ്റ്റണില്‍ സ്വീകരിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ നേരിട്ടല്ല പുറംലോകത്തേക്ക് സംപ്രേഷണം ചെയ്തതെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. മറിച്ച് ഹൂസ്റ്റണിലെ നാസാ ആസ്ഥാനത്തെ സ്‌ക്രീനില്‍ നിന്നും ഷൂട്ട് ചെയ്ത് പകര്‍ത്തുകയായിരുന്നു. ആ ദൃശ്യങ്ങളാണ് 'ചന്ദ്രനില്‍നിന്നും ലൈവ്' ('Live from Moon') എന്ന പേരില്‍ പുറംലോകം കണ്ടത്.
അപ്പോളോ-11 ദൗത്യം ഉറപ്പാക്കപ്പെട്ടപ്പോള്‍ തന്നെ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ സ്വീകരിക്കുക ഓസ്‌ട്രേലിയ വഴിയായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ നാസ തങ്ങളുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന് പുറത്തുള്ള സ്റ്റേഷനുകളെ ഈ ദൗത്യവുമായി ഒരു കാരണവശാലും സഹകരിപ്പിക്കില്ലായിരുന്നു. അപ്പോളോ-11 സംപ്രേഷണവുമായി ബന്ധപ്പെട്ട മിക്ക സ്റ്റേഷനുകളും ഇന്നും നാസയുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരടക്കം ലോകത്തെ ഒന്നടങ്കം വായടപ്പിച്ചുകൊണ്ടാണ് നാസ ഇന്നും ഈ തട്ടിപ്പ് ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്ന വാദം വെട്ടിവിഴുങ്ങുക പ്രയാസകരം തന്നെ.

അപ്പോളോയാത്രയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രാധാന്യമുള്ള ഘട്ടങ്ങള്‍ വിക്ഷേപണവും ഭൂമിയിലേക്കുള്ള തിരിച്ചുവരവുമാണ്. ഏറ്റവുമധികം അപകടസാധ്യതയുള്ള ഘട്ടങ്ങളാണവ. സാറ്റേണ്‍ പോലുള്ള ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയും വലുപ്പവുമുള്ള പതിനൊന്നു ബുസ്റ്റര്‍ റോക്കറ്റുക
ള്‍  ജനലക്ഷങ്ങള്‍ നോക്കിനില്‍ക്കെയാണ്‌ അമേരിക്ക വിക്ഷേപിച്ചത്. അവയില്‍ അപ്പോളോ-7 ഒഴികെയുള്ളവ 7-8 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഭൂമിയിലെത്തിയത്. ചന്ദ്രനില്‍ പോയില്ലെങ്കില്‍ പിന്നെവിടെയാണ് ഇത്രയും സമയം അവര്‍ തങ്ങിയത്?? ഉപജാപകപ്രമാണിമാരുടെ ഉത്തരം റെഡി: അത്രയും നേരം അവര്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു! അതായത് 24 അമേരിക്കക്കാര്‍ മൂന്നു വര്‍ഷത്തിനിടെ പലതവണയായി മൊത്തം ഏതാണ്ട് രണ്ടരമാസം ഭൂമിക്ക് ചുറ്റും കറങ്ങുകയും ഭൗമസ്റ്റേഷനുമായി റേഡിയോ സിഗ്നലുകള്‍ വഴി സദാ ആശയവിനിമയം നടത്തുകയും ചെയ്തിട്ട് ലോകത്ത് ആര്‍ക്കുമത് കണ്ടുപിടിക്കാനായില്ല!!!

1956 ല്‍ സ്പുട്‌നിക്ക് എന്ന ചെറു ഉപഗ്രഹം സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാശ്ചാത്യലോകം അതില്‍നിന്നുള്ള  റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുത്ത് ലോകത്തെ അറിയിച്ചിരുന്നു. സോവിയറ്റ് യൂണിയന്‍ പറയാതെ തന്നെ സ്പുട്‌നിക്കിന്റെ വിക്ഷേപണത്തെ സംബന്ധിച്ച വാര്‍ത്ത ബ്രിട്ടീഷ്-അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഭൗമഭ്രമണപഥത്തിലെ വളരെ ദുര്‍ബലമായ സാന്നിധ്യംപോലും ഭൂമിയില്‍ നിന്ന് തിരിച്ചറിയാനുള്ള കഴിവ് അമ്പതുകളുടെ മധ്യത്തില്‍പോലും ലോകത്തിനുണ്ടായിരിക്കെ 1969-72 കാലഘട്ടത്തില്‍ അമേരിക്ക കാണിച്ച ഈ 'ഒടിവിദ്യ' ലോകത്തിലെ മറ്റൊരു മഹാത്ഭുതം തന്നെ. ഒരുപക്ഷെ ചന്ദ്രനില്‍ പോകുന്നതിനേക്കാള്‍ എത്രയോ മഹത്തരമായ സാങ്കേതിക മികവാണ് അത്തരത്തില്‍ നിരന്തരമായി ലോകത്തെ കബളിപ്പിക്കാന്‍ ആവശ്യമായി വരിക! തട്ടിപ്പ് നടത്തുന്നവര്‍ വീണ്ടും അതാവര്‍ത്തിക്കുമോ? പിടിക്കപ്പെടാന്‍ കൊതിപൂണ്ടിരിക്കുകയായിരുന്നോ അമേരിക്ക? അത് നിസ്സാരമായ ആവര്‍ത്തനമല്ല. വിക്ഷേപണം-8 ദിവസം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകല്‍-തിരിച്ചുവരവ് എത്ര സങ്കീര്‍ണ്ണവും അപകടകരവുമായ ആവര്‍ത്തനമായിരുന്നുവത്! ചന്ദ്രനില്‍ പോകാനാവുമെന്ന് തെളിയിക്കാന്‍ ഇതില്‍ ഒന്നോ രണ്ടോ തവണ 'തട്ടിപ്പ് 'ആസൂത്രണം ചെയ്താല്‍ മതിയാകും. മൂന്നാമത്തെ ദൗത്യം പരാജയപ്പെട്ടിട്ടും പിന്നെയും നാലെണ്ണം കൂടി നടത്തിയ ശേഷമാണ് അഞ്ചാമത്തെ ദൗത്യം(അപ്പോളോ-18) ഉപേക്ഷിച്ചത്. 

Apollo-13 crew rescued from
Pacific ocean
അപ്പോളോ-13 ദൗത്യത്തിന്റെ പരാജയം എന്തിനാണ് നാസ പരസ്യമാക്കിയത്? അവരും ചന്ദ്രന്‍ വരെ പോവുകയും ചന്ദ്രനെ ഭ്രമണം ചെയ്യുകയും ചെയ്തതാണല്ലോ. ചന്ദ്രനിലിറങ്ങിയില്ല എന്നതൊഴിച്ച് ബാക്കിയൊക്കെ ഏറെക്കുറെ സംഭവിക്കുകയും ചെയ്തു ഉപജാപകരുടെ വാദമനുസരിച്ച് ഇതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പെട്ടിയില്‍ റെഡിയുമാണ് പിന്നെന്തിന് അപ്പോളോ-13 ദൗത്യം പരാജയപ്പെട്ടതായി അമേരിക്ക സമ്മതിച്ചു? ഉപജാപകര്‍ മണ്ടരാണെന്ന് ധരിക്കരുത്. അവര്‍ക്കതിനും കിടിലന്‍ ഉത്തരമുണ്ട്: എല്ലാ ദൗത്യങ്ങളും വിജയിച്ചാല്‍ ലോകത്തിന് 'സംശയം' തോന്നുമെന്ന് കരുതി അമേരിക്ക മന:പൂര്‍വം ഒരെണ്ണം അലങ്കോലപ്പെടുത്തിയതാണ്. അതല്ലാതെ ഓക്‌സിജന്‍ ടാങ്കിന്റെ പൊട്ടിത്തെറി പോലുളള നിസ്സാര അബദ്ധങ്ങള്‍ എങ്ങനെ ഒഴിവാക്കണമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം!! അതായത് അപ്പോളോ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങള്‍ കൂടിയും നാസയുടെ 'തട്ടിക്കൂട്ടു'കളാണ്. വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെതന്നെ വേണം-മുങ്ങിയാലും പൊങ്ങിയാലും വിടരുത്!!!***

11 comments:

  1. Einstein's dilemma! Posted at 11.11 pm yesterday. First comment came at 14.38 yesterday!ie,2.38 pm. Probably from the other side of Atlantic!

    ReplyDelete
  2. Vasus's Dilemma ! Posted at 11.11 pm on 3rd, But Ravi Sir's comment own came at 19:05 ie 7.05 pm!!! Sure space time is curved.!!!and it can be an acute angled arc.!!

    ReplyDelete
  3. അപ്പോള്‍ അമേരിക്കക്ക് പറ്റാത്ത കാര്യമാണോ രാഹു കാലം കഴിഞ്ഞു റോക്കറ്റ് വിടുന്ന ഇന്ത്യക്കാര്‍ ചെയ്യാന്‍ പോകുന്നത്..!! എന്തായാലും ചീനക്കാരന്‍ ഹു വും ജപ്പന്കാരന്‍ കിറ്റാചിയും പോയി വരട്ടെ എന്നിട്ട് പറയാം ..!! ഇനി അതിന്റെ ഒക്കെ വീഡിയോ ഇപ്പോഴേ റെഡിയാണോ എന്തോ ..!

    ReplyDelete
  4. An interesting link.....

    http://www.scientificamerican.com/article.cfm?id=what-if-nasas-apollo-program

    ReplyDelete
  5. ലളിതം.. വിജ്ഞാനപ്രദം..
    പക്ഷേ, നുമ്മ സമ്മതിക്കുകേലാട്ടാ ;)

    ReplyDelete
  6. രവിചന്ദ്രന്‍ സര്‍,
    ഒരു ചെറിയ വിയോജനക്കുറിപ്പ് :
    സ്പുട്നിക്ക് വിക്ഷേപണത്തെ പറ്റി സോവിയറ്റ് യൂണിയന്‍ ആരേയും അറിയിച്ചിരുന്നില്ല എന്നത് ശരിയല്ല. വിശാലമായ സോവിയറ്റ് യൂണിയന്റെ പല ഭാഗത്ത് നിന്നും ഊപഗ്രഹത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കാന്‍ സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച മാര്‍ഗം രാജ്യത്തിനകത്തെ അമേച്ചര്‍ റേഡിയോ ഓപ്പറേറ്റര്‍ മാരെ (ഹാം) സജ്ജീകരിക്കുക എന്നതായിരുന്നു. അതിനാല്‍ വിക്ഷേപണത്തിനു മാസങ്ങള്‍ക്കുമുന്‍പേ തന്നെ സ്പുട്നിക്ക് സിഗ്നല്‍ പിടിച്ചെടുക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എങ്ങനെ സ്ഥാപിക്കാം എന്നെതിനെ പറ്റി ലേഖനങ്ങള്‍ റക്ഷ്യന്‍ ഹാം റേഡിയോ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചു. 20.002 മെഗാ ഹെര്‍ട്സിലാണ് സ്പുട്നിക്കില്‍ നിന്നുള്ള സിഗ്നല്‍ കിട്ടുക എന്ന ഈ വാര്‍ത്ത അമേരിക്ക വിശ്വാസത്തില്‍ എടുത്തില്ല. സോവിയറ്റ് യൂണിയല്‍ ഉപഗ്രഹത്തില്‍ പ്രയോജന പ്പെടുത്തിയേക്കാവുന്ന ഫ്രീക്വന്‍സി 108 മെഗാ ഹെര്‍ട്സ് ആയിരിക്കുമെന്ന വിശ്വാസവും, അമേരിക്കയെ കടത്തിവെട്ടുന്നു എന്ന ധാരണ സാധാരണക്കാരില്‍ ഉണ്ടാക്കാനുള്ള തന്ത്രവുമായിരിക്കും ഇതിനു പിന്നിലെന്ന് അമേരിക്ക വിശ്വസിച്ച് പോയി. അതുകൊണ്ട് തന്നെ 20 മെഗാ ഹെര്‍ട്സില്‍ ട്യൂണ്‍ ചെയ്യാനുള്ള തെയ്യറെടുപ്പ് ചെയ്യാന്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംവിധാനത്തിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. സ്പുട്നിക്ക് സിഗ്നലുകള്‍ കിട്ടുന്നുണ്ടെന്നുള്ള റക്ഷ്യന്‍ ഹാമുകളുടെ വയര്‍ലസ് സംഭാഷണങ്ങള്‍ കേട്ട അമേരിക്കന്‍ ഹാമുകളാണ് മണിക്കൂറുകള്‍ക്ക് ശേഷം ആന്റിനകളൊക്കെ സ്ഥാപിച്ച് സ്പുട്നിക്ക് സിഗ്നലുകള്‍ ആദ്യമായി പിടിച്ചെടുത്തത്.
    1957ല്‍ റേഡിയൊ കമ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ വളരേ ഏറെ ഒന്നും വികസിച്ചിരുന്നില്ല!
    ഈ ലിങ്ക് നോക്കുമല്ലോ:
    http://hamradio.mybb.ru/viewtopic.php?id=625

    4 September 2011 08:02

    ReplyDelete
  7. പ്രിയപ്പെട്ട മണി സര്‍,

    നല്ല വിശദീകരണം. ലിങ്കിനും നന്ദി. പരസ്പരം അറിയാനും അറിയിക്കാനുമുള്ള മാധ്യമമായി ബ്‌ളോഗ് മാറുന്നത് ഇത്തരം പ്രതികരണങ്ങളിലൂടെയാണ്.

    സ്പുട്‌നിക്കിന്റെ കാര്യത്തില്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപണത്തെപ്പറ്റി അമേരിക്കയെ ഔദ്യോഗികമായി അറിച്ചിരുന്നില്ല. അമേരിക്ക ഒന്നോരണ്ടോ ഉപഗ്രഹങ്ങള്‍ ഉടനടി വിക്ഷേപിക്കാന്‍ പോകുന്നുവെന്നൊക്കെ പ്രചരിപ്പിക്കപ്പെട്ട കാലത്താണ് സ്പുട്‌നിക് വിക്ഷേപിക്കപ്പെടുന്നത്. അമേരിക്കന്‍ സമൂഹം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. സ്പുട്‌നിക്ക് ഭ്രമണപഥത്തിലെത്തിയിട്ടും അമേരിക്കയ്ക്ക് ചില ആശയക്കുഴപ്പമുണ്ടായെന്ന് വ്യക്തമാണ്. അത് താങ്കള്‍ സൂചിപ്പിച്ച കാരണം കൊണ്ടായിരിക്കാം.

    താങ്കള്‍ ഹാം റേഡിയോ തല്‍പ്പരനാണെന്നു തോന്നുന്നു. കോളേജില്‍ ഇതില്‍ താല്‍പര്യം കാണിക്കുന്ന കുട്ടികളുണ്ട്. ചേരാനായി രണ്ടുതവണ എനിക്ക് അപേക്ഷാഫോറവും കൊണ്ടുതന്നതാണ്.

    ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളാണ് സ്പുട്‌നിക് വിക്ഷേപണം ഇത് പുറംലോകത്ത് സ്ഥിരീകരിച്ചതെന്നാണ് വായിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച പരാമര്‍ശമൊന്നും ലിങ്കില്‍ കണ്ടില്ല. കൂടുതലെന്തെങ്കിലും അറിയാമോ? അമേരിക്കയെക്കാള്‍ മുമ്പേ സ്പുട്‌നിക് വിക്ഷേപണം സ്ഥിരീകരിക്കുന്നത് ബ്രിട്ടണും ജര്‍മ്മനിയുമായിരുന്നില്ലേ?

    ReplyDelete
  8. രവിചന്ദ്രന്‍ സര്‍,
    ഞാന്‍ ഒരു ഹാം ആണ്. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ സ്റ്റേഷന്‍ ഉണ്ട്. അവിടത്തെ ഡയരക്ടര്‍ ശ്രീ ജെറാള്‍ഡ് പ്രകാശിനെ കണ്ടാല്‍ സഹായിക്കും. ഈ വരുന്ന ഡിസമ്പര്‍ 11ന് എറണാകുളത്ത് വച്ച് ഒരു ഹാം റേഡിയോ മീറ്റ് ( HAMFEST2011) നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ലൈസന്‍സിനുള്ള ടെസ്റ്റ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. താല്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്. www.hamfestindia2011.com സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
    സ്പുട്ട്നിക്കിന്റെ ഔദ്യോകിക സ്ഥിരീകരണത്തെ പറ്റി എനിക്കും കാര്യമായ അറിവൊന്നുമില്ല. എന്നാല്‍ അത് നേരിട്ട് കണ്ടവരും സിഗ്നല്‍ കേട്ടവരും അവകാശവാദങ്ങള്‍ ഉന്നയിക്കാരുണ്ട്. ലണ്ടനിലുള്ള രണ്ട് വ്യക്തികളാണ് സ്പുട്ട്നിക്കിനെ ആദ്യമായി നേരില്‍ കണ്ടത് എന്ന ഒരു വാര്‍ത്തയുടെ ആര്‍ക്കെവ് എവിടെയോ കണ്ടതായി ഓര്‍ക്കുന്നു.

    ReplyDelete
  9. “ആകാശത്തിലേക്ക് നിങ്ങൾക് സഞ്ചരിക്കാനാവില്ല” (കുർആൻ) തുടങ്ങിയ വേദ വാക്യങ്ങളല്ലാതെ ചന്ദ്രനിൽ പോയിവരുന്നതിനുള്ള തടസ്സങ്ങൾ എന്താണ്‌? ഇത്രയ്ക്ക് സാധ്യമാകാത്ത ഒരു കാര്യത്തിനാണോ ലോക രാജ്യങ്ങൾ ഇന്ത്യയടക്കം കച്ചകെട്ടുന്നത്? കഷ്ടം

    ReplyDelete